Sunday, August 8, 2010

ചിത്രങ്ങള്‍ക്കുള്ളില്‍ തടവിലാകുന്നവര്‍


ഇടയന്മാരുടെ കുന്നിറങ്ങിവരുന്ന കാറ്റ് ശവകുടീരങ്ങളുടെ മിനാരങ്ങളെ ചുറ്റി ഒഴുകിവന്നു. വെള്ള മാര്‍ബിള്‍ കല്ലിന്റെ തണുപ്പ് കവിളിലുരസി പോകുന്നു. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജന്നാലയിലൂടെ അവന്‍ പുറത്തേക്കു നോക്കി നിന്നു.

'സുല്‍ത്താന്‍മാരുടെ ശവകുടീരത്തിനു മുകളില്‍ ചെകുത്താന്റെ മണിയറ - എന്നല്ലേ നീയിപ്പം ഓര്‍ത്തെ?' പിന്നില്‍ നിന്നും അനു.

'മുകളിലായിരുന്നില്ല.. അവര്‍ക്കൊക്കെയുള്ളില്‍ തന്നെയായിരുന്നു സാത്താന്റെ മണിയറ, ചിലരുടെയൊക്കെയുള്ളില്‍!..'

തലമുറകളുടെ രക്തം പുരണ്ട് വിളറി വെളുത്തു നില്‍ക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. കോട്ടയുടെ അകത്തളത്തില്‍നിന്നും മുഴങ്ങിക്കേട്ട ശബ്ദങ്ങള്‍, അട്ടഹാസങ്ങള്‍, ജയഭേരികള്‍, വാള്‍ത്തലപ്പിന്റെ ശീല്‍ക്കാരങ്ങള്‍, അവയ്ക്കിടയിലെ അടക്കിപ്പിടിച്ച തേങ്ങലുകള്‍.

നിദ്രയുടെ ഏതോയാമങ്ങളിലെവിടെയോ, നീട്ടിപ്പിടിച്ച വാളിന്‍ തുമ്പിലെ തിളങ്ങുന്ന രക്തത്തുള്ളികള്‍ കണ്ടു അനു ഞെട്ടിയുണര്‍ന്നു.

'ഈ നഗരമെന്നെ വീര്‍പ്പുമുട്ടിക്കുന്നു, അപരിചിതര്‍ മാത്രമുള്ള ലോകം'

'അപരിചിതം എന്നൊന്നില്ല.. എല്ലാം നമുക്ക് പരിചിതമായിരുന്നു, അല്ലെങ്കില്‍ പരിചയപ്പെടാന്‍ പോകുന്നത്, ഏറെ പഴകുമ്പോള്‍ അപരിചിതത്വവും പരിചിതമായിത്തീരും.. അപരിചിതത്തിന്റെ നടുവിലെക്കല്ലേ നമ്മളെല്ലാവരും പിറന്നു വീഴുന്നത് തന്നെ'..

'നിനക്കറിയില്ല, പരിചയപ്പെടാന്‍ വരുന്നവരുടെ കണ്ണിലെ പുച്ഛഭാവം ഞാന്‍ മാത്രമേ കാണാറുള്ളൂ.. ഒന്നുമറിയാത്ത തനി നാട്ടിന്‍പുറത്തുകാരിയോടുള്ള പുച്ഛം'

'അതു നിനക്കു തോന്നുന്നതാ.. നിനക്കറിയ്യോ, ചരിത്രം ഹൈദരാബാദിന് പേരു നല്‍കിയതുതന്നെ ഒരു തനി നാട്ടിന്‍പുറത്തുകാരിയില്‍നിന്നാണ്‌..
ഇനി ഈ പേരു മാറ്റി നിന്റെ പെരിടട്ടെ??

'അയ്യട.. അതിനു നീയിവിടത്തെ സുല്‍ത്താനൊന്നുമല്ലല്ലോ..'

'പക്ഷെ, നീയാ കഥയിലെ പോലെത്തന്നെ ഒരു പൊട്ടിപെണ്ണല്ലേ!!!'
വര്‍ ചിരിച്ചു..

മുസിനദി നീന്തിക്കടന്നെത്തുന്ന പ്രിയതമനെ കാത്ത് ഭാഗ്മതി അക്കരെ കാത്തിരുന്നു.
രാവിന്‍ ഇരുട്ടിലേക്കു വാരിവിതറിയ പളുങ്കുമണികളെ പോലെ രാത്രിനഗരം തിളങ്ങി നിന്നു.
പ്രണയിനിക്കായി പേരു മാറ്റപ്പെട്ട നഗരം, ആദ്യം ഭാഗ്യനഗറായും പിന്നെ ഹൈദരാബാദായും.

ചന്ദ്രതാരകള്‍ക്കിടയിലെവിടെയോ ഭാഗ്മതി അഥവാ ഹൈദര്‍മഹല്‍ ഇന്നും പുഞ്ചിരിച്ചു നിന്നു.


***

ഇടയപെണ്‍കൊടിയെയും ദേവദാസിയേയും പ്രണയിച്ച സുല്‍ത്താന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പ്രണയത്തിന്റെ വ്യതിരിക്ത ഭാവങ്ങളുടെ തീവ്വ്രത കുന്നിറങ്ങി വരുന്ന കാറ്റ് അനുവിന്റെ ചെവിയില്‍ മന്ത്രിച്ചു. ചരിത്രത്തിന് അവള്‍ക്കിഷ്ടപ്പെട്ട നിറം തന്നെ!!
ചായം മുക്കിയ ബ്രഷ് അവള്‍ ക്യാന്‍വാസിനു നേരെ വീശി. മഷിത്തുള്ളികള്‍ അങ്ങിങ്ങു വീണു പടര്‍ന്നു പിടിക്കാന്‍ തുടങ്ങുന്നു, പ്രണയം പടര്‍ന്നു പിടിക്കുന്നപോലെ...

'ഇതു നോക്ക്യേ..
പകല്‍ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോ ഒരു ടൈംപാസിനു വേണ്ടി..'
അവള്‍ ബോര്‍ഡില്‍ തൂക്കിയിട്ട ക്യാന്‍വാസിലെക്കു ചൂണ്ടി..

മഷിക്കൂട്ടുകള്‍ കൊണ്ട് ഗോല്‍ക്കൊണ്ട ഫോര്‍ട്ടും കുന്നും പശ്ചാത്തലമായി വരച്ചു വച്ചിരിക്കുന്നു.

'മുഴുവനായിട്ടില്ല്യാ.. ഇനിയും..'

ക്യാന്‍വാസിന്റെ പകുതിയില്‍ ബ്രഷിന്റെ തലപ്പു കൊണ്ട് കോറിയിട്ടിരിക്കുന്ന മുഴുവനാക്കാത്ത രേഖകള്‍..

***

രാത്രിയിലേക്ക്‌ പെയ്തുവീഴുന്ന മഴയുടെ സംഗീതം പോലെ സിതാറിന്റെ നാദം.
അകലെ, സത്രത്തിലെ ഗാനമന്ദിരത്തിന്റെ വെണ്ണക്കല്‍ തൂണു ചാരിയിരുന്നുകൊണ്ട് സന്ധ്യയിലേക്കലിഞ്ഞു ചേര്‍ന്നുകൊണ്ട് സിതാറുമീട്ടി, മതിമറന്നു പാടിക്കൊണ്ടിരിക്കുന്താരാമതി. നക്ഷത്രങ്ങളിമചിമ്മാതെ അവളുടെ പാട്ടു കാതോര്‍ത്തുനിന്നു. അവളുടെ സ്വനവീചികള്‍ സിത്താറിന്നീണത്തിനോപ്പോം നാഴികകള്‍ക്കകലെ ഗോല്‍ക്കൊണ്ട കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഒഴുകിയെത്തി. മട്ടുപ്പാവിലേക്ക്‌ നീര്‍ത്തിയിട്ട സന്ധ്യാംബരത്തിന്റെ തിരശ്ശീല നീക്കി ഗോല്‍ക്കൊണ്ട ഭരിക്കുന്ന ഖുതബ് ഷാഹി രാജവംശത്തിലെ ഏഴാമത്തെ സുല്‍ത്താന്‍ നിന്നു.
മഴവില്ലു ചിത്രം വരച്ചതു പോലെ അങ്ങകലെ താരാമതി പുഞ്ചിരിച്ചു നിന്നു.
താരാമതിയുടെ സംഗീതം കാലാതിവര്‍ത്തിയായി നിന്നു. മഴയുടെ ചിലമ്പോച്ചകള്‍ക്കിടയിലൂടെ ആ സംഗീതം അനുഭവവേദ്യമാകുന്നുണ്ട്. മഴയും മിത്തും ഒന്നുചേര്‍ന്നു പാടുന്ന രാഗം.

അനു കാതോര്‍ത്തു കൊണ്ട് എണീറ്റിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ അവള്‍ ഇരുളിലെ മഴയിലേക്കു തുറന്നു.
സിത്താറിന്നീണം മുറിയിലാകെ നിറഞ്ഞു..

'എനിക്കാ സിത്താറിന്റെ തന്ത്രികളാവാന്‍ മോഹമാവുന്നു.. ഒരുപാടു സംഗീതം പൊഴിച്ച് ഒടുവിലൊരുനാള്‍ ഉച്ചസ്ഥായിയിലൊരു ശബ്ദമുണ്ടാക്കി പൊട്ടിത്തെറിച്ച് ഇല്ലാതാവാന്‍ മോഹം'
അവള്‍ അവന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് തോളില്‍ തലചായ്ച്ചു വച്ചു കൊണ്ടുപറഞ്ഞു.
അവള്‍ സാന്ദ്രമായി മഴയുടെ സംഗീതത്തില്‍ നനഞ്ഞുനിന്നു.
മഴ പെയ്തു നിറഞ്ഞു...
താരാമതിയുടെ വിരലുകള്‍ സിത്താറില്‍നിന്നും സംഗീതംപൊഴിച്ചു കൊണ്ടിരുന്നു.
അവളുടെ തിളങ്ങുന്ന ഉടയാടകളില്‍ത്തട്ടി മിന്നലിന്റെ വെളിച്ചം മട്ടുപ്പവിലുമെത്തി.
ഴനാരുകളെ താലോലിച്ചുകൊണ്ട് രാജകുമാരന്‍ മട്ടുപ്പാവില്‍ നിന്നു.

***

അപരിചിതരുടെ ഇടയില്‍പ്പെട്ടവന്റെ കണ്ണുകളിലെ ഭയത്തിന്റെ ചോരപ്പാടുകള്‍ പോലെ ചുവന്ന മഷി മാര്‍ബിള്‍ തറയിലൂടെ ഒലിക്കുന്നതാണ് അന്ന് അയാള്‍ വന്നപ്പോള്‍ കണ്ടത്.
അവള്‍ ഇടത്തേ കയ്യിലെ അഞ്ചു വിരലുകള്‍ അഞ്ചു നിറങ്ങളില്‍ മുക്കി ക്യാന്‍വാസിലേക്ക്‌ അമര്‍ത്തിതേച്ചുപ്പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
ള്ളവിരലിന്റെ കൂര്‍ത്ത നഖം കൊണ്ട് അവള്‍ ചിത്രത്തിലിരുന്നു പാടുന്ന പെണ്‍കുട്ടിയുടെ കടക്കണ്ണുകള്‍ വരച്ചു.

'ചിത്രകാരിയുടെ വാക്കുകളാണ് ഓരോ ചിത്രങ്ങളും ജീവനിലൊരു പങ്കു നല്‍കിയാണ്‌ ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്'
മുഖത്തേക്കുവീണ മുടിയിഴകള്‍ ഒതുക്കി വച്ചുകൊണ്ട് അവള്‍ പറഞ്ഞു.

നിറങ്ങള്‍ ക്യാന്‍വാസില്‍ മാത്രമല്ല.. അവളുടെ മുഖത്തും ദേഹത്തുമുണ്ടായിരുന്നു. ദേഹമാസകലം ചായം പുരണ്ടു നില്‍ക്കുന്നവള്‍.

പാടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകളെ ചൂടി അവന്‍ പറഞ്ഞു.
'അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയോ ശോകത്തിന്റെ നേര്‍ത്ത ലാഞ്ജനയുണ്ട്, എന്തേ?'

'ചിത്രങ്ങള്‍ കാരാഗൃഹങ്ങളാണ്.. എന്നെന്നേക്കുമായി ക്യാന്‍വാസില്‍ ബന്ധിപ്പിക്കപെട്ടവരാണ് ചിത്രങ്ങളിലെ ഓരോ ക്യാരക്ടറുകളും, ഒരു പക്ഷെ അതാകാം'..

***

അവള്‍ ക്യാന്‍വാസിനെ കറുത്ത തുണികൊണ്ടു മൂടിയിട്ടു.
'നിറങ്ങള്‍ ഒഴുകി പോവാതിരിക്കാനാണ്'..

***

അന്ന് വൈകീട്ട് അവന്‍ വന്നു വാതില്‍ തുറക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണുകളില്‍ ലാസ്യം നിറച്ച് അലപത്മമുദ്ര വിരലുകളില്‍ വിരിയിച്ച് അവള്‍ നിന്നു.

'എനിക്കൊരു നര്‍ത്തകിയാകണം'

'നര്‍ത്തകിയോ, നൃത്തമോ? ഇപ്പോഴെന്തിന്?'

അവള്‍ ബോര്‍ഡിലെ കറുത്ത തുണി എടുത്തു മാറ്റി വരച്ചു തീര്‍ത്ത ചിത്രം കാണിച്ചു.
വെണ്ണക്കല്‍തൂണില്‍ ചാരിയിരുന്നു സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടി, പശ്ചാത്തലത്തില്‍ കുന്നിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയും.

'എനിക്കാ പാട്ടിനോത്തു നൃത്തം ചെയ്യണം'

അവള്‍ പാകമെത്തിയൊരു കോറിയോഗ്രാഫറെപ്പോലെ നൃത്തത്തിന്റെ ചടുലതാളത്തെപ്പറ്റിയും ലാസ്യഭാവങ്ങളെപ്പറ്റിയും പറഞ്ഞു.
അവള്‍ മറ്റേതോ ലോകത്തെത്തിയപോലെ തോന്നിച്ചു.
അഭൌമമായൊരു നനുത്ത സംഗീതം അവിടമാകെ നിറയുന്നതുപോലെ അവനു തോന്നി.

****

കാലുകളിളകുമ്പോള്‍ എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവള്‍ ഉറക്കത്തില്‍ നിന്നെണീറ്റത്.
അവള്‍ എണീറ്റിരുന്നു.
നടന്നു നോക്കി..
ചിലങ്ക.. ചിലങ്കയുടെ ശബ്ദം!!
രാത്രിമഴ സിത്താറുമീട്ടിപ്പാടി..
അറിയാത്ത രാഗങ്ങള്‍ കേട്ടവള്‍ കൊരിത്തരിച്ചിരുന്നു.

****

പിറ്റേന്നു പുലരിയിലേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ അവള്‍ അവനടുത്തില്ലായിരുന്നു.
ബ്രഷുകളും ചായക്കൂട്ടുകളും ചിതറിക്കിടന്ന തറയുടെ നടുവിലെ ബോര്‍ഡില്‍ ക്യാന്‍വാസ് തൂങ്ങിക്കിടന്നു.
ചിത്രത്തിലിപ്പോള്‍ സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടിക്കരികില്‍ താളത്തിനൊപ്പം നൃത്തം ചവിട്ടുന്ന മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്..



---------------------------------------------------------------------------------------------------

1. http://en.wikipedia.org/wiki/Golkonda
2. http://en.wikipedia.org/wiki/Qutb_Shahi_Tombs
3. http://en.wikipedia.org/wiki/Musi_River_(India)
4. http://en.wikipedia.org/wiki/History_of_Hyderabad,_India#Founding
5. http://en.wikipedia.org/wiki/Taramati_Baradari
6. http://timesofindia.indiatimes.com/city/hyderabad/Doorway-to-culture-in-the-name-of-Taramati/articleshow/387074.cms?referral=PM

No comments:

Post a Comment