Tuesday, July 26, 2011

കഥതുടരുമ്പോള്‍ മറന്നുപോകുന്ന കഥാപാത്രങ്ങളെക്കുറിച്ച്..


കഥപറഞ്ഞു പോകുമ്പോള്‍

എവിടെയോ ഒരിടത്തു വച്ചു മറന്നുപോകുന്ന
കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്
അവന്‍ കടന്നു വന്നത്..
വിസ്മൃതിയുടെ, മാറാലകെട്ടിയ ഛായാചിത്രത്തെ അനുസ്മരിപ്പിച്ച്
കാലത്തിനപ്പുറത്തേക്കുള്ള ചൂണ്ടുപലകയായ് അവന്‍ നിന്നു...

പലായനത്തിന്റെ ആദ്യ നാളുകളില്‍
കൂടെയുണ്ടായിരുന്നവരുടെ,
വെളുപ്പിന്റെയും കറുപ്പിന്റെയും ഇടയില്‍ നനവുവീണ്
ചുവന്ന കറപിടിച്ച ചിത്രം,
പൊടിപിടിച്ച ആല്‍ബത്തിന്റെ
ഇളകിയ പേജുകളിലെവിടെയോ
മരിച്ചു കിടന്നു.
കഥ പറഞ്ഞു പോകുമ്പോള്‍
വിസ്മൃതിയിലേക്ക് പോകാനുള്ളവര്‍ക്കുള്ള ഇടമായിരുന്നു അത്...

ഒരിക്കല്‍ കൈ പിടിച്ചു നടന്നവരൊക്കെ
അതിര്‍ത്തികള്‍ നിര്‍മ്മിച്ച്‌
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് മാഞ്ഞു പോയപ്പോഴും
കൂടെയുണ്ടായിരുന്ന നിഴല്‍ ,
രുധിരരസം നുണഞ്ഞിറക്കി മൃത്യുപോയവഴിക്കു പിന്തിരിഞ്ഞ്,
പുലകുളിയും കഴിഞ്ഞ്,
പുഴയ്ക്കു പിണ്ഡം വച്ച്,
ബലിക്കാക്കകളെ വിളിച്ചു കൈകൊട്ടുന്നു...

കാഴ്ചകള്‍ മാഞ്ഞു തുടങ്ങിയിരുന്നു.
മാഞ്ഞു പോയവരുടെ കൂട്ടത്തിലേക്ക് പറന്നുവന്നവരില്‍ നിന്നും
അവന്‍ ചൂണ്ടിക്കാണിച്ചുതന്നു..
പാതിമാഞ്ഞതെങ്കിലും
തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാത്ത ചിത്രം..
അതിനെന്റെ ഛായതന്നെയായിരുന്നു..

കഥ തുടര്‍ന്നു പോകുമ്പോള്‍
കഥയും കഥാപാത്രങ്ങളും മറന്നുപോകുമെന്ന്
ഓര്‍മ്മിപ്പിക്കാനാണ്‌ ബലിക്കാക്കകള്‍ വരുന്നത്...


Wednesday, September 22, 2010

ചുരത്തിലെ ഒമ്പതാമത്തെ വളവ്...


ചുരത്തിലെ ഒമ്പതാമത്തെ വളവിനുമപ്പുറമുള്ള ബസ്സ്‌സ്റ്റോപ്പില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരിക്കും..
പ്രതീക്ഷകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഇലഞ്ഞിമരത്തിനുതാഴെ,
നിലാവിന്റെ കസവുകൊണ്ട് അരികുതുന്നിയ പട്ടുപുടവ ചുറ്റി നിന്നവള്‍...
'ഇത് അടിവാരം.. ഇവിടെ നിന്ന് ഏകദേശം പത്തു മിനുറ്റെടുക്കും നിങ്ങള്ക്കിറങ്ങേണ്ട  സ്റ്റോ പ്പെത്താന്‍, അവസാനത്തെ ഹെയര്‍പ്പിന്‍ വളവുകഴിഞ്ഞ്'
സീറ്റില്‍ അടുത്തിരിക്കുന്ന കണ്ണടക്കരനാണ്.  ഗൌതമന്‍ ചിരിച്ചു.
ബസ്സിലും തീവണ്ടിയിലുമുള്ള അപരിചിതരോടുള്ള ചങ്ങാത്തം അയാള്‍ വെറുത്തു.  വെറും മിനുട്ടുകളും ചിലപ്പോള്‍ മണിക്കൂറുകളും മാത്രമുള്ള ചങ്ങാത്തങ്ങള്‍.
അയാള്‍ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.വെയിലുദിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന കോടമഞ്ഞ്.
കോടമഞ്ഞിന്റെ മൂടുപടത്തിനിടയിലൂടെ ദൂരെ കാണുന്ന ഗിരിനിരകള്‍.

വലത്തേ സൈഡിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് നിര്‍വികാരതയുടെ വെളുപ്പ്‌.
അലക്ഷ്യമായി ഇടത്തേകയ്യിലെ ഹാന്‍ഡ്ബാഗില്‍ തെരുപ്പിടിച്ചു കൊണ്ട് അവള്‍ ബസ്സിന്റെ മുന്നിലെ ചില്ലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
നടക്കാതെപോയ സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയാകാം, മുഖത്തെ വിളര്‍ച്ചയ്ക്കു പിന്നില്‍.
ഇടത്തേ കയ്യിലെ ഹാന്‍ഡ്ബാഗില്‍ അലക്ഷ്യമായി ഇഴഞ്ഞുകൊണ്ടിരുന്ന നീലരോമങ്ങളുള്ള വെളുത്ത കൈതണ്ടയും നീണ്ടുകൂര്‍ത്ത വിരലുകളും.

'അതിങ്ങനെയല്ല.. ദേ, ഇവിടെ നോക്ക്.'
വെളുത്തു നീണ്ടു കൂര്‍ത്ത വിരലുകള്‍ ടെക്സ്റ്റ്‌ബുക്കിലെ വരികള്‍ക്കു പിന്നാലെ ഇഴഞ്ഞുനീങ്ങി.
'പരീക്ഷയുടെ തലേന്നു വരെ നീ എന്തു നോക്കിയിരിക്ക്യാ?'.  അനസൂയ അവന്റെ തലയ്ക്കൊരു കിഴുക്കു കൊടുത്തു.
ലൈബ്രറിയിലെ പൊടിപിടിച്ച ബുക്കുകളുടെ മനംമടുപ്പിക്കുന്ന ഗന്ധം അവള്‍ മുന്നിലേക്കിട്ടു.
അക്ഷരങ്ങളും ചിഹ്നങ്ങളും കണ്മുന്നില്‍ നൃത്തം വച്ചു.
'വിജ്ഞാനം പെറ്റുകിടക്കുന്ന ലൈബ്രറിയിലെ ഇരുണ്ടമൂലകള്‍ നമുക്കന്തിന്?  വരൂ.. നമുക്ക് പോകാം.. അനന്തമേഘപഥങ്ങളില്‍ വിഹംഗങ്ങളായി സ്വച്ചന്ദം പറന്നു നടക്കാം..
ഭുജംഗങ്ങളെപോലെ ഭൌമകമ്പനങ്ങള്‍ കാതോര്‍ത്തു കൊണ്ട് ഇഴഞ്ഞു നടക്കാം..'
'ദേ പിന്നേം ഭ്രാന്തിളകിയോ? കഷ്ടം'
ഗൌതമന്‍ ഇറങ്ങി നടന്നു. വിളഞ്ഞ നെല്‍വയലുകള്‍ക്കിടയിലൂടെ.  നെല്‍ചെടികള്‍ വിളകള്‍ കോര്‍ത്തു മാലയിട്ട് നമ്രശിരസ്ക്കരായ് നിന്നു.
ചെറിയ മത്സ്യക്കുഞ്ഞുങ്ങള്‍ വെള്ളത്തിനു മുകളില്‍ വന്നു സൂര്യനെ എത്തിനോക്കി.  തൊട്ടുവക്കില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കാത്തു കൊറ്റികള്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്തു.
അയാള്‍ കാറ്റിന്റെ മണം പിടിച്ചു നടന്നു.

ഈണത്തിലുള്ള കൊയ്ത്തുപാട്ടു കേട്ടുകൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.  ബസ്സ്‌ ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുക്കുകയാണ്.
കറുത്ത വലിയ ഫ്രെയ്മുള്ള കണ്ണടയും  വച്ച്, കയ്യില്‍ ഒരു ഓഫീസു ബാഗുമായി ഒരാള്‍ കയറി. ഗൌതമന്റെ സീറ്റിനടുത്ത്‌ വന്നു നിന്നു നോക്കി.
ഗൌതമന്‍ ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ വച്ചിരുന്ന ബാഗെടുത്തു മടിയില്‍ വച്ച് നീങ്ങിയിരുന്നു.  കണ്ണടക്കാരന്‍ ഇരുന്നു കൊണ്ട് പറഞ്ഞു.
'താങ്ക്സ്'
അയാള്‍ ശബ്ദ മില്ലാതെ ചിരിച്ചു കാണിച്ചു.
'തിങ്കളാഴ്ച യായതു കൊണ്ടാനിത്ര തിരക്ക്. അല്ലെങ്ങില്‍ സീറ്റെല്ലാം കാലിയായിരിക്കും.'
അയാള്‍ വെറുതെ ബസ്സിലൂടെ കണ്ണോടിച്ചു.
സീറ്റുകളിലെല്ലാം ആളുകളുണ്ട്.  ഒന്നുരണ്ടു പേര്‍ നില്‍ക്കുന്നുമുണ്ട്.

അയാളുടെ ചുണ്ടിന്റെ കോണിലൊരു ചിരിയുയര്‍ന്നു. ഇതാണോ തിരക്ക്!!
അയാള്‍ കണ്ട ബസ്സുകളിലെ തിരക്കെന്ന് വച്ചാല്‍ സൂചി കുത്താനിടമില്ലാത്തത്ര ആള്‍ക്കൂട്ടം ബസ്സിനുള്ളില്‍ നില്‍ക്കുന്നതും പിന്നെയും എട്ടുപത്തുപേര്‍ തുറന്നു കിടക്കുന്ന ഡോറിനുപുറത്തു തൂങ്ങിക്കിടക്കുന്നതുമാണ്.
ബസ്സിലെ തിരക്ക് ദൂരെനിന്നു കാണുമ്പോഴേ അയാള്‍ക്കു ശ്വാസം മുട്ടും.  പിന്നെ ഓഫീസിലേക്കുള്ള മൂന്നുകിലോമീറ്റെര്‍ ദൂരം നടന്നു പോകും.  റോഡരികില്‍ കല്ലുപാകിയ നടപ്പാതയിലൂടെ.
നടപ്പാതയിലേക്കു തൊട്ടാവാടികളും കമ്മ്യുണിസ്റ്റുപച്ചയും  പിന്നെ പേരറിയാത്ത ഒരു പാടു ചെടികളും കയറി വന്നിരുന്നു.
കമ്പിവേലി കെട്ടി തിരിച്ച പാര്‍ക്കിനുള്ളില്‍ മോര്‍ണിംഗ് വാക്കിനു വന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും.  വാര്‍ദ്ധക്ക്യതിന്റെ ഏകാന്തതയില്‍ നിന്നിതിരിനേരം രക്ഷപ്പെടാനുള്ള ഒരിടമായിരിക്കും അവര്‍ക്കിത്.   പാര്‍ക്ക് അവിടെയെത്തുന്ന സന്ദര്‍ശകരെപോലെ തന്നെ നരച്ചു കിടന്നു.
നാലുമൂലയ്ക്കലും നില്‍ക്കുന്ന നിറംമങ്ങിയ ചുവന്ന കടലാസു പൂവുകള്‍ വിരിഞ്ഞു നില്‍ക്കുന്ന മുള്ളുള്ള ചെടിയും, കരിഞ്ഞ പുല്ലുകളുള്ള ലോണും.
റോഡിനിരുവശത്തും മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുള്ളത് കൊണ്ട് നടത്തം സുഖകരം തന്നെയാണ്.

വേനല്‍ക്കാലങ്ങളില്‍ അരളിമരങ്ങളില്‍ മഞ്ഞപൂവുകള്‍ വിടര്‍ന്നുനിന്നു.
കാറ്റുവീശുമ്പോള്‍ പൂക്കള്‍ മഴയായ് റോഡിലേക്ക് വീണു.
പലപ്പോഴും അയാള്‍ ഓഫീസിലെത്താന്‍ വൈകി.
വീണുകിടക്കുന്ന പൂവുകള്‍ അയാള്‍ കയ്യിലെടുത്തു നോക്കിനിന്നു.
അയാളും പൂവും തമ്മില്‍ കാലങ്ങളുടെ അന്തരമുണ്ടായിരുന്നു.  പൂവ് കൊഴിഞ്ഞു വീഴുന്ന നേരങ്ങളില്‍  അയാള്‍ ഒരു കൊച്ചുകുട്ടിയായി.  കുഞ്ഞുവിരലുകള്‍ക്കിടയില്‍ പൂവിതള്‍ തിരുകി വച്ച് ഇടറുന്ന കാലുകളുമായി, കിളിര്‍ത്തു വരുന്ന കുഞ്ഞരിപല്ലു കാണിച്ചു ചിരിച്ചുകൊണ്ട്, കുഞ്ഞുവാവ മുറ്റത്ത്‌ ഓടിനടന്നു,  കുഞ്ഞുങ്ങള്‍ക്ക്‌ മാത്രമറിയാവുന്ന ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട്.
പൂവ് കൈവെള്ളയില്‍ വെച്ചു കൊണ്ട് അയാള്‍ പിന്നെയും ആ ശബ്ദങ്ങളുണ്ടാക്കി.

'നിങ്ങള്‍ എവിടെക്ക്യ?'
അയാള്‍ കണ്ണുതുറന്നു നോക്കി.  കണ്ണടക്കാരന്‍ അയാളെ തുറിച്ചു നോക്കുന്നു.
അയാളിറങ്ങേണ്ട സ്ഥലം പറഞ്ഞു.
'ഇവിടെനിന്നും രണ്ടാമത്തെ സ്റ്റോപ്പ്‌ ആണ്. എന്നുവച്ചാ ആദ്യം അടിവാരം സ്റ്റോപ്പ്‌, അത് കഴിഞ്ഞാ ചുരമാണ്.  ചുരം കഴിഞ്ഞുള്ള ആദ്യത്തെ സ്റ്റോപ്പ്‌.
ഇവിടെ ആദ്യമായാണോ?'
'അതെ'
'എവിടെനിന്നാ വരുന്നേ?' കണ്ണടക്കാരന്‍ വിടുന്ന ലക്ഷണമില്ല..
എവിടെനിന്നാണ്?
'ഇത്തിരി ദൂരേന്ന്'
'എന്ന് വച്ചാ സ്ഥലം?'
പേരില്ലാത്ത നാടുകളുണ്ടാവില്ലേ?
അക്ഷരങ്ങളും വാക്കുകളുമുണ്ടാവുമ്പോള്‍ പേരുകളും വരുന്നു.  എന്നിട്ടും പലപ്പോഴും പലതിനും പേരുകളില്ല!
നീണ്ടു കിടക്കുന്ന വയലേലകളിലെ, വലിയ ആല്‍മരം വളര്‍ന്നു നിന്നിരുന്ന തുരുത്തിനെ ആളുകള്‍ വിളിച്ചിരുന്നത് അരയാല്‍ദ്വീപെന്നാണ്.
അവിടെ ഒരു സര്‍പ്പക്കാവുണ്ടായിരുന്നു.  മഞ്ഞള്‍ കലക്കിയൊഴിച്ച് വിളക്കു വെക്കാന്‍ ഒരു വൃദ്ധന്‍, വൈകുന്നേരങ്ങളില്‍  അവിടെ വരാറുണ്ട്.  അയാള്‍ക്കു പേരുണ്ടായിരുന്നോ?
ചിത്രശലഭങ്ങള്‍ അവിടെത്തെ കാട്ടുപൂക്കളെ ഉമ്മ വച്ചു പറന്നുനടന്നു.  ഓണക്കാലത്ത് തുമ്പികള്‍ കൂട്ടമായി സര്‍പ്പക്കളത്തിന് ചുറ്റും പറന്നു നടന്നു.
വെയില്‍ മൂക്കുമ്പോള്‍ സര്‍പ്പങ്ങള്‍ മാളങ്ങളില്‍ നിന്നും പുറത്തു വന്നിരുന്നു വെയിലുകൊണ്ടു.
ഉച്ച നേരങ്ങളില്‍ ആരും അവിടെ പോയില്ല.
ആല്‍മരത്തിന്റെ ശിഖരങ്ങളില്‍ നിന്നും തൂങ്ങി നിന്ന വേരുകളില്‍ ഉഞ്ഞാലാടാന്‍ കുട്ടികള്‍ വയലിലൂടെ നടന്നു തുരുത്തീലെത്തീയിരുന്നു.

'വരാം.. എന്തായാലും നേരത്തെ വരാം മോളെ.'
കണ്ണടക്കാരന്‍ മൊബൈല്‍ ഫോണിലാണ്.  സംസാരത്തിന് ശേഷം അയാള്‍ ഗൌതമനോട് പറഞ്ഞു.
'മകളാണ്.. ഇന്നവളുടെ പിറന്നാളാണ്.  ഇന്ന് ഓഫീസില്‍ നിന്നും ഹാഫ് ഡേ ലീവ് എടുത്തിരിക്കുകയാണ്. ഉച്ചയ്ക്ക് ചെറിയൊരു സദ്യയും പിന്നെ ഒരു സിനിമയും.  ഇത്രയും കൊണ്ടു മോള് ഹാപ്പിയാവും.'
'മോള്‍ക്കെത്ര വയസ്സായി?'
'ആറു വയസ്സ്.. മഹാ കുസൃതിയാ. പിറന്നാളായിട്ട് സ്കൂളിലൊന്നും പോയിട്ടില്ല ഇന്ന്.

ഗൌതമന്റെ ചോദ്യം അയാളിലെ ഉത്സാഹം കൂട്ടി. പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'നിങ്ങളെങ്ങോട്ടാ പോവുന്നത്? ജോലിചെയ്യുകയാണോ?'
'ചുരത്തിലെ ഒമ്പതാമത്തെ വളവു കഴിഞ്ഞുള്ള സ്റ്റോപ്പില്‍'
'അവിടെ?'
ബസ്സ്‌സ്റൊപ്പിലെ ഇടതുവശത്തുള്ള ചായക്കടയുടെ വലത്തേ സൈഡിലൂടെ താഴോട്ടുള്ള ഇടവഴിയിലൂടെ, ആ ഇടവഴിയിലൂടെ അഞ്ചുമിനുട്ട് നടന്നാല്‍ പൂഴി നിറഞ്ഞ ഒരു വഴിയിലെത്തും,  അതിന്റെ ഡെഡ്എന്‍ഡില്‍ എത്തിയാല്‍ അവിടെയൊരു ഇലഞ്ഞിമരം കാണാം.  പൂത്തുനില്‍ക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍, ചന്ദനനിറമുള്ള പട്ടുപാവാടയും ചുറ്റി അവള്‍ നില്‍ക്കുന്നുണ്ടാവും.
'ആര്?'
'അതറിയേണ്ടത് തന്നെയാണ് എന്റെയും ആവശ്യം'.
മൂക്കിലേക്ക് താഴ്ന്നു നിന്ന കണ്ണടയ്ക്കു മുകളിലൂടെ അയാള്‍ ഗൌതമനെ അത്ഭുതത്തോടെ നോക്കി.
'എങ്ങിനെയറിയാം അവിടെ അങ്ങിനെ ഒരാള്‍ കാത്തു നില്‍ക്കുന്നുവെന്ന്?'

കാത്തു നില്‍പ്പിന്റെ അര്‍ഥങ്ങള്‍ നിങ്ങക്കറിയില്ല.
മേഘങ്ങള്‍ ചുവന്നു തുടുത്ത്, ആകാശം കറുത്ത് തുടങ്ങുന്ന സന്ധ്യകളില്‍ അവര്‍ തോളുരുമ്മിയിരുന്നു, ചക്രവാളങ്ങളില്‍ ചിറകടിച്ചു പറക്കുന്ന പറവകളുടെ ശബ്ദം കേള്‍ക്കാന്‍ കാത്തുനിന്നു.
പറവകള്‍ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടു പറന്നു പോയി.
പക്ഷെ എല്ലായിപ്പോഴും കാത്തിരുപ്പുകള്‍ സഫലങ്ങളായില്ല.
നീലിച്ച രോമങ്ങളുള്ള കൈത്തണ്ടയുള്ളവള്‍ അവസാനമായി പറഞ്ഞു, അല്ല ഒരു SMS  ആയിരുന്നു.
കോളേജിലെ അവസാനദിവസത്തിനു ശേഷം എന്നോ ഒരിക്കല്‍, എപ്പഴോ സ്വിച്ച്ഡ് ഓഫായിപ്പോയ മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ട SMS.
'കോളേജ് ഗൈറ്റിനു പുറത്തെ സ്റ്റോറിന്റെ വരാന്തയില്‍ ഞാന്‍ കാത്തിരുന്നു. ഐ ട്രൈഡ് റ്റു കോള്‍ യു. ബട്ട് യു വേര്‍ സ്വിച്ച്ഡ് ഓഫ്‌.  ഇനി കാത്തു നില്‍ക്കുന്നതിലര്‍‍ത്ഥമില്ല.'
അര്‍ത്ഥമില്ലാത്ത കാത്തിരുപ്പ്.
ഒരര്‍ത്ഥത്തില്‍ കാത്തിരുപ്പിന്റെ വിജയം അതിന്റെ പരിസമാപ്ത്തി ശുഭമാവുമ്പോള്‍ മാത്രമാണ്.
വ്യര്‍ത്ഥമായ കാത്തിരുപ്പിനോടുവില്‍ നീ തിരഞ്ഞെടുത്ത വഴി തന്നെയാണു ശരി.  നമ്മള്‍ തമ്മില്‍ രണ്ടു ചക്രവാളങ്ങള്‍ക്കിടയിലുള്ളത്ര ദൂരമുണ്ടായിരുന്നു.  എന്നിലെ ഞാനും നിന്നിലെ ഞാനും ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ ജീവിക്കുന്ന അപരിചിതരായിരുന്നു.  വിരല്‍ കോര്‍ത്തു നടന്നപ്പോഴൊക്കെ എനിക്കത് മനസിലാവുന്നുണ്ടായിരുന്നു.  നീയതറിയുന്ന കാലം, നിന്റെ കാത്തിരുപ്പിന്റെ അവസാനമെന്തായിരുന്നെന്ന് നിനക്ക് മനസിലാവും.  ഒരു യാത്രാമൊഴിയോ ഒരു തുള്ളി കണ്ണുനീരോ അതിന്റെ അര്‍ഥങ്ങള്‍ മാറ്റുന്നില്ല..

'നിങ്ങളീ നാട്ടുകാരനല്ലേ? ആ ബസ്സ്‌ സ്റ്റോപ്പില്‍ ഒരു ചായക്കടയില്ലേ?'
'ഉണ്ട്'
'അതിന്റെ വലത്തേ സൈഡിലായി താഴേക്ക്‌ ഒരിടവഴിയില്ലേ?'
'ഉണ്ട്'
'എനിക്കതറിയാം, ഞാനിവിടെ ആദ്യമായിരുന്നിട്ടു കൂടി.'
'എങ്ങിനെ?'
ഓഫീസില്‍ നിന്നും വൈകിയിറങ്ങിയ ഒരു രാത്രിയിലാണ് അവള്‍ ആദ്യമായി വന്നത്.  ഏകദേശം മുഴുവനും വിജനമായ റോഡും, റോഡിനൊരു വശത്ത് മതില്‍ കെട്ടി തിരിച്ച കൃഷിതോട്ടവും. മറുവശത്ത് ഉരുളന്‍ പാറക്കല്ലുകള്‍  നിറഞ്ഞ് തരിശായിക്കിടക്കുന്ന ഭൂമിയും മാത്രം.  നിലാവു വഴികാട്ടി മുന്നില്‍ നടന്നു.
ആ റോഡിലാണ് അവള്‍ നിന്നിരുന്നത്.  ചന്ദനനിറമുള്ള പട്ടുപാവാടയുമുടുത്തുകൊണ്ട്.
അവളാണ് പറഞ്ഞത്, ചുരത്തിലെ ഒമ്പതാമത്തെ വളവും, അതിനടുത്തുള്ള ഇലഞ്ഞിമരവും.
അതു പറഞ്ഞതിന് ശേഷം അവള്‍ എപ്പോഴാണ് പോയ്മറഞ്ഞത്‌?
ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ടിരുന്നു.  നെറ്റിയുടെ വലതുവശത്ത്  വേദനിക്കുന്നുണ്ടായിരുന്നു.

അയാള്‍ കണ്ണടക്കാരനെ നോക്കി.
പിന്നെ ഒന്നും പറയാതെ തിരിഞ്ഞ് ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
എട്ടാമത്തെ വളവും കഴിഞ്ഞ് ബസ്സ്‌ മുന്നോട്ടു പോയികൊണ്ടിരുന്നു.
മൂളിപ്പാട്ടും പാടി കണ്ടക്റ്റര്‍ ടിക്കറ്റു കൊടുത്തുകൊണ്ട് പുറകിലെ സീറ്റിനടുത്തേക്ക്‌ നടന്നുപോയി.
കണ്ണടക്കാരന്‍ ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കുന്നതിനെപ്പറ്റിയും സിനിമയ്ക്ക് പോവുന്നതിനെപ്പറ്റിയും ആലോചിച്ചിരുന്നു.
വലതു വശത്തെ സീറ്റിലിരുന്ന നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടി അതെ മ്ലാനഭാവത്തോടെ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.
ഒമ്പതാമത്തെ ഹെയര്‍പ്പിന്‍ വളവു വളയ്ക്കാന്‍ ശ്രമിച്ച ബസ്സ്‌ ഡ്രൈവര്‍, കണ്ട്രോള്‍ പോയി പുറകോട്ടുനീങ്ങിക്കൊണ്ടിരുന്ന ബസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടു..
താഴ്ചയിലേക്ക് പതിച്ച ആര്‍ത്തനാദത്തിനിടയ്ക്ക് ഗൌതമന്‍ കണ്ണടക്കാരനെയും നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടിയെയും തിരഞ്ഞു.
ഒമ്പതാമത്തെ വളവിനു മപ്പുറത്തെ ബസ്സ്‌സ്റ്റൊപ്പിനടുത്തുള്ള ഇലഞ്ഞിമരത്തില്‍ കാറ്റുവീശി.

പൂവുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു.


Sunday, August 8, 2010

ചിത്രങ്ങള്‍ക്കുള്ളില്‍ തടവിലാകുന്നവര്‍


ഇടയന്മാരുടെ കുന്നിറങ്ങിവരുന്ന കാറ്റ് ശവകുടീരങ്ങളുടെ മിനാരങ്ങളെ ചുറ്റി ഒഴുകിവന്നു. വെള്ള മാര്‍ബിള്‍ കല്ലിന്റെ തണുപ്പ് കവിളിലുരസി പോകുന്നു. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജന്നാലയിലൂടെ അവന്‍ പുറത്തേക്കു നോക്കി നിന്നു.

'സുല്‍ത്താന്‍മാരുടെ ശവകുടീരത്തിനു മുകളില്‍ ചെകുത്താന്റെ മണിയറ - എന്നല്ലേ നീയിപ്പം ഓര്‍ത്തെ?' പിന്നില്‍ നിന്നും അനു.

'മുകളിലായിരുന്നില്ല.. അവര്‍ക്കൊക്കെയുള്ളില്‍ തന്നെയായിരുന്നു സാത്താന്റെ മണിയറ, ചിലരുടെയൊക്കെയുള്ളില്‍!..'

തലമുറകളുടെ രക്തം പുരണ്ട് വിളറി വെളുത്തു നില്‍ക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. കോട്ടയുടെ അകത്തളത്തില്‍നിന്നും മുഴങ്ങിക്കേട്ട ശബ്ദങ്ങള്‍, അട്ടഹാസങ്ങള്‍, ജയഭേരികള്‍, വാള്‍ത്തലപ്പിന്റെ ശീല്‍ക്കാരങ്ങള്‍, അവയ്ക്കിടയിലെ അടക്കിപ്പിടിച്ച തേങ്ങലുകള്‍.

നിദ്രയുടെ ഏതോയാമങ്ങളിലെവിടെയോ, നീട്ടിപ്പിടിച്ച വാളിന്‍ തുമ്പിലെ തിളങ്ങുന്ന രക്തത്തുള്ളികള്‍ കണ്ടു അനു ഞെട്ടിയുണര്‍ന്നു.

'ഈ നഗരമെന്നെ വീര്‍പ്പുമുട്ടിക്കുന്നു, അപരിചിതര്‍ മാത്രമുള്ള ലോകം'

'അപരിചിതം എന്നൊന്നില്ല.. എല്ലാം നമുക്ക് പരിചിതമായിരുന്നു, അല്ലെങ്കില്‍ പരിചയപ്പെടാന്‍ പോകുന്നത്, ഏറെ പഴകുമ്പോള്‍ അപരിചിതത്വവും പരിചിതമായിത്തീരും.. അപരിചിതത്തിന്റെ നടുവിലെക്കല്ലേ നമ്മളെല്ലാവരും പിറന്നു വീഴുന്നത് തന്നെ'..

'നിനക്കറിയില്ല, പരിചയപ്പെടാന്‍ വരുന്നവരുടെ കണ്ണിലെ പുച്ഛഭാവം ഞാന്‍ മാത്രമേ കാണാറുള്ളൂ.. ഒന്നുമറിയാത്ത തനി നാട്ടിന്‍പുറത്തുകാരിയോടുള്ള പുച്ഛം'

'അതു നിനക്കു തോന്നുന്നതാ.. നിനക്കറിയ്യോ, ചരിത്രം ഹൈദരാബാദിന് പേരു നല്‍കിയതുതന്നെ ഒരു തനി നാട്ടിന്‍പുറത്തുകാരിയില്‍നിന്നാണ്‌..
ഇനി ഈ പേരു മാറ്റി നിന്റെ പെരിടട്ടെ??

'അയ്യട.. അതിനു നീയിവിടത്തെ സുല്‍ത്താനൊന്നുമല്ലല്ലോ..'

'പക്ഷെ, നീയാ കഥയിലെ പോലെത്തന്നെ ഒരു പൊട്ടിപെണ്ണല്ലേ!!!'
വര്‍ ചിരിച്ചു..

മുസിനദി നീന്തിക്കടന്നെത്തുന്ന പ്രിയതമനെ കാത്ത് ഭാഗ്മതി അക്കരെ കാത്തിരുന്നു.
രാവിന്‍ ഇരുട്ടിലേക്കു വാരിവിതറിയ പളുങ്കുമണികളെ പോലെ രാത്രിനഗരം തിളങ്ങി നിന്നു.
പ്രണയിനിക്കായി പേരു മാറ്റപ്പെട്ട നഗരം, ആദ്യം ഭാഗ്യനഗറായും പിന്നെ ഹൈദരാബാദായും.

ചന്ദ്രതാരകള്‍ക്കിടയിലെവിടെയോ ഭാഗ്മതി അഥവാ ഹൈദര്‍മഹല്‍ ഇന്നും പുഞ്ചിരിച്ചു നിന്നു.


***

ഇടയപെണ്‍കൊടിയെയും ദേവദാസിയേയും പ്രണയിച്ച സുല്‍ത്താന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പ്രണയത്തിന്റെ വ്യതിരിക്ത ഭാവങ്ങളുടെ തീവ്വ്രത കുന്നിറങ്ങി വരുന്ന കാറ്റ് അനുവിന്റെ ചെവിയില്‍ മന്ത്രിച്ചു. ചരിത്രത്തിന് അവള്‍ക്കിഷ്ടപ്പെട്ട നിറം തന്നെ!!
ചായം മുക്കിയ ബ്രഷ് അവള്‍ ക്യാന്‍വാസിനു നേരെ വീശി. മഷിത്തുള്ളികള്‍ അങ്ങിങ്ങു വീണു പടര്‍ന്നു പിടിക്കാന്‍ തുടങ്ങുന്നു, പ്രണയം പടര്‍ന്നു പിടിക്കുന്നപോലെ...

'ഇതു നോക്ക്യേ..
പകല്‍ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോ ഒരു ടൈംപാസിനു വേണ്ടി..'
അവള്‍ ബോര്‍ഡില്‍ തൂക്കിയിട്ട ക്യാന്‍വാസിലെക്കു ചൂണ്ടി..

മഷിക്കൂട്ടുകള്‍ കൊണ്ട് ഗോല്‍ക്കൊണ്ട ഫോര്‍ട്ടും കുന്നും പശ്ചാത്തലമായി വരച്ചു വച്ചിരിക്കുന്നു.

'മുഴുവനായിട്ടില്ല്യാ.. ഇനിയും..'

ക്യാന്‍വാസിന്റെ പകുതിയില്‍ ബ്രഷിന്റെ തലപ്പു കൊണ്ട് കോറിയിട്ടിരിക്കുന്ന മുഴുവനാക്കാത്ത രേഖകള്‍..

***

രാത്രിയിലേക്ക്‌ പെയ്തുവീഴുന്ന മഴയുടെ സംഗീതം പോലെ സിതാറിന്റെ നാദം.
അകലെ, സത്രത്തിലെ ഗാനമന്ദിരത്തിന്റെ വെണ്ണക്കല്‍ തൂണു ചാരിയിരുന്നുകൊണ്ട് സന്ധ്യയിലേക്കലിഞ്ഞു ചേര്‍ന്നുകൊണ്ട് സിതാറുമീട്ടി, മതിമറന്നു പാടിക്കൊണ്ടിരിക്കുന്താരാമതി. നക്ഷത്രങ്ങളിമചിമ്മാതെ അവളുടെ പാട്ടു കാതോര്‍ത്തുനിന്നു. അവളുടെ സ്വനവീചികള്‍ സിത്താറിന്നീണത്തിനോപ്പോം നാഴികകള്‍ക്കകലെ ഗോല്‍ക്കൊണ്ട കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഒഴുകിയെത്തി. മട്ടുപ്പാവിലേക്ക്‌ നീര്‍ത്തിയിട്ട സന്ധ്യാംബരത്തിന്റെ തിരശ്ശീല നീക്കി ഗോല്‍ക്കൊണ്ട ഭരിക്കുന്ന ഖുതബ് ഷാഹി രാജവംശത്തിലെ ഏഴാമത്തെ സുല്‍ത്താന്‍ നിന്നു.
മഴവില്ലു ചിത്രം വരച്ചതു പോലെ അങ്ങകലെ താരാമതി പുഞ്ചിരിച്ചു നിന്നു.
താരാമതിയുടെ സംഗീതം കാലാതിവര്‍ത്തിയായി നിന്നു. മഴയുടെ ചിലമ്പോച്ചകള്‍ക്കിടയിലൂടെ ആ സംഗീതം അനുഭവവേദ്യമാകുന്നുണ്ട്. മഴയും മിത്തും ഒന്നുചേര്‍ന്നു പാടുന്ന രാഗം.

അനു കാതോര്‍ത്തു കൊണ്ട് എണീറ്റിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ അവള്‍ ഇരുളിലെ മഴയിലേക്കു തുറന്നു.
സിത്താറിന്നീണം മുറിയിലാകെ നിറഞ്ഞു..

'എനിക്കാ സിത്താറിന്റെ തന്ത്രികളാവാന്‍ മോഹമാവുന്നു.. ഒരുപാടു സംഗീതം പൊഴിച്ച് ഒടുവിലൊരുനാള്‍ ഉച്ചസ്ഥായിയിലൊരു ശബ്ദമുണ്ടാക്കി പൊട്ടിത്തെറിച്ച് ഇല്ലാതാവാന്‍ മോഹം'
അവള്‍ അവന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് തോളില്‍ തലചായ്ച്ചു വച്ചു കൊണ്ടുപറഞ്ഞു.
അവള്‍ സാന്ദ്രമായി മഴയുടെ സംഗീതത്തില്‍ നനഞ്ഞുനിന്നു.
മഴ പെയ്തു നിറഞ്ഞു...
താരാമതിയുടെ വിരലുകള്‍ സിത്താറില്‍നിന്നും സംഗീതംപൊഴിച്ചു കൊണ്ടിരുന്നു.
അവളുടെ തിളങ്ങുന്ന ഉടയാടകളില്‍ത്തട്ടി മിന്നലിന്റെ വെളിച്ചം മട്ടുപ്പവിലുമെത്തി.
ഴനാരുകളെ താലോലിച്ചുകൊണ്ട് രാജകുമാരന്‍ മട്ടുപ്പാവില്‍ നിന്നു.

***

അപരിചിതരുടെ ഇടയില്‍പ്പെട്ടവന്റെ കണ്ണുകളിലെ ഭയത്തിന്റെ ചോരപ്പാടുകള്‍ പോലെ ചുവന്ന മഷി മാര്‍ബിള്‍ തറയിലൂടെ ഒലിക്കുന്നതാണ് അന്ന് അയാള്‍ വന്നപ്പോള്‍ കണ്ടത്.
അവള്‍ ഇടത്തേ കയ്യിലെ അഞ്ചു വിരലുകള്‍ അഞ്ചു നിറങ്ങളില്‍ മുക്കി ക്യാന്‍വാസിലേക്ക്‌ അമര്‍ത്തിതേച്ചുപ്പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
ള്ളവിരലിന്റെ കൂര്‍ത്ത നഖം കൊണ്ട് അവള്‍ ചിത്രത്തിലിരുന്നു പാടുന്ന പെണ്‍കുട്ടിയുടെ കടക്കണ്ണുകള്‍ വരച്ചു.

'ചിത്രകാരിയുടെ വാക്കുകളാണ് ഓരോ ചിത്രങ്ങളും ജീവനിലൊരു പങ്കു നല്‍കിയാണ്‌ ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്'
മുഖത്തേക്കുവീണ മുടിയിഴകള്‍ ഒതുക്കി വച്ചുകൊണ്ട് അവള്‍ പറഞ്ഞു.

നിറങ്ങള്‍ ക്യാന്‍വാസില്‍ മാത്രമല്ല.. അവളുടെ മുഖത്തും ദേഹത്തുമുണ്ടായിരുന്നു. ദേഹമാസകലം ചായം പുരണ്ടു നില്‍ക്കുന്നവള്‍.

പാടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകളെ ചൂടി അവന്‍ പറഞ്ഞു.
'അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയോ ശോകത്തിന്റെ നേര്‍ത്ത ലാഞ്ജനയുണ്ട്, എന്തേ?'

'ചിത്രങ്ങള്‍ കാരാഗൃഹങ്ങളാണ്.. എന്നെന്നേക്കുമായി ക്യാന്‍വാസില്‍ ബന്ധിപ്പിക്കപെട്ടവരാണ് ചിത്രങ്ങളിലെ ഓരോ ക്യാരക്ടറുകളും, ഒരു പക്ഷെ അതാകാം'..

***

അവള്‍ ക്യാന്‍വാസിനെ കറുത്ത തുണികൊണ്ടു മൂടിയിട്ടു.
'നിറങ്ങള്‍ ഒഴുകി പോവാതിരിക്കാനാണ്'..

***

അന്ന് വൈകീട്ട് അവന്‍ വന്നു വാതില്‍ തുറക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണുകളില്‍ ലാസ്യം നിറച്ച് അലപത്മമുദ്ര വിരലുകളില്‍ വിരിയിച്ച് അവള്‍ നിന്നു.

'എനിക്കൊരു നര്‍ത്തകിയാകണം'

'നര്‍ത്തകിയോ, നൃത്തമോ? ഇപ്പോഴെന്തിന്?'

അവള്‍ ബോര്‍ഡിലെ കറുത്ത തുണി എടുത്തു മാറ്റി വരച്ചു തീര്‍ത്ത ചിത്രം കാണിച്ചു.
വെണ്ണക്കല്‍തൂണില്‍ ചാരിയിരുന്നു സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടി, പശ്ചാത്തലത്തില്‍ കുന്നിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയും.

'എനിക്കാ പാട്ടിനോത്തു നൃത്തം ചെയ്യണം'

അവള്‍ പാകമെത്തിയൊരു കോറിയോഗ്രാഫറെപ്പോലെ നൃത്തത്തിന്റെ ചടുലതാളത്തെപ്പറ്റിയും ലാസ്യഭാവങ്ങളെപ്പറ്റിയും പറഞ്ഞു.
അവള്‍ മറ്റേതോ ലോകത്തെത്തിയപോലെ തോന്നിച്ചു.
അഭൌമമായൊരു നനുത്ത സംഗീതം അവിടമാകെ നിറയുന്നതുപോലെ അവനു തോന്നി.

****

കാലുകളിളകുമ്പോള്‍ എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവള്‍ ഉറക്കത്തില്‍ നിന്നെണീറ്റത്.
അവള്‍ എണീറ്റിരുന്നു.
നടന്നു നോക്കി..
ചിലങ്ക.. ചിലങ്കയുടെ ശബ്ദം!!
രാത്രിമഴ സിത്താറുമീട്ടിപ്പാടി..
അറിയാത്ത രാഗങ്ങള്‍ കേട്ടവള്‍ കൊരിത്തരിച്ചിരുന്നു.

****

പിറ്റേന്നു പുലരിയിലേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ അവള്‍ അവനടുത്തില്ലായിരുന്നു.
ബ്രഷുകളും ചായക്കൂട്ടുകളും ചിതറിക്കിടന്ന തറയുടെ നടുവിലെ ബോര്‍ഡില്‍ ക്യാന്‍വാസ് തൂങ്ങിക്കിടന്നു.
ചിത്രത്തിലിപ്പോള്‍ സിത്താറുമീട്ടിപ്പാടുന്ന പെണ്‍കുട്ടിക്കരികില്‍ താളത്തിനൊപ്പം നൃത്തം ചവിട്ടുന്ന മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്..



---------------------------------------------------------------------------------------------------

1. http://en.wikipedia.org/wiki/Golkonda
2. http://en.wikipedia.org/wiki/Qutb_Shahi_Tombs
3. http://en.wikipedia.org/wiki/Musi_River_(India)
4. http://en.wikipedia.org/wiki/History_of_Hyderabad,_India#Founding
5. http://en.wikipedia.org/wiki/Taramati_Baradari
6. http://timesofindia.indiatimes.com/city/hyderabad/Doorway-to-culture-in-the-name-of-Taramati/articleshow/387074.cms?referral=PM

Thursday, July 29, 2010

ഒരു മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്‌...


ചാറ്റ് വിന്‍ഡോയിലേക്ക് പൊഴിഞ്ഞു വീഴുന്ന കുനുകുനുത്ത അക്ഷരക്കൂട്ടം..
ആരാണിവള്‍?
എങ്ങിനെയാനിവള്‍ക്ക് ഞാന്‍ പോലും മറന്നു പോയ എന്‍റെ ഓര്‍മ്മകള്‍ അറിയുന്നത്?
'ഇത് ഞാനാ.. ചാരു.. മറന്നുപോയോ? ഓര്‍ത്തു നോക്കു..'

മരുഭൂമിയിലെ ജീവിതത്തിന്റെ ഏകാന്തതകളുടെ ഇടവേളകളില്‍ ചിലപ്പോഴോക്കെയാണ് അയാള്‍ IM - ല്‍ ലോഗിന്‍ ചെയ്യാറുള്ളത്....
അന്ന് ലോഗിന്‍ ചെയ്തപ്പോള്‍ ഒരു ഫ്രെന്റ് റിക്വസ്റ്റ് വന്നു കിടക്കുന്നു. chaarumukhi@<...>.com ആക്സെപ്റ്റ് ചെയ്തപ്പോള്‍ ബഡ്ഡി ലിസ്റ്റില്‍ പച്ച നിറത്തില്‍ പ്രസെന്‍സ് തെളിഞ്ഞു വന്നു. കൂടെ IM - വിന്‍ഡോയും പോപ്‌ അപ് ആയി വന്നു.
'ഏകാന്തതയുടെ കൂട്ടുകാരാ.. നിനക്കു വന്ദനം..'
ആരാണിവള്‍? ചാരുമുഖി?
'ക്ഷമിക്കണം.. നിങ്ങളാരാണെന്നു പറയൂ..'
'എനിക്കു നിന്നെ അറിയാം.. നിനക്കെന്നെയും...
ഓര്‍ത്തു നോക്കു..'
'ഇല്ല ഓര്‍മ്മകളിലെവിടെയും ഇല്ല.. അല്ലെങ്കില്‍ ഓര്‍മ്മകളൊന്നുമില്ല.'
മറന്നു പോയോ?
മറവി.. ഓര്‍ക്കാന്‍ ഇഷ്ടപെടുനതോന്നും ഓര്‍മ്മയിലില്ല.. പിന്നെ ഓര്‍ക്കുന്നതെന്തിന്?

'ഓര്‍മ്മകളൊന്നുമില്ല. ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നതോന്നും ഓര്‍മ്മകളിലില്ല..'
'അങ്ങിനെയല്ല.. കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമല്ലേ?
ഞാനെന്നും സ്വപ്നം കാണാറുണ്ട്‌.. വീണ്ടുമൊരു കുട്ടിക്കാലം..
ഓര്‍ത്തുനോക്കു..ഓരോന്നായി..
ഓര്‍മ്മയുണ്ടോ ചേച്ചിയുടെ പാവാടത്തുമ്പു പിടിച്ചു ഒന്നാം ക്ലാസില്‍ പോയ ആദ്യത്തെ ദിവസം?'

വിസ്മൃതിയിലെവിടെയോ മാറാലപിടിച്ചു കിടക്കുന്നുണ്ട്..സ്കൂളിലെ ആദ്യത്തെ ദിവസം.. സ്കൂള്‍ വീടിനടുത്തായതു കൊണ്ട് ടീച്ചര്മാരെയെല്ലാം ആദ്യമേ പരിചയമുണ്ട്.. എന്നാലും ആദ്യത്തെ ദിവസത്തെ പരിഭ്രമമുണ്ടായിരികും.. കരഞ്ഞിരുന്നോ? ഓര്‍മ്മയില്ല..
പക്ഷെ അന്ന് ചേച്ചിയുടെ കയ്യുപിടിച് ഏറ്റവും പിന്നിലെ ബെഞ്ചിലാണ് ഇരുന്നത്. രക്ഷിതാക്കളെല്ലാം ക്ലാസിന്റെ പിന്നിലാണ് നിന്നിരുന്നത്..

'ഓര്‍ത്തു നോക്കൂ.. പാടവരമ്പിലൂടെ നടന്നു കാവില്‍ പോയിരുന്നത്, കാവിലെ ആല്‍മരത്തിന്റെ വള്ളികളില്‍ ഊഞ്ഞാലാടിയിരുന്നത്..ഓണക്കാലത്ത് പടിഞ്ഞാറേ പറമ്പില്‍ പൂപ്പറിക്കാന്‍ പോയപ്പോള്‍ ഭ്രാന്തന്‍ കണാരന്റെ
മുന്നില്‍പ്പെട്ടത്! പിന്നെ അയാള്‍ കാട്ടുപോന്തയില്‍ നിന്നെല്ലാം പൂപറിച്ച്‌ തന്നത്! നിനക്കോര്‍മ്മയില്ലേ അവിടത്തെ തെച്ചിപ്പഴങ്ങള്‍? അതിനെന്തു മധുരമാണെന്നൊ! നാവില്‍ വെയ്ക്കുമ്പോള്‍ തന്നെ അലിഞ്ഞു പോകുന്നത്ര മൃദുലവും..’

ഇവളാരാണ്? എന്തിനു ഇതെല്ലം ഓര്‍മ്മിപ്പിക്കുന്നു?
'നീയാരാണെന്നു പറയൂ..'
'പിന്നെപ്പറയാം.. സസ്പെന്‍സ് ആയിരിക്കട്ടെ...
I m going now.. gotta catch ma bus at 6pm'

വിസ്മൃതിയുടെ ഇരുളിലേക്ക് നിലാവിന്റെ ഒരു പരവതാനി വിരിച്ചിട്ടിട്ടു അവള്‍ പോയി.. ഓര്‍മ്മയുടെ പൂക്കള്‍ മുന്നിലേക്ക്‌ നുള്ളിയിടാനായി അവള്‍ പിന്നെയും ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു..

കുട്ടിക്കാലത്തെ ചിത്രങ്ങളിലൊന്നും എങ്ങനെ ഒരു പേരില്ല.. പേരില്ലാത്ത ഒരു മുഖവും ഓര്‍മ്മയിലില്ല..
പിന്നെയാര്?
'ഇല്ല.. കുട്ടിക്കാലത്തിലേക്ക് ഓര്‍ക്കാന്‍ ശ്രമിക്കെണ്ടാ.. അവിടെയൊന്നും ഞാനില്ലായിരുന്നു..'
'പക്ഷെ നീയെങ്ങിനെ അതെല്ലാം വ്യക്തമായി അറിയുന്നു?'
'അത് നീ പറഞ്ഞു തന്ന കഥകള്‍ തന്നെയാണ്.. നിനക്കന്നു നല്ല ഓര്‍മ്മശക്തിയായിരുന്നു..ഓരോ സംഭവങ്ങളും വള്ളിപുള്ളി വിടാതെ പറഞ്ഞിരുന്നു, പലപ്പോഴും സംഭാഷണങ്ങള്‍ പോലും ഓര്‍ത്തു വച്ച്..
ഈയിടെയായി മറവി കൂടുതലാണ് അല്ലെ?'


'നീ വരുവോളം മിഴിപൂട്ടാതെ കാത്തിരിക്കും ഞാന്‍..
മഞ്ഞു പുതപ്പിനടിയില്‍ മഞ്ഞള്‍പ്പൊടി വീശിയെറിഞ്ഞതുപോലെ പൂത്തുനിന്ന അക്കേഷ്യമരങ്ങള്‍ക്കിടയില്‍..
ഓര്‍മ്മയുണ്ടോ അന്നത്തെ മഞ്ഞുകാലം?'
അന്നു ലോഗിന്‍ ചെയ്തപ്പോള്‍ ഐഡില്‍ ആയിക്കിടക്കുന്ന അവളുടെ സ്റ്റാറ്റസ് മെസ്സേജ്!
അക്കേഷ്യ മരങ്ങളുടെ ഇടയിലെ കോടമഞ്ഞില്‍ നിന്നും കയറിവരുന്ന പെണ്‍കുട്ടി..
'ചാരൂ..'
'Yes.. finally you remember now!!'
'yes.. :-)'


'ഓര്‍മ്മയുണ്ടോ അന്നു നീ പോയത്?
ഒരിക്കല്‍ക്കൂടി കാണുമോ എന്നു പോലും നീ ചോദിച്ചില്ല..'
'കാണുമെന്നതിന് ഒരുറപ്പുമില്ലയിരുന്നു.. പിന്നെന്തിനാ ചോദിക്കുന്നെ?'
റോഡരികില്‍ നിന്നിരുന്ന പുല്തലപ്പുകളിലൊന്ന് ഒടിച്ചെടുത്ത്
'ഇതു മതി.. ഈ മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌.!!'
എന്നു പറയുമ്പോള്‍ അവള്‍ അകലെ നീലമലകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു..
നീലമലകളുടെ നെറുകയിലുമ്മവച്ചുനില്‍ക്കുന്ന മേഘങ്ങള്‍..
അവന്‍ തിരിഞ്ഞു നടന്നു..
അവനു പിന്നില്‍ അവള്‍ കണ്ണീര്‍ പൊഴിച്ചിരിക്കയാവാം..
അല്ലെങ്കില്‍ നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കയാവാം..

പിന്നീടെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോള്‍ വഴി വിജനമായിരുന്നു..മഞ്ഞും മരങ്ങളും മാഞ്ഞുപോയിരുന്നു..
വിസ്മൃതിയിലേക്ക് വീണുമരിച്ച പാതയുടെ അറ്റത്ത് അയാള്‍ ഒറ്റയ്ക്കായിരിക്കുന്നു..
'എവിടെയാണ് നീയിപ്പോള്‍? അയാള്‍ക്ക്‌ ചോദിക്കാതിരിക്കാനായില്ല..
'ഞാന്‍ അടുത്ത് തന്നെയുണ്ട്..
നീയല്ലേ എന്നും അകലെയായിരുന്നത്!

ഓര്‍മ്മയിലേക്ക് പെയ്തു വീഴുന്ന ലെക്ചര്‍ ക്ലാസുകള്‍..ലൈബ്രറിയിലെ നിശബ്ദത..
വരാന്തയുടെ അങ്ങേ അറ്റത്തുനിന്നുമുയരുന്ന മുദ്രാവാക്ക്യങ്ങളുടെ മുഴക്കത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍..
മഴയുടെ തുടക്കം പോലെ പെയ്തു നിറയുന്ന മുദ്രാവാക്ക്യംവിളി..
ഒടുവില്‍ മഴ പെയ്തോഴിയുന്നതുപോലെ ബെല്ലുമുഴങ്ങും..

ആകാശത്ത് പരന്നു കിടന്ന മേഘങ്ങളെടുത്ത് നീലമലകളുടെ നെറുകയിലെക്കൊഴിച്ച പോലെ അത് താഴ്വരകളിലൂടെ മഞ്ഞായി പടര്‍ന്നു പിടിക്കുന്നു..
മഞ്ഞായിരിക്കുമ്പോള്‍ മഴയായ് പെയ്തു നിറയാനും..മഴയായിരിക്കുമ്പോള്‍ മഞ്ഞായ്‌ പടര്‍ന്നു പിടിക്കാനും കൊതിച്ച അവര്‍ അക്കേഷ്യ മരങ്ങള്‍ക്കിടയിലെ ഏകാന്തതയിലെ മര്‍മരത്തില്‍ കൈകോര്‍ത്ത്‌ പിടിച്ചു നടന്നു..

പറയാന്‍ വന്നതെന്തോ മറന്നു നില്‍ക്കുന്ന മരങ്ങളുടെ നിഴലുകള്‍ക്കിടയിലൂടെ ഇളം കാറ്റ് വട്ടമിട്ടു പറന്നു.
അടര്‍ന്നു വീണ ഇലകള്‍ കരിയിലകളായി..
'എന്തേ നീയീ സന്ധ്യാംബരം പോലെ വിഷാദമൂകനായി?'
ചുവന്നു തുടങ്ങിയ പടിഞ്ഞാറേ വാനം അവളുടെ കവിളില്‍ പ്രതിബിംബിച്ചു.
കൂടണയാന്‍ വെമ്പി പറന്നു പോകുന്ന പറവകള്‍.. പറവകള്‍ക്കു ദിശ കാണിച്ചു കാറ്റു വീശുന്നു.
കാറ്റു പോകുന്നിടത്തെക്ക് മേഘങ്ങള്‍ പറന്നു പോയിക്കൊണ്ടിരുന്നു.
'കയറി ചെല്ലാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഈ ലോകത്ത് പോകാന്‍ എത്രയിടങ്ങളുണ്ട് അല്ലെ?
കാറ്റു പോകുന്നത് പോലെ, ചെന്ന് കയറുന്നിടമെല്ലാം ഓര്‍മ്മകള്‍ നിറച്ചു പറന്നങ്ങനെ നടക്കാം..'
'എന്തേയിപ്പോ?'
'ഒന്നും ശാശ്വതമല്ല..
ഗഗനം മഹാ വൃക്ഷം..
തവ ശിഖരമെന്‍ ജീവന്‍...
തരിക നീയെനിക്കൊരഭയം..'
അവന്‍ കൈകളുയര്‍ത്തി ആകാശത്തേക്ക് നോക്കി.
'തവ ചരണം മമ ജീവിതം'
അവന്‍ മുട്ടുകുത്തിനിന്നുകൊണ്ട് അവള്‍ക്കു നേരെ കൈനീട്ടി.
'പോടാ.' അവള്‍ കൈ തട്ടി മാറ്റികൊണ്ട് നടന്നു.

'നീയെന്താ അന്നു പറഞ്ഞെ? `ഭൂമിയില്‍ മഞ്ഞു പെയ്യുന്ന കാലത്തോളം സ്മൃതിപഥങ്ങളിലെന്നും ഈ കാല്‍പ്പാടു കാണും`- എന്ന് അല്ലെ? എന്നിട്ടിപ്പോ?'
'സ്മൃതിപഥങ്ങളില്‍നിന്നും മാഞ്ഞു പോയവയെ ഓര്‍മ്മിപ്പിക്കാന്‍ കാലം ഓരോന്ന് കരുതി വയ്ക്കും.. നീയതിനൊരു ദൃഷ്ടാന്തം മാത്രം'
'അത്രെയെയുള്ളൂ ഞാന്‍?'
..ആയിരുന്നില്ല... അതിനുമപ്പുറമേവിടെയോ..

ആ ഒരു മഞ്ഞുകാലം കഴിഞ്ഞതോടെ അവിടത്തെ പഠനം ഉപേക്ഷിച്ചു പോയി..
വെയിലുദിക്കുമ്പോള്‍ അപ്രത്യക്ഷമായി പോകുന്ന കോടമഞ്ഞുപോലെ
റബ്ബര്‍തോട്ടങ്ങളും കാടുപിടിച്ചു കിടന്ന അക്കേഷ്യ മരങ്ങളും അവയ്ക്കിടയിലൂടെയുള്ള റോഡും അതിനറ്റത്തെ മഞ്ഞകുമ്മായം പൂശിയ ആ ലോകവും മാഞ്ഞുപോയി..
വിധിയോടു പൊരുതി, നിലനില്‍പ്പിനായുള്ള പ്രയാണത്തില്‍ ഓര്‍മ്മയുടെ പുല്‍ക്കൊടി എവിടെയോ നഷ്ടപ്പെട്ടുപോയി..

ജന്നല്‍ചില്ലുകള്‍ക്കപ്പുറത്തുനിന്ന് നിലാവിന്റെ ഇത്തിരിനാളം റൂമിലേക്കു കയറിവരുന്നുണ്ട്..
താരകള്‍ കൂട്ടിനില്ലാതെ ഏകനായി നില്‍ക്കുന്ന ചന്ദ്രബിംബം..
ആഴക്കടലിലെവിടെയോ കപ്പിത്താനില്ലാതെ ഒഴുകിനടക്കുന്ന കപ്പലിനെ പോലെ.. തിരമാലകളില്‍ ഉഞ്ഞാലാടി അതു യാത്ര തുടര്‍ന്നു..
മാറിവരുന്ന ഋതുക്കളില്‍ കരയില്‍ പൂവിടുകയും, മഴപെയ്യുകയും, മഞ്ഞു വീഴുകയും, ചിലപ്പോഴൊക്കെ വറ്റിവരളുകയും ചെയ്തു..
ആകാശത്തിലെ നക്ഷത്രങ്ങള്‍ സമുദ്രത്തില്‍ പ്രതിബിംബിച്ചു..
താരകളെ നിങ്ങളെന്റെ മണ്‍ചിരാതു തിരികെ തരിക..
ഋതുഭേദങ്ങളറിയാതെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു..

'ഋതുഭേദങ്ങളിലൂടെ കാലം പിന്നോട്ട് പോയിരുന്നെങ്കില്‍..'


Wednesday, December 2, 2009

നിഴല്‍ചിത്രങ്ങള്‍...

മുളം കാടുകള്‍ പോലെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍..
ബാല്‍ക്കണിയുടെ കൈവരിയില്‍ കയ്യുന്നിവച്ച് അവന്‍ ചാരനിറത്തില്‍ നിന്ന ആകാശത്തേക്കു നോക്കിനിന്നു.
പഞ്ഞിക്കെട്ടു പോലെ മേഘങ്ങള്‍ പതിയെ ആകാശത്തേക്കു കയറി വരുന്നുണ്ടായിരുന്നു. മേഘങ്ങള്‍ക്കിടയിലൂടെ മിന്നിത്തുടങ്ങുന്ന നക്ഷത്രങ്ങള്‍.
സോഡിയം വേപ്പര്‍ ലാമ്പിന്റെ വെള്ളി വെളിച്ചത്തില്‍ കുളിച്ചു രാത്രിയിലേക്കു നീണ്ടു കിടക്കുന്ന റോഡ്‌.
ബാല്‍ക്കണിയില്‍നിന്നു നോക്കിയാല്‍, വലിയ ആല്‍മരങ്ങള്‍ക്കും, ഒരാളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ചെടികള്‍ക്കുമിടയില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന കുരിശുകള്‍ മാത്രമുള്ള സെമിത്തെരിയാണ്.

സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ച് മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു.
'കാറ്റുകൊണ്ടു ഉറങ്ങിപ്പോയോ?'
അയാള്‍ ഞെട്ടി കണ്ണുതുറന്നു.
അതെ ഈ കാറ്റ്.. കാറ്റിനു നല്ല മണം.
അയാള്‍ വിരല്‍ ചൂണ്ടി. സെമിത്തേരിയുടെ അറ്റത്തേക്ക്.
പച്ചമണ്ണില്‍ പൂഴ്ന്നു നിന്ന കുരിശിന്റെ അടിയില്‍നിന്നും ഉയരുന്ന കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും പുക!
സെമിത്തേരിയില്‍നിന്നുള്ള മണം.
'മരണത്തിന്റെ മണം'
സാമുവല്‍ ജോണ്‍സ് ചിരിച്ചു. സിഗരറ്റു കറ പുരണ്ട പല്ലുകള്‍ കാണിച്ചു ചിരിച്ചു.
അയാള്‍ മൂക്കിന്റെ അറ്റത്തേക്കു താഴ്ന്നു നിന്ന കണ്ണടയുടെ മുകളിലൂടെ അവനെ കൂര്‍പ്പിച്ചു നോക്കി.
പിന്നെ സിഗരറ്റു കറ പുരണ്ട പല്ല് കാണിച്ചു ചിരിച്ചു.
അയാളുടെ ചിരി പേടിപ്പെടുത്തുന്നതായിരുന്നു, എന്നും.

ആദ്യം കാണുമ്പോഴും ഇങ്ങനെയായിരുന്നു.
കറ പുരണ്ട കൂര്‍ത്ത കൊമ്പല്ലു കാണിച്ചു കൊണ്ടുള്ള തണുത്ത ചിരി.

അന്ന് ഉറക്കം വരാത്തൊരു രാത്രിയില്‍ ഫ്ലാറ്റിനു പുറത്തെ വരാന്തയില്‍ സെമിത്തേരിയിലെ ഇരുട്ടിലേക്കു നോക്കിയിരിക്കുകയായിരുന്നു. അകലെ കത്തിത്തീര്‍ന്ന മെഴുകു തിരിയുടെ അവസാനത്തെ നാളം കാറ്റിലുലയുന്നു.
രാത്രിയുടെ തണുപ്പ് വസ്ത്രം തുളച് അകത്തു കയറുന്നുണ്ടായിരുന്നു.
'എന്താ ഇരുട്ടത്ത്‌ വെളിച്ചമില്ലാതെ?'
വാച്ച്മാന്‍ ആയിരിക്കും എന്നാണ് കരുതിയത്.
അയാളുടെ കയ്യിലും വെളിച്ചമില്ലായിരുന്നു.
രാവെളിച്ചതില്‍ അയാളുടെ മുഖത്തെ പാതിഭാഗം കാണാമായിരുന്നു.
തടിച്ച കറുത്ത ഫ്രെയിം വച്ച കണ്ണടയും നരവീണ കുറ്റിത്താടിയുമുള്ള മുഖം.
ചിരിക്കുമ്പോള്‍ കോമ്പല്ലുകള്‍ പുറത്തു കാണാം.
'വെറുതെ.. ഉറക്കം വരുന്നില്ല!'
അവന്‍ അയാളെ തുറിച്ചു നോക്കി.
മനസിലായില്ലെന്നു മുഖം പറയുന്നതു കൊണ്ടായിരിക്കണം അയാള്‍ സ്വയം പരിചയപ്പെടുത്തി.
സാമുവല്‍ ജോണ്‍സ് - ഫ്ലാറ്റ് നമ്പര്‍ 301-ലെ പുതിയ അന്തേവാസി.

സെമിത്തേരിയുടെ നിശബ്ദതകളിലെ തേങ്ങലുകള്‍. ആത്മാക്കള്‍ വിശ്രമിക്കുന്ന മാര്‍ബിള്‍കല്ലറയുടെ മുകള്‍ഭാഗം ചന്ദനത്തിരിയുടെ ചാരവും വാടിയ പൂക്കളും വീണു വിളറിവെളുത്തു കിടന്നു.
രാത്രികാലങ്ങളില്‍ പുകച്ചുരുള്‍ പോലെ മഞ്ഞ് അവയ്ക്കു മുകളിലൂടെ പറന്നുനടന്നു.

'മരണത്തിലേക്ക് എത്ര ദൂരമുണ്ട്?'
'ജീവിതത്തിന്റെ അറ്റത്തോളം! പക്ഷെ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. ചിലര്‍ മരണത്തിനു ശേഷമാണ് ശരിക്കും ജീവിതം ആരംഭിക്കുന്നത്.'
'അതെ.. മഹാത്മാക്കളും, പിന്നെ അലഞ്ഞു തിരിയുന്ന വെറും ആത്മാക്കളും'
സാമുവല്‍ ജോണ്‍സ് തിരിഞ്ഞ് അയാളെ നോക്കി.
ആ നോട്ടത്തില്‍ നിസംഗതക്കയ്ക്കപ്പുറത്ത് ഒന്നുമില്ലായിരുന്നു.

സാമുവല്‍ ജോണ്‍സിന്റെ നോട്ടത്തില്‍നിന്നോളിച്ചോടാന്‍ ശ്രമിച്ച അയാളുടെ കണ്ണുകള്‍ എത്തിയത് സെമിത്തേരിയുടെ ഒരു കല്ലറയ്ക്കടുത്ത് വളര്‍ന്നു നിന്ന മരത്തിലായിരുന്നു.
ആ കല്ലറയ്ക്കകത്തെ ആത്മാവും മരത്തിന്റെ വേരുകളും കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും.
മരത്തിനു ചുറ്റും മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു,
ആത്മാവുകളുടെ കണ്ണുകളായിരിക്കണം.

അയാള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും സാമുവല്‍ ജോണ്‍സ് പൊയ്ക്കഴിഞ്ഞിരുന്നു.
നീണ്ട വരാന്തയിലെ അങ്ങേ അറ്റത്തുമാത്രം ചെറിയവട്ടത്തില്‍ ബള്‍ബു കത്തുന്നു. ഇയാള്‍ ഇത്രപെട്ടന്ന്‍ എവിടെയ്ക്കപ്രത്യക്ഷനായി?

*****

സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ചു മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു. അയാളുടെ വിരലുകള്‍ക്കിടയിരുന്ന സിഗരറ്റു കുറ്റിയില്‍ നിന്നു പുക അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേര്‍ന്നു.

കാറ്റ് വന്നു മെഴുകുതിരി ഊതിക്കെടുത്തി.

'ശവപ്പെട്ടിക്കകത്തെ ഇരുട്ടാണ്‌,
ശവപ്പെട്ടികള്‍ മനുഷ്യന്റെ ആത്യന്തികമായ ഡെസ്റ്റിനേഷന്‍.
ശവപ്പെട്ടിക്കുള്ളിലെ അനക്കമില്ലാത്ത ഇരുട്ടിലേക്കുള്ള പ്രയാണമാണ് ജീവിതം'

അയാള്‍ സാമുവല്‍ ജോണ്‍സ് ഇരുന്ന കസേരയിലേക്ക് തുറിച്ചു നോക്കി.
സിഗരറ്റു കുറ്റിയുടെ അറ്റത്തെ ചുവന്ന കനല്‍ എരിയുന്നതുമാത്രം കാണാം, പുകച്ചുരുളുകള്‍ ഇരുട്ടിലെക്കി ലയിച്ചു ചേരുന്നതും. പിന്നെ ആ കനലും അണഞ്ഞു പോയി.

കാറ്റുപോലും നിശ്ചലമായിരിക്കുന്നു.
അനക്കമില്ലാത്ത ഇരുട്ടാണ്‌ ചുറ്റും.

കറന്റു വന്നപ്പോള്‍ ചാരുകസേരയില്‍ സാമുവല്‍ ജോണ്‍സ് ഇല്ലായിരുന്നു.
റൂമിനകത്തു മുഴുവന്‍ സിഗരറ്റു ചാരം വീണു കിടന്നു.
ഇയാളിതെവിടെ പോയി!!
ജനലിനപ്പുറത്തെ മരത്തില്‍ വിരിഞ്ഞു നിന്ന പൂവിന്റെ മണവും സിഗരറ്റു പുകയും കലര്‍ന്ന രൂക്ഷ ഗന്ധം റൂമില്‍ നിറഞ്ഞു നിന്നു.
പുറത്തെ രാത്രിയില്‍ ഇലയനക്കങ്ങള്‍ക്കൊപ്പം നായ്ക്കളുടെ ഓരിയിടലും മാത്രം കേള്‍ക്കാം.

അയാള്‍ ചാരുകസേരയിലേക്ക് തുറിച്ചു നോക്കി.
അത് ജീര്‍ണിച്ച മരത്തടിയായിരുന്നു. അതില്‍ വിരിച്ചിരുന്ന തുണി പഴകിദ്രവിച്ചതായിരുന്നു.
അയാളൊന്നു തൊട്ടപ്പോഴേക്കും അത് പൊടിഞ്ഞു താഴെ വീണു.

റൂമിനു പുറത്ത് കട്ടപിടിച്ചു കിടന്ന ഇരുട്ട് ജനലിലൂടെ തള്ളിയകത്തു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അതെ.. ശവപ്പെട്ടി വേണം.

പിറ്റേന്ന് അയാളൊരു ശവപ്പെട്ടി വാങ്ങി.
അയാള്‍ അത്, ചാരവും ഉരുകിയ മെഴുകുതിരികളും വാടിയ പൂക്കളും ചിതറിക്കിടന്ന തറയില്‍ വച്ച്.
പിന്നെ അയാള്‍ അതില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്ന് മൂടി വച്ചു.
ശവപ്പെട്ടിക്കകാതെ നിശ്ചലമായ ഇരുട്ട്!!!
ആ കറുത്ത ശവപ്പെട്ടിക്കു പുറത്ത് വെളുത്ത അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു.
സാമുവല്‍ ജോണ്‍സ്
ജനനം : 1983 നവംബര്‍ 10
മരണം: .....

Tuesday, March 3, 2009

പാതി ഇരുളില്‍... പാതി നിലാവില്‍...


അവള്‍ പോയി.. എന്നെ തനിച്ചാക്കി അവള്‍ പോയി...
ഇനിയൊരിക്കലും തിരിച്ചു വരാത്തിടത്തേക്ക്..
ഒരാഴ്ച മുന്‍പുണ്ടായ കാര്‍ അക്സിഡെന്‍റില്‍..
കൃത്യമായി പറഞ്ഞാല്‍ എട്ടുദിവസം മുന്‍പത്തെ രാത്രിയില്‍ എതിരെ വന്ന വാഹനത്തിന്‍റെ തീക്ഷ്ണമായ ഹെഡ് ലൈറ്റില്‍ ഒരു മാത്ര കണ്ണഞ്ചിപ്പോയതാണ്...
അതു‌ വഴി വന്ന ഏതോ ഒരു ടാക്സി ഡ്രൈവറുടെ കാരുണ്ണ്യത്തില്‍് ആകെ രക്തത്തില്‍ കുളിച്ച അവളുമായി ഹോസ്പിറ്റലില്‍ പോകുന്ന വഴിക്കു വച്ച് അവള്‍ മരിച്ചു. എന്‍റെ കൈകളില്‍ കിടന്ന്...
അയാള്‍ ലകഷ്യബോധമില്ലാതെ തെരുവോരത്തു കൂടെ അലഞ്ഞു നടന്നു... മഹാനഗരം അയാള്‍ക്കു വച്ചു നീട്ടിയതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. ശൂന്യതയാണു മുമ്പില്‍.


'മോഹന്‍'
അയാള്‍ തിരിഞ്ഞു നോക്കി.
സമീര ചക്രബര്‍ത്തി - കൊച്ചു കുഞ്ഞുങ്ങളുടെ കൊഞ്ചല്‍ പോലെ സംസാരിക്കുന്ന ബംഗാളിപ്പെണ്‍കുട്ടി. അയാളുടെ കൊള്ളിഗ് ആണ്.
'ഹാ മീരാ..' അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
'When you came back?'
'Yesterday night'
അവള്‍ അമ്മയുടെ അസുഖം കാരണം രണ്ടാഴ്ച മുമ്പ് ലീവെടുത്തു നാട്ടില്‍ പോയതായിരുന്നു.
'Shall I offer a cup off tea'?
അവര്‍ restaurant - ന്‍റെ മുന്‍പിലായിരുന്നു. അവള്‍ ചായ കുടിക്കാന്‍ പോകുകയായിരുന്നിരിക്കണം.
'No.. thanks'
'Ohh.. no yaar... don't worry, I will pay'
അത്‌ പറഞ്ഞ് അവള്‍ നടന്നു കഴിഞ്ഞു . ഒരു നിമിഷം ശങ്കിച്ചു നിന്ന് അയാള്‍ പുറകെയും.


ചുവന്ന അരണ്ട വെളിച്ചം മാത്രമുള്ള restaurant. ചില്ലു ജനാലകള്‍ക്കപ്പുറത്തു നിന്ന് ഇടയ്ക്കെപ്പോഴൊക്കെയോ വാഹനങ്ങളുടെ head light ന്‍റെ വെളിച്ചം അകത്തേക്കു വരുന്നു.
അതു‌ മുഖത്തു തട്ടുമ്പോള്‍ അയാള്‍ അസ്വസ്ഥനായി.
'നശിച്ച വെളിച്ചം' അയാള്‍ പിറുപിറുത്തു.
'എന്ത് പറ്റീ?' സമീര മെനുവിലൂടെ കണ്ണോടിക്കുകയായിരുന്നു.
'Nothing...'
അവള്‍ വെയ്റ്ററോട് എന്തൊക്കെയോ order ചെയ്യുന്നു.
അയാള്‍ വെയ്റ്ററെ തുറിച്ചു നോക്കി. തൊപ്പിയുടെ നിഴല്‍ അയാളുടെ പാതി മുഖം മറച്ചിരുന്നു. ശരീരം മുഴുവന്‍ മറയുന്ന woolen overcoat ആണ് ധരിച്ചിരുന്നത്. അയാളുടെ മുഖം വിളറി വെളുത്തിരുന്നു. സംസാരിക്കുമ്പോള്‍ അയാളുടെ കൂര്‍ത്ത കോമ്പല്ലുകള്‍ പുറത്തു കാണാം. അതില്‍ ചോരക്കറയുണ്ടോ?

സമീര പുറത്തെ ഇരുളിലേക്കു നോക്കിയിരിക്കുകയായിരുന്നു.
'So how is you Mom now? alright?'
നിശ്ശബ്ദത അലോരസപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ നിശബ്ദതയെ സ്നേഹിച്ചു... ചിലപ്പോഴൊക്കെ വെറുക്കുകയും...
'Yeah.. She had the surgery... and now recovering...'

ഇരുളു തുളച്ചു പോകുന്ന വാഹനങ്ങള്‍.
അന്തകാരം തിന്മയുടെ പ്രതിരൂപമാണ്.
വിധി. പ്രിയപ്പെട്ടതെല്ലാം തട്ടിയകറ്റുന്ന വിധി.
'അങ്ങിനെ എല്ലാറ്റിനേം വിധിയെ കുറ്റം പറയാന്‍ പറ്റില്ല. നിന്നെയെനിക്കു തന്നതും വിധിയല്ലേ?' അനു പറയാറുണ്ട്.
അതേ വിധി തന്നെ...
'By the way, where is your perfect half?'
നിന്‍റെ നല്ലപാതിയെവിടെ?
സമീര അങ്ങിനെയാണ് അനുവിനെ വിളിക്കാറ്. നല്ല പാതി.
പാതി ഇരുളില്‍,.. പാതി നിലാവില്‍... അര്‍ദ്ധചന്ദ്രന്‍ ആകാശത്തുനിന്നു. ക്രൂരമായ പുഞ്ചിരി.
How could I tell she is no more!
'എന്തു പറ്റീ?? രണ്ടു പേരും പിണങ്ങിയിരിക്ക്യാണോ?
നീയവളെ ചുമ്മാ വഴക്കു പറഞ്ഞിരിക്കും..'
അയാളൊന്നും പറഞ്ഞില്ല. അയാളുടെ തറച്ച നോട്ടം കൊണ്ടോ എന്തോ ചന്ദ്രബിംബം വിറക്കുന്നു.
'Hey.. take it easy yaar... നാളെ കാണുമ്പോള്‍ ഞാന്‍ പറഞ്ഞു ശരിയാക്കാം...
പിന്നൊരു കാര്യം, ഇനിയുമിങ്ങനെ വഴക്കുണ്ടാക്കരുത്...'
അയാള്‍ വെറുതെ ചിരിച്ചു.

ചായക്കപ്പു ചുണ്ടോടടുപ്പിച്ചപ്പോഴാണു വെളിച്ചം വന്ന് അയാളുടെ മുഖത്തടിച്ചത്... ഒരു നിമിഷം... കപ്പു മേശമേല്‍ വീണു ചിതറിപ്പോയി.
ചുറ്റുപാടും ചിതറിക്കിടക്കുന്ന രക്തത്തുള്ളികള്‍...
'സാരല്യ...'
waiter വന്നു പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ എടുത്തു മാറ്റി. പിന്നെ കൈ കൊണ്ടു രക്തം തുടച്ചുമാറ്റി.
'വേറെ ചായ പറയണോ??'
'വേണ്ട..'
അയാള്‍ വെയ്റ്ററെ തന്നെ തുറിച്ചു നോക്കിയിരുന്നു.
'എന്തു പറ്റീ??'
'He looks like Drakula'
തമാശ കേട്ടപോലെ അവള്‍ ചിരിച്ചു.
'പോകാം..'
അവള്‍ യാത്ര പറഞ്ഞു പോയി.

അയാള്‍ നടന്നു... പാതി ഇരുളില്‍, പാതി നിലാവില്‍...

അകലെ അപ്പാര്ട്ടുമെന്‍റ്സിലെ apartments- ലെ മൂന്നാം നിലയിലെ അയാളുടെ ഫ്ലാറ്റിന്‍റെ വാതിലിനു മുകളില്‍ zero bulb കത്തുന്നു. അവിടെത്തെ വിളക്ക് എന്നെന്നേക്കുമായി അണഞ്ഞു പോയിരിക്കുന്നു.

അയാള്‍ ചുവന്ന ഓടുപാകിയ നടപ്പാതയില്‍ കയറി നടന്നു. അവളുടെ വിരല്‍ കോര്‍ത്തു പിടിച്ചു നടന്ന വഴികള്‍... ഒരുമിച്ചു സ്വപ്നം കണ്ടിരുന്ന സിമെന്‍റു ബെഞ്ച്‌! ഇനിയോറ്റക്കാണ്... സ്വപ്നങ്ങളില്ലാത്ത ലോകം!

അയാള്‍ റുമിനു മുമ്പില്‍ വന്ന് ഒരുമാത്ര നിന്നു. പിന്നെ calling ബെല്‍ നീട്ടിയടിച്ചു.
ഒരുവേള അവള്‍ വന്നു വാതില്‍ തുറന്നെങ്കിലോ!!!
ഇല്ല... യാഥാര്‍ത്യം ക്രൂരമാണ്.
!

അയാള്‍ കീയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി. വീടാകെ അലങ്കോലപ്പെട്ടു കിടന്നു. ടീപ്പോയിക്കു മീതെ രണ്ടു മൂന്നു ദിവസത്തെ ന്യൂസ് പേപ്പര്‍ പാറിപ്പറന്നു കിടന്നു. സോഫ കവര്‍ മുഷിഞ്ഞു കിടക്കുന്നു. ഫ്ലോവേര്വസ് നിലത്തു വീണുടഞ്ഞു കിടന്നു. വാടിയ റോസാപ്പൂ ഇതളുകൊഴിഞ്ഞു വീണു കിടന്നു. അനു ഉണ്ടായിരുന്നെങ്കില്‍...

അയാള്‍ വാതില്‍ തുറന്ന് ബാല്‍ക്കെണിയിലേക്കു നടന്നു. നിലാവ് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ പുതഞ്ഞു പോയിരിക്കുന്നു. ഇരുളും തണുപ്പും സര്‍പ്പം കണക്കെ പുളഞ്ഞു നടന്നു. കൈകള്‍ പിറകില്‍ കെട്ടിവച്ച് കൈവരിയില്‍ ചാരിനിന്ന് അയാള്‍ ആകാശത്തിന്‍റെ അറ്റത്തേക്കു നോക്കി നിന്നു. നക്ഷത്രങ്ങളില്ലാത്ത രാത്രി.
This is not the end of the life... ഇനിയും ജീവിച്ചേ മതിയാകൂ..

നിലാവെളിച്ചം ചുമരില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. വെളിച്ചത്തിന്‍റെ പൊട്ടുകള്‍ കൂടിചേര്‍ന്ന് ഒരു സ്ത്രീരൂപം!! അയാള്‍ നിര്‍നിമേഷനായി നോക്കിനില്‍ക്കെ ധൂളികള്‍ ചിതറിത്തെറിച്ചു പോയി.

മഹാനഗരം ഉറങ്ങുന്നു... എന്‍റെ ഉറക്കം കളഞ്ഞ ലോകം!
ലോകം സുന്ദരമാണ്. Only if all the things are going fine.

Calling bell അടിക്കുന്ന ശബ്ദം കേട്ടാണ് അയാളുണര്‍ന്നത്, കൂടെ ഒരു ശബ്ദവും..
'Hey.. open the door... I have a surprise for you..'
അതു‌ മീരയാണ്...
'ബെല്ലടിച്ചിട്ടു കാര്യല്യ.. കീ എന്‍റെ കയ്യിലുണ്ട്...'
ആ ശബ്ദം... ആ ശബ്ദം... ആ ശബ്ദം പരിചിതമാണ്..
അയാള്‍ ഞെട്ടിപ്പോയി... സ്വപ്നമാണോ?
അല്ല പുലര്‍ന്നിട്ടു ഏറെയായിരിക്കുന്നു. വെളിച്ചം ജനലിലൂടെ കടന്നു വരുന്നുണ്ട്... പകല്‍നഗരത്തിന്‍റെ ശബ്ദവും.
അയാള്‍ ചാടിയെണീറ്റു.
ഈ ശബ്ദം... ഈ ശബ്ദം...
ഡോറിന്‍റെ ലോക്ക് പതുക്കെ തിരിയുന്നു.
തുറന്ന വാതിലിനപ്പുറം നിറഞ്ഞ ചിരിയുമായി സമീര. അവള്‍ക്കപ്പുറം കഥനഭാരം മുഖത്തേറ്റി നീരുണങ്ങാത്ത കണ്ണുമായി അനുവും!
അയാള്‍ക്കു വിശ്വസിക്കാനായില്ല...
കണ്ണുകള്‍ പലപ്പോഴും പറയുന്നതു തനിക്കള്ളമാണോ?
സന്തോഷം കൊണ്ടോ എന്തോ അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനിന്നു.
'ദേ നിന്‍റെ അനു. ഇനിയെന്താന്നുവച്ചാ പെട്ടന്ന് പറഞ്ഞു തീര്‍ക്ക്'
അതു‌ പറഞ്ഞ് സമീര തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു.
'നീയാരോടാ സംസാരിക്കുന്നെ?' അനു സമീരയുടെ കയ്യില്‍ പിടിച്ചു.
'ദേ...' സമീര ചിരിച്ചുകൊണ്ട് മുഖമുയര്‍ത്തി അയാളെ ചൂണ്ടിക്കാണിച്ചു.
'ആര്?'
'നിന്‍റെ...' അവള്‍ അനുവിനെ പിടിച്ച് അയാള്‍ക്കു നേരെ തള്ളി.
അവള്‍ വീഴാതെ ബാലന്‍സു പിടിച്ച് പറഞ്ഞു.
'ഇവിടാരുമില്ലല്ലോ...'
അതൊരു വെള്ളിടി പോലെയാണ് അയാള്‍ കേട്ടത്, സമീരയും...
സമീരയുടെ മുഖത്ത് ആശ്ചര്യവും ഭയവും...
'അനൂ... മോഹന്‍?'
അനു പൊട്ടിക്കരഞ്ഞുകൊണ്ട് സമീരയെ കെട്ടിപ്പിടിച്ചു.
'മീരാ... മോഹന്‍ പോയി.. എന്നെത്തനിചാക്കി അവന്‍ പോയി..
ഇനിയൊരിക്കലും തിരിച്ചു വരാതെ...'
'അനൂ... ഞാന്‍...' അയാളുറക്കെ വിളിച്ചു...
ഇല്ല.. അവള്‍ കേള്‍ക്കുന്നില്ല...
അയാള്‍ കയ്യെത്തി അവളുടെ കവിളില്‍ തൊടാന്‍ ശ്രമിച്ചു...
ഇല്ല.. കയ്യെത്തുന്നതിനും അകലെയാണവള്‍!!
'കഴിഞ്ഞയാഴ്ചയുണ്ടായ കാര്‍ accedent-ല്‍..'
പിന്നെയൊന്നും പറയാതെ അവള്‍ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്നു.
സമീര വിറച്ചു കൊണ്ടു അയാളെത്തന്നെ തുറിച്ചുനോക്കിനിന്നു.
'ഇല്ല... I am still alive...'
അല്ല കേള്‍ക്കുന്നതും കാണുന്നതും സത്യമല്ല...
'മീരാ... നീയെങ്കിലും കേള്‍ക്കൂ...'
അവള്‍ കേള്‍ക്കുന്നില്ല... തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.

അയാള്‍ ഇറങ്ങി നടന്നു. അവളുടെ കണ്ണുകള്‍ പിന്‍തുടര്‍ന്നു വരുന്നുണ്ടായിരുന്നു. അനുവിന്‍റെ എങ്ങല്‍ ഇപ്പോഴും ഉച്ചത്തില്‍ കേള്‍ക്കാം...
സെക്യു‌രിറ്റിക്കാരന്‍ ചിരിച്ചുകൊണ്ടോടിവന്നു ഗേറ്റ് തുറന്നു. 'ഗുഡ് മോര്‍ണിംഗ് സര്‍...'
അയാള്‍ തലയാട്ടിക്കൊണ്ട് നടന്നു.
'Who is alive?? Me or what??'

Wednesday, August 13, 2008

നോക്കുകുത്തിയും ഭ്രാന്തനും

പടിഞ്ഞാറോട്ടോഴുകുന്ന പുഴയുടെ നൂപുരധ്വനി. പുഴയുടെ ഇരുവശത്തും പരന്നു കിടക്കുന്ന നെല്‍വയലാണ്. സ്വര്‍ണ്ണം വിളഞ്ഞു നില്ക്കുന്ന നെല്‍ചെടികള്‍ വെയിലില്‍ തല ചായ്ച്ചു മയങ്ങുന്നു. വയല്‍ വരമ്പില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന മുളങ്കമ്പില്‍ നോക്കുകുത്തി തലയെടുപ്പോടെ നില്ക്കുന്നു. വിളവെടുപ്പു കഴിയുന്നതുവരെ നോക്കുകുത്തി കാവലിരിക്കും, രാവും പകലും.

കരിമഷികൊണ്ട് കണ്ണെഴുതിയ നോക്കുകുത്തി സുന്ദരനായിരുന്നു. ഇരു ദിശകളിലെക്കും നോട്ടം പായിച്ച് നോക്കുകുത്തി നിന്നു. നോക്കുകുത്തികളെ ഉണ്ടാക്കാന്‍ എളുപ്പമാണ്. വക്കു പൊട്ടിയ ചട്ടിയും ഇത്തിരി വൈക്കോലും മതി. പക്ഷെ നോക്കുകുത്തിയുടെ പണി അത്ര എളുപ്പമല്ല. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. നോക്കുകുത്തി നക്ഷത്രങ്ങളെ നോക്കി ചിരിച്ചു. ഒരു കണക്കില്‍ പറഞ്ഞാല്‍ നക്ഷത്രങ്ങളും നോക്കുകുത്തികളാണ്. നോക്കുകുത്തികള്‍ മാലാഖമാരാണ്‌, കാവല്‍ മാലാഖമാര്‍. നോക്കുകുത്തി അതില്‍ അഭിമാനം കൊണ്ടു.

നോക്കുകുത്തിക്ക് ഉയരത്തില്‍ നില്‍ക്കാം. ഗ്രാമം മുഴുവന്‍ നോക്കികാണാം. വയലിനരികിലൂടെ ഒഴുകുന്ന പുഴയും അതിനുമുകളിലെ കയറുപാലവും, പുഴയുടെ അക്കരെയുള്ള റോഡും നോക്കുകുത്തി നോക്കി നില്‍ക്കാറുണ്ട്. അതുവരെ ബസ്സ് വരും. അവിടെനിന്നു ബസ്സ് കയറാനാണ് തന്റെ കാല്ച്ചുവട്ടിലൂടെ ആളുകള്‍ ധൃതിയില്‍ നടന്നു പോയിക്കൊണ്ടിരുന്നത്.

ഭ്രാന്തന്‍ ആ ഗ്രാമത്തിനു സുപരിചിതനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു ഇടവപ്പാതി കാലത്താണ് ഭ്രാന്തന്‍ വഴിതെറ്റി ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നത്. മഴപെയ്യുന്ന രാത്രികളില്‍ അയാള്‍ പാടത്തിനു അടുത്തുള്ള നെല്ലുപുരയുടെ ഇറയത്തു കിടന്നു. അല്ലാത്തപ്പോള്‍ രാത്രിയില്‍ എത്തിച്ചേരുന്നയിടം അയാള്‍ക്ക് വിശ്രമസ്ഥലമായി. ഭ്രാന്തന്റെ തലമുടിയും താടിയും ജടപിടിച്ചുകിടന്നു. മുഖം കരുവാളിച്ചിരുന്നു. പക്ഷെ ആ കണ്ണുകളില്‍ വെളിച്ചമുണ്ടായിരുന്നു.

രാത്രിയില്‍ ഭ്രാന്തന്‍ നോക്കുകുത്തിക്ക് കൂട്ടിരിക്കും. നോക്കുകുത്തി കൌതുകത്തോടെ ഗ്രാമം നോക്കിക്കാണുന്പോള്‍ ഭ്രാന്തന്‍ പറയും.

'ഈ ലോകത്തിന്റെ ഒരു കൊച്ചു പൊട്ടു മാത്രമാണ്. അനന്തമായി നീണ്ടു കിടക്കുന്ന ജീവിതത്തിന്റെ ഇടറി വീണ ഒരു പഴുത്ത ഇല മാത്രം'.

പുഴയ്ക്കക്കരെയുള്ള റോഡിനും അപ്പുറം ലോകമുണ്ടെന്നു പറഞ്ഞു കൊടുത്തത് ഭ്രാന്തനായിരുന്നു.


നോക്കുകുത്തിക്ക് മുന്പുള്ള ജീവിതം അഥവാ ലോകം നോക്കുകുത്തിക്ക് അത്ഭുതമായിരുന്നു. നോക്കുകുത്തി ചോദിച്ചു.
'ഞാന്‍ വരുന്നതിനും മുന്പ് ഈ ലോകമുണ്ടായിരുന്നു, അല്ലെ?...
നീ ഇവിടെ വന്നിട്ട് എത്ര നാളായി?'
'ഞാനും നീയും തമ്മില്‍ യുഗങ്ങളുടെ അന്തരമുണ്ട്‌'
അയാളുടെ കണ്ണുകളില്‍ ചക്രവാളങ്ങള്‍ക്കപ്പുറത്തുനിന്നു വന്നു വീഴുന്ന നക്ഷത്രങ്ങളുടെ വെളിച്ചം.
തുരുന്പ് പിടിച്ച കാലചക്രം കറങ്ങുന്ന ശബ്ദം ചെവിയില്‍ വന്നലച്ചു.
അന്തകാരത്തിനു മീതെ വെളിച്ചത്തിന്റെ വെള്ളിടിവാളുകള്‍ വന്നു വീണു.
ഭ്രാന്തന്റെ പുഞ്ചിരിയിലൂടെ യുഗങ്ങള്‍ക്കപ്പുറത്തുനിന്നു നിലാവിന്റെ നേര്ത്ത കണങ്ങള്‍ അരിച്ചു വന്നു.

'യുഗങ്ങള്‍ക്ക് മുന്പേ നീ ഏകനായിരുന്നുവോ?'
'എകാന്തതകളോടു കൂട്ടുകൂടുന്പോഴാണ് ഞാനോറ്റയല്ലെന്നു മനസിലാവുന്നത്!!' ഭ്രാന്തന്‍ ചിരിച്ചു.


ഭ്രാന്തന്‍ തീപ്പെട്ടിയുരച്ച് മെഴുകുതിരി കത്തിച്ചു‌ വച്ചു‌.
പുഴയില്‍ നിന്നു വന്ന കാറ്റ് മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട് ഓടിപ്പോയി.
ഭ്രാന്തന്‍ കൈകള്‍ കഴുത്തില്‍ പിണച്ചുകെട്ടി, ഒരു കാല്‍ മറ്റേ കാലിനു മുകളിലേക്ക് ഉയര്ത്തിവച്ചുകൊണ്ട് വെറും നിലത്തു ആകാശത്തേക്ക് നോക്കി കിടന്നു.
നോക്കുകുത്തി മണം പിടിച്ചു കൊണ്ടു പറഞ്ഞു.
'ശാരദേച്ചീടെ അടുക്കളെന്നു മീങ്കൂട്ടാന്റെ മണം വരണുണ്ട്...'
നോക്കുകുത്തി ഭ്രാന്തനെ നോക്കി. അയാള്‍ കിടന്നു കൊണ്ടു ആകാശത്തെ നക്ഷത്രങ്ങളെ നോക്കുകയാണ്.
'നിനക്കെങ്ങനെയാ ഭ്രാന്തു തുടങ്ങിയത്?' നോക്കുകുത്തി ചോദിച്ചു.
ഭാന്തന്‍ ചിരിച്ചു, നിര്‍ത്താതെ. പിന്നെ ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു.
'ഭ്രാന്ത്‌ ഈ ലോകത്തു ജീവിക്കാനുള്ള ഒരു പ്രേരണ... അത് ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും'


* * * * *

'ഓ... പാട്ടു തുടങ്ങി..'
'അയാളവിടെ പാടിക്കോട്ടേ.. വേറെ ശല്യമൊന്നുംല്യാലോ'
'ഇന്നു ശാരദേച്ചീടെ വക എന്തേലും സ്പെഷ്യല്‍ കിട്ടീട്ട് ണ്ടാവും അതാ ത്ര സന്തോഷം, അല്ലാ ഈ ശാരദേചീക്കു മാത്രെന്തേ ആ ഭ്രാന്തനോട് ഇത്രക്കു സോഫ്റ്റ്കോര്‍ണര്‍?'
ചോറു പാത്രത്തിലെക്കിട്ടുകൊണ്ടു രാജി ചോദിച്ചു.
ആനന്ദ് ചിരിച്ചു കൊണ്ടു കറി ചോറിലേക്കോഴിച്ചു കൊണ്ടു പറഞ്ഞു.
'ചേച്ചിക്കു മാത്രല്ല, ഇവിടെ എല്ലാര്‍ക്കും ഭ്രാന്തനെ ഇഷ്ടാ'
രാജി ചോദ്യഭാവത്തില്‍ നോക്കി.
' അത് നീയിവിടെ വരുന്നതിനും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നൊരു പെരുമഴക്കാലത്ത്, കുലം കുത്തിയൊഴുകുന്ന പുഴയിലേക്ക്‌, പാലത്തില്‍ നിന്നു തെന്നി വീണ ശാരദേച്ചീടെ ഇളയ കുട്ടിയെ ആ ഭ്രാന്തനാണ് രക്ഷിച്ചത്‌. കുലം കുത്തിയൊഴുകുന്ന പുഴയില്‍ നിന്നു അയാള്‍ കുഞ്ഞിനെ കൊണ്ടു കയറി വരുന്നതു...'
അയാള്‍ക്കിപ്പോഴും അത് അവിശ്വസനീയതയോടെയേ ഓര്‍ക്കാനാവുന്നുളു‌...
രാജിയുടെ മുഖത്ത് അത്ഭുതം. അവള്‍ പാട്ടു കടന്നുവന്ന ജനലിനു നേരെനോക്കിനിന്നു.
' എനിക്ക് തോന്നുന്നതു അയാള്‍ക്ക് ഭ്രാന്തില്ലെന്നാ'
'അയാള്‍ക്ക് ഭ്രാന്തിലെങ്കില്‍ പിന്നാര്‍ക്കാ ഭ്രാന്ത്‌??' ആനന്ദ് ചിരിച്ചു.


അവള്‍ കതകു തുറന്ന് ഇരുളിലേക്കു നോക്കി.
അകലെ നോക്കുകുത്തിക്ക് ചുവട്ടില്‍ ഒരു മെഴുകുതിരിയുടെ വെട്ടത്തിലിരുന്നുകൊണ്ടു ഭ്രാന്തന്‍ പാട്ടു പാടുകയാണ്.
കയ്യിലിരുന്ന സ്റ്റീല്‍പ്ലേറ്റില്‍ അയാള്‍ താളം പിടിക്കുന്നുണ്ട്. അരികിലിരുന്നുകൊണ്ട് ശാരദേച്ചീടെ രണ്ടു മക്കളും അയാളെ സാകൂതം നോക്കുന്നു. ചോറു കൊണ്ടു വന്ന പാത്രവുമായി കുട്ടികള്‍ തിരിച്ചു പോയിട്ടും അയാള്‍ പാട്ടു നിര്‍ത്തിയിട്ടില്ല. പാടത്തിനപ്പുറത്ത് ഒഴുകുന്ന പുഴയുടെ ശബ്ദം കേള്‍ക്കാം. പുഴയ്ക്കു കുറുകെയുള്ള, മന്ദമുലയുന്ന തൂക്കുപാലവും ഇരുളില്‍ നേര്‍ത്തതായി കാണാം. പാലത്തിന്റെ ചവിട്ടുപടികളെല്ലാം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.

മലവെള്ളമോഴുകുന്ന പുഴയില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ കയറി വരുന്ന ആകെ നനഞ്ഞ ഒരു പ്രാകൃത മനുഷ്യന്‍. അയാളുടെ കൈകളില്‍ വെള്ളം കുടിച്ച്, ബോധമില്ലാതെ കിടന്നിരുന്ന ഒരു കൊച്ചുകുഞ്ഞുമുണ്ടായിരുന്നു. അലമുറയിട്ടു കരയുന്നവരുടെ കൈകളിലേക്ക് കുഞ്ഞിനെ ഏല്‍പ്പിച്ച് അയാള്‍ നടന്നു പോയി, അവദൂതനെപ്പോലെ.

'അയാളിപ്പോഴോന്നും നിര്‍ത്തില്ല, നീ വന്നു എന്തേലും കഴിക്ക്'
രാജി വാതിലടച്ചു.

ഭ്രാന്തന്‍ പാട്ടിന്റെ താളത്തിനോപ്പിച്ച് ചുവടുവച്ചുകൊണ്ടു എഴുന്നേറ്റു.
നോക്കുകുത്തിക്ക് ചിരിപൊട്ടി.
'അപ്പൊ പാട്ടു മാത്രല്ല, ഡാന്‍സും അറിയാം ല്ലേ?'
ഭ്രാന്തന്‍ ചുവടുവച്ച്, പാത്രത്തില്‍ താളം പിടിച്ച് പാടിക്കൊണ്ടിരുന്നു.

'മതി നിര്‍ത്തിക്കോ, രാഘവേട്ടന്‍ വരുന്നുണ്ട്'
പാലത്തിനു മുകളില്‍ ടോര്‍ച്ചിന്റെ നേര്‍ത്ത മിന്നാമിന്നി വെട്ടം.
ഭ്രാന്തന്‍ പാത്രം നിലത്തു വച്ച് നോക്കുകുത്തിയുടെ മുളങ്കന്പില്‍ ചാരിനിന്നു.
രാഘവേട്ടന്‍ അടുത്തെത്തിയപ്പോള്‍ ഭ്രാന്തന്‍ വെളിച്ത്തിലെക്കു കയറിനിന്നു.
'ചോടുണ്ടോ?'
ഭ്രാന്തന്‍ തലയാട്ടി. പിന്നെയെന്തോ പറയാനുള്ളതു പോലെ തല ചൊറിഞ്ഞുനിന്നു.
രാഘവേട്ടന്‍ പോക്കറ്റില്‍ നിന്നും രണ്ടു ബീഡിയെടുത്ത് നീട്ടി.
ഭ്രാന്തന്‍ അത് ചാടിപ്പിടിച്ചു വാങ്ങി.
രാഘവേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ നോക്കുകുത്തി പറഞ്ഞു.
'എന്തൊരു നാറ്റാ അയാളെ, കള്ളും ബീഡിയും തന്ന് അയാളാ നിന്നെ വഷളാക്കുന്നെ..'
മെഴുകുതിരിയുടെ തീയ്യില്‍ നിന്നും ബീഡി കത്തിച്ചു വലിച്ചു കൊണ്ടു ഭ്രാന്തന്‍ ചോദിച്ചു.
'പക്ഷെ അയാളെ ആരും വഷളനെന്നു വിളിക്കുന്നില്ലല്ലോ!!'


ഭ്രാന്തന്‍ നോക്കുകുത്തിക്കു‌താഴെയിരുന്ന് ബീഡി വലിച്ചുകൊണ്ടു ആകാശത്തേക്ക്‌ പുകചുരുളുകള്‍കൊണ്ട് വളയങ്ങളുണ്ടാക്കി.

കണ്ണടച്ചു കിടന്നുറങ്ങുന്ന ഗ്രാമത്തിനു മുകളിലൂടെ നോക്കുകുത്തി നോക്കി. മെഴുകുതിരി ഉരുകി തീര്‍ന്നിരിക്കുന്നു. ആകാശത്ത് ചന്ദ്രതാരങ്ങളും ഉറങ്ങിക്കഴിഞ്ഞു. തന്റെ കാല്‍ച്ചുവട്ടില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന മനുഷ്യന്‍ ഭ്രാന്തനാണ്. നോക്കുകുത്തി തന്നോടു തന്നെ പറഞ്ഞു...

Friday, June 8, 2007

പൊഴിയാനിനി ബാക്കിയുള്ളത്...

പടിപ്പുരയുടെ തുറന്നുവച്ച വാതിലിനപ്പുറത്ത് ഇരന്പിയാര്‍ത്തുവരുന്ന കടലാണ്. എന്തിനാണ് കടലിലേക്കിറങ്ങുന്ന പടികള്‍?

തിരകളിലേക്ക് ഇടറിവീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കാതെ അവന്‍ തിരിഞ്ഞുനടന്നു.
ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്‍പ്പത്തിനു ജീവന്‍ വയ്ക്കുന്നുവോ? വിരല്‍ തൊട്ടപ്പോള്‍ വീണാധാരിയുടെ വിരലനങ്ങുന്നു. വീണയുടെ നാദം പൊഴിഞ്ഞുവോ?

പോക്കുവെയില്‍ കാഴ്ച്ചകള്‍ക്കിടയിലൂടെ അവന്‍ നടന്നു. അവന്‍റെ ചെവികളില്‍ രുദ്രവീണാധാരിയുടെ ശില്‍പ്പത്തില്‍ നിന്നും പൊഴിഞ്ഞ സംഗീതം അലയടിക്കുകയാണ്...
നഗരത്തിനു നടുവിലെ ഉദ്യാനത്തിലെ വല്ലിക്കുടിലിനു ചുവട്ടില്‍ ഇരിക്കുകയായിരുന്നു. പൂവിടരുകയും കൊഴിയുകയും ചെയ്യുന്നവരുടെ ലോകം, പൂവിടരുകയും കൊഴിയാതിരിക്കുകയും ചെയ്യുന്ന ലോകം കാത്തിരിക്കുകയാണ്. അപ്പൊള്‍ മരണമുണ്ടാവില്ലേ?...

മരണത്തിന്‍റെ കറുപ്പിന് ഏഴഴകും നല്കി ഭയത്തെ അകറ്റാന്‍ ശ്രമിക്കുകയാണ്.
ആകാശത്തിനു ചുവട്ടിലെ മനോഹരഭൂമിയിലെന്തിനേ നിരാശകളും നൊന്പരങ്ങളും?
ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന, പരന്ന് വട്ടത്തിലുള്ള, നീണ്ട ഞെട്ടിയുള്ള പൂവുകള്‍ കൊഴിഞ്ഞുകിടക്കുന്ന സിമെന്‍റു ബെഞ്ച് വ്രിത്തിയാക്കഇ അവന്‍ അതില്‍ കയറിയിരുന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം. പിന്നെ ബഹളം വച്ച് ഒരുകൂട്ടം കുട്ടികള്‍ നടന്നു പോകുന്നു.

'കേള്‍ക്കാനുണ്ടോ മുത്തശ്ശ്യേ?'
'എന്ത്?'
'വീണയുടെ ശബ്ദം?'
'നിക്ക്യൊന്നും കേള്‍ക്കനില്ല്യ കുട്ട്യേ.. നിനക്കെന്താ പറ്റിയേ?'
അപ്പോ ശരിക്കും ഇല്ല്യാ? പക്ഷേ ഞാന്‍ കേട്ടതോ?
അനിയത്തി വീണാധാരിയുടെ ശില്പ്പത്തിലെ വീണയില്‍ കണ്ണും നട്ട് ഇരിക്കുകയാണ്. 'ഇതുപോലൊന്ന്, നിക്കും..' ഒളികണ്ണിട്ടുകൊണ്ട് ചോദിച്ചു.
'നീ കേട്ടോടീ?'
'ന്ത്?'
'വീണയുടെ ശബ്ദം?'
അവള്‍ ചിരിച്ചുകൊണ്ട്, തലവെട്ടിച്ച് കണ്ണുകള്‍ രണ്ടുവട്ടം ചിമ്മിത്തുറന്ന് അകത്തേക്ക് ഓടിപ്പോയി.

കുട്ടികളുടെ ശബ്ദം നടന്നു പോകുന്നു.
മരത്തില്‍ നിന്നും പൂവുകള്‍ കൊഴിയുന്നുണ്ട്. മടിയിലേക്കു വീണ വാടിയ ഒരു പൂവിതള്‍ അവന്‍ കയ്യിലെടുത്തു. വാടിയ, നിറം മങ്ങിയ, ചുക്കിച്ചുളിഞ്ഞ ഒരിതള്‍. മനോഹരമായ ഒരു ഭൂതകാലത്തിന്‍റെ തിരുശേഷിപ്പ്....
അവന്‍ കാലുകള്‍ ബെഞ്ചിലേക്കുകയറ്റിവച്ചു. പിന്നെ കൈകൊണ്ട് കാലുകളില്‍ ചുറ്റിപ്പിടിച്ച് തല കാല്‍മുട്ടുകളിലേക്കമര്‍ത്തിവച്ചു.

അലറിമരത്തിന്‍റെ ചുവട്ടിലെ തണലില്‍, ചരലുനീക്കി വ്രിത്തിയാക്കി കൊത്തങ്കല്ലുകളിക്കാന്‍ അവര്‍ വട്ടം കൂടിയിരുന്നു.
'ഇത് പെങ്കുട്ട്യോള് കളിക്കണ കളിയല്ലേ?.. നിനക്കെന്താ ഇവിടെ കാര്യം?'

മുഖങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
അവന്‍ തലയുയര്‍ത്തിനോക്കി. ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. അവന്‍ തല പിന്നോട്ടു ചായ്ച്ച് കണ്ണടച്ചുകിടന്നു.

'ന്താ കുട്ട്യേ ത്രിസന്ധ്യ നേരത്ത് ഉറങ്ങ്വാ? ങ്ങട് വന്നിരുന്ന് നാമം ചൊല്ല്വാ..' മുത്തശ്ശിയാണ്. കത്തുന്ന നിലവിളക്കിനു മുന്നിലിരുന്ന് അനിയത്തി നാമം ചൊല്ലുന്നുണ്ട്. അവന്‍ ഉമ്മറപ്പടിയില്‍ നിന്ന് എഴുന്നേറ്റ് അകത്തേക്കുനടന്നു. പിന്നെ മേശവലിപ്പില്‍ നിന്നും എഴുതാത്ത നോട്ട്ബുക്കിന്‍റെ ഏടുകളില്‍ ഫൌണ്ടന്‍ പേന കുടഞ്ഞ് മഷി വീഴ്ത്തി. പിന്നെ വിരലുകൊണ്ട് അതു പടര്‍ത്തി.
മഷി പരന്നുകിടക്കുന്നത് ചോരയുടെ നിറത്തിലാണ്.

അവന്‍ ഞെട്ടി കണ്ണുതുറന്നു. ചുണ്ടിനുമുകളില്‍ നിന്നും തണുപ്പ് ഒലിച്ചിരങ്ങുന്നു. തൊട്ടുനോക്കി. ചോരയാണ്. മൂക്കില്‍ നിന്നും ഒലിച്ചിരങ്ങുന്ന ചോര.

ഒരിക്കല്‍ മൂക്കില്‍ നിന്നും ചോരവന്നപ്പോള്‍ അനിയത്തി കരഞ്ഞുകൊണ്ട് ഓടിവന്നത്.
'ദേ, നോക്ക്, ചോരവരുന്നൂ.. ' അവളുടെ മുഖത്തുമുഴുവന്‍ ചോരപുരണ്ടിരുന്നു, തുടച്ചപ്പോള്‍ കൈകളിലും. പിന്നെ വാടിക്കുഴഞ്ഞ് മടിയിലേക്കു വീണത്...

അവനിറങ്ങിനടന്നു. ഇരുട്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ ചിരിച്ചു.
ആറുവരിയുള്ള റോഡിന്‍റെ മദ്ധ്യത്തിലുടെയുള്ള ഒറ്റവരിക്കല്ലുകൊണ്ടു തീര്‍ത്ത ഡിവൈഡറിനുമീതെക്കൂടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനടക്കുകയാണ്, അവനിപ്പോള്‍...
ഇടവും വലവും പാഞ്ഞുപോകുന്ന വാഹനങ്ങളുടെ നടുവില്‍ വിടര്‍ത്തിപ്പിടിച്ച കൈകള്‍ കൊണ്ട് ബാലന്‍സു ചെയ്ത് അവന്‍ ഒറ്റവരിക്കല്ലിനു മീതെ നടന്നു.

അപ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങിയിരുന്നു.
കത്തിത്തുടങ്ങിയ അവന്‍റെ ഹ്രിദയം തണുത്തുതുടങ്ങി. മഴപിന്നെയും ശക്തിയേറുകയാണ്.
പെയ്ത വെള്ളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കുകയാണ്. മഴപിന്നെയും...
ജലനിരപ്പ് ഉയരുകയാണ്..
വെള്ളം മുട്ടോളമെത്തി. പിന്നെയുമുയര്‍ന്ന് നെഞ്ചോളം...
അവന്‍ നടത്തം തുടരുകയാണ്.. മഴപിന്നെയും...

പിന്നെ സാഗരത്തിന്നലകള്‍ കേള്‍ക്കായി.. ചെവിയില്‍ വന്നലയ്ക്കുന്ന സാഗരത്തിന്‍റെ നൂപുരധ്വനി.
കടലിലേക്ക് തുറന്നിട്ടിരിക്കുന്ന പടിപ്പുരവാതില്‍..
തിരകളിലേക്കു വീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കതെ അവന്‍ നടന്നു, പടിപ്പുരവാതിലും കടന്ന്. ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്പ്പത്തിനു ജീവന്‍ വച്ചിരുന്നു. അന്തരീക്ഷത്തില്‍ വീണയുടെ നാദം നിറഞ്ഞു നിന്നു...

Monday, May 28, 2007

ഞാന്‍ ഇവിടെ.....

മഴ പെയ്യുന്നുണ്ട്
നെറുക നനച്ച് കവിളിലൂടെ ചുറ്റിപ്പിടിക്കുന്ന മഴനാരുകള്‍....
മഴതോരും വരെ ഞാനിവിടെ കയറിനിന്നോട്ടെ, ഈ ബൂലോകത്തിന്‍റെ ഇറയത്ത്?
കാലത്തിന്‍റെ ഇടവഴിയിലെ നീര്‍ച്ചാലുകളില്‍ നൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്.....
മഴതോരും വരെ.....
നൊമ്പരങ്ങളുടെ കണ്ണീരുതോരും വരെ......
ഞാന്‍ ഇവിടെ.....