Tuesday, March 3, 2009
പാതി ഇരുളില്‍... പാതി നിലാവില്‍...
അവള്‍ പോയി.. എന്നെ തനിച്ചാക്കി അവള്‍ പോയി...
ഇനിയൊരിക്കലും തിരിച്ചു വരാത്തിടത്തേക്ക്..
ഒരാഴ്ച മുന്‍പുണ്ടായ കാര്‍ അക്സിഡെന്‍റില്‍..
കൃത്യമായി പറഞ്ഞാല്‍ എട്ടുദിവസം മുന്‍പത്തെ രാത്രിയില്‍ എതിരെ വന്ന വാഹനത്തിന്‍റെ തീക്ഷ്ണമായ ഹെഡ് ലൈറ്റില്‍ ഒരു മാത്ര കണ്ണഞ്ചിപ്പോയതാണ്...
അതു വഴി വന്ന ഏതോ ഒരു ടാക്സി ഡ്രൈവറുടെ കാരുണ്ണ്യത്തില്‍് ആകെ രക്തത്തില്‍ കുളിച്ച അവളുമായി ഹോസ്പിറ്റലില്‍ പോകുന്ന വഴിക്കു വച്ച് അവള്‍ മരിച്ചു. എന്‍റെ കൈകളില്‍ കിടന്ന്...
അയാള്‍ ലകഷ്യബോധമില്ലാതെ തെരുവോരത്തു കൂടെ അലഞ്ഞു നടന്നു... മഹാനഗരം അയാള്‍ക്കു വച്ചു നീട്ടിയതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. ശൂന്യതയാണു മുമ്പില്‍.
'മോഹന്‍'
അയാള്‍ തിരിഞ്ഞു നോക്കി.
സമീര ചക്രബര്‍ത്തി - കൊച്ചു കുഞ്ഞുങ്ങളുടെ കൊഞ്ചല്‍ പോലെ സംസാരിക്കുന്ന ബംഗാളിപ്പെണ്‍കുട്ടി. അയാളുടെ കൊള്ളിഗ് ആണ്.
'ഹാ മീരാ..' അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
'When you came back?'
'Yesterday night'
അവള്‍ അമ്മയുടെ അസുഖം കാരണം രണ്ടാഴ്ച മുമ്പ് ലീവെടുത്തു നാട്ടില്‍ പോയതായിരുന്നു.
'Shall I offer a cup off tea'?
അവര്‍ restaurant - ന്‍റെ മുന്‍പിലായിരുന്നു. അവള്‍ ചായ കുടിക്കാന്‍ പോകുകയായിരുന്നിരിക്കണം.
'No.. thanks'
'Ohh.. no yaar... don't worry, I will pay'
അത് പറഞ്ഞ് അവള്‍ നടന്നു കഴിഞ്ഞു . ഒരു നിമിഷം ശങ്കിച്ചു നിന്ന് അയാള്‍ പുറകെയും.
ചുവന്ന അരണ്ട വെളിച്ചം മാത്രമുള്ള restaurant. ചില്ലു ജനാലകള്‍ക്കപ്പുറത്തു നിന്ന് ഇടയ്ക്കെപ്പോഴൊക്കെയോ വാഹനങ്ങളുടെ head light ന്‍റെ വെളിച്ചം അകത്തേക്കു വരുന്നു.
അതു മുഖത്തു തട്ടുമ്പോള്‍ അയാള്‍ അസ്വസ്ഥനായി.
'നശിച്ച വെളിച്ചം' അയാള്‍ പിറുപിറുത്തു.
'എന്ത് പറ്റീ?' സമീര മെനുവിലൂടെ കണ്ണോടിക്കുകയായിരുന്നു.
'Nothing...'
അവള്‍ വെയ്റ്ററോട് എന്തൊക്കെയോ order ചെയ്യുന്നു.
അയാള്‍ വെയ്റ്ററെ തുറിച്ചു നോക്കി. തൊപ്പിയുടെ നിഴല്‍ അയാളുടെ പാതി മുഖം മറച്ചിരുന്നു. ശരീരം മുഴുവന്‍ മറയുന്ന woolen overcoat ആണ് ധരിച്ചിരുന്നത്. അയാളുടെ മുഖം വിളറി വെളുത്തിരുന്നു. സംസാരിക്കുമ്പോള്‍ അയാളുടെ കൂര്‍ത്ത കോമ്പല്ലുകള്‍ പുറത്തു കാണാം. അതില്‍ ചോരക്കറയുണ്ടോ?
സമീര പുറത്തെ ഇരുളിലേക്കു നോക്കിയിരിക്കുകയായിരുന്നു.
'So how is you Mom now? alright?'
നിശ്ശബ്ദത അലോരസപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ നിശബ്ദതയെ സ്നേഹിച്ചു... ചിലപ്പോഴൊക്കെ വെറുക്കുകയും...
'Yeah.. She had the surgery... and now recovering...'
ഇരുളു തുളച്ചു പോകുന്ന വാഹനങ്ങള്‍.
അന്തകാരം തിന്മയുടെ പ്രതിരൂപമാണ്.
വിധി. പ്രിയപ്പെട്ടതെല്ലാം തട്ടിയകറ്റുന്ന വിധി.
'അങ്ങിനെ എല്ലാറ്റിനേം വിധിയെ കുറ്റം പറയാന്‍ പറ്റില്ല. നിന്നെയെനിക്കു തന്നതും വിധിയല്ലേ?' അനു പറയാറുണ്ട്.
അതേ വിധി തന്നെ...
'By the way, where is your perfect half?'
നിന്‍റെ നല്ലപാതിയെവിടെ?
സമീര അങ്ങിനെയാണ് അനുവിനെ വിളിക്കാറ്. നല്ല പാതി.
പാതി ഇരുളില്‍,.. പാതി നിലാവില്‍... അര്‍ദ്ധചന്ദ്രന്‍ ആകാശത്തുനിന്നു. ക്രൂരമായ പുഞ്ചിരി.
How could I tell she is no more!
'എന്തു പറ്റീ?? രണ്ടു പേരും പിണങ്ങിയിരിക്ക്യാണോ?
നീയവളെ ചുമ്മാ വഴക്കു പറഞ്ഞിരിക്കും..'
അയാളൊന്നും പറഞ്ഞില്ല. അയാളുടെ തറച്ച നോട്ടം കൊണ്ടോ എന്തോ ചന്ദ്രബിംബം വിറക്കുന്നു.
'Hey.. take it easy yaar... നാളെ കാണുമ്പോള്‍ ഞാന്‍ പറഞ്ഞു ശരിയാക്കാം...
പിന്നൊരു കാര്യം, ഇനിയുമിങ്ങനെ വഴക്കുണ്ടാക്കരുത്...'
അയാള്‍ വെറുതെ ചിരിച്ചു.
ചായക്കപ്പു ചുണ്ടോടടുപ്പിച്ചപ്പോഴാണു വെളിച്ചം വന്ന് അയാളുടെ മുഖത്തടിച്ചത്... ഒരു നിമിഷം... കപ്പു മേശമേല്‍ വീണു ചിതറിപ്പോയി.
ചുറ്റുപാടും ചിതറിക്കിടക്കുന്ന രക്തത്തുള്ളികള്‍...
'സാരല്യ...'
waiter വന്നു പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ എടുത്തു മാറ്റി. പിന്നെ കൈ കൊണ്ടു രക്തം തുടച്ചുമാറ്റി.
'വേറെ ചായ പറയണോ??'
'വേണ്ട..'
അയാള്‍ വെയ്റ്ററെ തന്നെ തുറിച്ചു നോക്കിയിരുന്നു.
'എന്തു പറ്റീ??'
'He looks like Drakula'
തമാശ കേട്ടപോലെ അവള്‍ ചിരിച്ചു.
'പോകാം..'
അവള്‍ യാത്ര പറഞ്ഞു പോയി.
അയാള്‍ നടന്നു... പാതി ഇരുളില്‍, പാതി നിലാവില്‍...
അകലെ അപ്പാര്ട്ടുമെന്‍റ്സിലെ apartments- ലെ മൂന്നാം നിലയിലെ അയാളുടെ ഫ്ലാറ്റിന്‍റെ വാതിലിനു മുകളില്‍ zero bulb കത്തുന്നു. അവിടെത്തെ വിളക്ക് എന്നെന്നേക്കുമായി അണഞ്ഞു പോയിരിക്കുന്നു.
അയാള്‍ ചുവന്ന ഓടുപാകിയ നടപ്പാതയില്‍ കയറി നടന്നു. അവളുടെ വിരല്‍ കോര്‍ത്തു പിടിച്ചു നടന്ന വഴികള്‍... ഒരുമിച്ചു സ്വപ്നം കണ്ടിരുന്ന സിമെന്‍റു ബെഞ്ച്! ഇനിയോറ്റക്കാണ്... സ്വപ്നങ്ങളില്ലാത്ത ലോകം!
അയാള്‍ റുമിനു മുമ്പില്‍ വന്ന് ഒരുമാത്ര നിന്നു. പിന്നെ calling ബെല്‍ നീട്ടിയടിച്ചു.
ഒരുവേള അവള്‍ വന്നു വാതില്‍ തുറന്നെങ്കിലോ!!!
ഇല്ല... യാഥാര്‍ത്യം ക്രൂരമാണ്.!
അയാള്‍ കീയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി. വീടാകെ അലങ്കോലപ്പെട്ടു കിടന്നു. ടീപ്പോയിക്കു മീതെ രണ്ടു മൂന്നു ദിവസത്തെ ന്യൂസ് പേപ്പര്‍ പാറിപ്പറന്നു കിടന്നു. സോഫ കവര്‍ മുഷിഞ്ഞു കിടക്കുന്നു. ഫ്ലോവേര്വസ് നിലത്തു വീണുടഞ്ഞു കിടന്നു. വാടിയ റോസാപ്പൂ ഇതളുകൊഴിഞ്ഞു വീണു കിടന്നു. അനു ഉണ്ടായിരുന്നെങ്കില്‍...
അയാള്‍ വാതില്‍ തുറന്ന് ബാല്‍ക്കെണിയിലേക്കു നടന്നു. നിലാവ് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ പുതഞ്ഞു പോയിരിക്കുന്നു. ഇരുളും തണുപ്പും സര്‍പ്പം കണക്കെ പുളഞ്ഞു നടന്നു. കൈകള്‍ പിറകില്‍ കെട്ടിവച്ച് കൈവരിയില്‍ ചാരിനിന്ന് അയാള്‍ ആകാശത്തിന്‍റെ അറ്റത്തേക്കു നോക്കി നിന്നു. നക്ഷത്രങ്ങളില്ലാത്ത രാത്രി.
This is not the end of the life... ഇനിയും ജീവിച്ചേ മതിയാകൂ..
നിലാവെളിച്ചം ചുമരില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. വെളിച്ചത്തിന്‍റെ പൊട്ടുകള്‍ കൂടിചേര്‍ന്ന് ഒരു സ്ത്രീരൂപം!! അയാള്‍ നിര്‍നിമേഷനായി നോക്കിനില്‍ക്കെ ധൂളികള്‍ ചിതറിത്തെറിച്ചു പോയി.
മഹാനഗരം ഉറങ്ങുന്നു... എന്‍റെ ഉറക്കം കളഞ്ഞ ലോകം!
ലോകം സുന്ദരമാണ്. Only if all the things are going fine.
Calling bell അടിക്കുന്ന ശബ്ദം കേട്ടാണ് അയാളുണര്‍ന്നത്, കൂടെ ഒരു ശബ്ദവും..
'Hey.. open the door... I have a surprise for you..'
അതു മീരയാണ്...
'ബെല്ലടിച്ചിട്ടു കാര്യല്യ.. കീ എന്‍റെ കയ്യിലുണ്ട്...'
ആ ശബ്ദം... ആ ശബ്ദം... ആ ശബ്ദം പരിചിതമാണ്..
അയാള്‍ ഞെട്ടിപ്പോയി... സ്വപ്നമാണോ?
അല്ല പുലര്‍ന്നിട്ടു ഏറെയായിരിക്കുന്നു. വെളിച്ചം ജനലിലൂടെ കടന്നു വരുന്നുണ്ട്... പകല്‍നഗരത്തിന്‍റെ ശബ്ദവും.
അയാള്‍ ചാടിയെണീറ്റു.
ഈ ശബ്ദം... ഈ ശബ്ദം...
ഡോറിന്‍റെ ലോക്ക് പതുക്കെ തിരിയുന്നു.
തുറന്ന വാതിലിനപ്പുറം നിറഞ്ഞ ചിരിയുമായി സമീര. അവള്‍ക്കപ്പുറം കഥനഭാരം മുഖത്തേറ്റി നീരുണങ്ങാത്ത കണ്ണുമായി അനുവും!
അയാള്‍ക്കു വിശ്വസിക്കാനായില്ല...
കണ്ണുകള്‍ പലപ്പോഴും പറയുന്നതു തനിക്കള്ളമാണോ?
സന്തോഷം കൊണ്ടോ എന്തോ അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനിന്നു.
'ദേ നിന്‍റെ അനു. ഇനിയെന്താന്നുവച്ചാ പെട്ടന്ന് പറഞ്ഞു തീര്‍ക്ക്'
അതു പറഞ്ഞ് സമീര തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു.
'നീയാരോടാ സംസാരിക്കുന്നെ?' അനു സമീരയുടെ കയ്യില്‍ പിടിച്ചു.
'ദേ...' സമീര ചിരിച്ചുകൊണ്ട് മുഖമുയര്‍ത്തി അയാളെ ചൂണ്ടിക്കാണിച്ചു.
'ആര്?'
'നിന്‍റെ...' അവള്‍ അനുവിനെ പിടിച്ച് അയാള്‍ക്കു നേരെ തള്ളി.
അവള്‍ വീഴാതെ ബാലന്‍സു പിടിച്ച് പറഞ്ഞു.
'ഇവിടാരുമില്ലല്ലോ...'
അതൊരു വെള്ളിടി പോലെയാണ് അയാള്‍ കേട്ടത്, സമീരയും...
സമീരയുടെ മുഖത്ത് ആശ്ചര്യവും ഭയവും...
'അനൂ... മോഹന്‍?'
അനു പൊട്ടിക്കരഞ്ഞുകൊണ്ട് സമീരയെ കെട്ടിപ്പിടിച്ചു.
'മീരാ... മോഹന്‍ പോയി.. എന്നെത്തനിചാക്കി അവന്‍ പോയി..
ഇനിയൊരിക്കലും തിരിച്ചു വരാതെ...'
'അനൂ... ഞാന്‍...' അയാളുറക്കെ വിളിച്ചു...
ഇല്ല.. അവള്‍ കേള്‍ക്കുന്നില്ല...
അയാള്‍ കയ്യെത്തി അവളുടെ കവിളില്‍ തൊടാന്‍ ശ്രമിച്ചു...
ഇല്ല.. കയ്യെത്തുന്നതിനും അകലെയാണവള്‍!!
'കഴിഞ്ഞയാഴ്ചയുണ്ടായ കാര്‍ accedent-ല്‍..'
പിന്നെയൊന്നും പറയാതെ അവള്‍ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്നു.
സമീര വിറച്ചു കൊണ്ടു അയാളെത്തന്നെ തുറിച്ചുനോക്കിനിന്നു.
'ഇല്ല... I am still alive...'
അല്ല കേള്‍ക്കുന്നതും കാണുന്നതും സത്യമല്ല...
'മീരാ... നീയെങ്കിലും കേള്‍ക്കൂ...'
അവള്‍ കേള്‍ക്കുന്നില്ല... തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.
അയാള്‍ ഇറങ്ങി നടന്നു. അവളുടെ കണ്ണുകള്‍ പിന്‍തുടര്‍ന്നു വരുന്നുണ്ടായിരുന്നു. അനുവിന്‍റെ എങ്ങല്‍ ഇപ്പോഴും ഉച്ചത്തില്‍ കേള്‍ക്കാം...
സെക്യുരിറ്റിക്കാരന്‍ ചിരിച്ചുകൊണ്ടോടിവന്നു ഗേറ്റ് തുറന്നു. 'ഗുഡ് മോര്‍ണിംഗ് സര്‍...'
അയാള്‍ തലയാട്ടിക്കൊണ്ട് നടന്നു.
'Who is alive?? Me or what??'
Wednesday, August 13, 2008
നോക്കുകുത്തിയും ഭ്രാന്തനും
പടിഞ്ഞാറോട്ടോഴുകുന്ന പുഴയുടെ നൂപുരധ്വനി. പുഴയുടെ ഇരുവശത്തും പരന്നു കിടക്കുന്ന നെല്‍വയലാണ്. സ്വര്‍ണ്ണം വിളഞ്ഞു നില്ക്കുന്ന നെല്‍ചെടികള്‍ വെയിലില്‍ തല ചായ്ച്ചു മയങ്ങുന്നു. വയല്‍ വരമ്പില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന മുളങ്കമ്പില്‍ നോക്കുകുത്തി തലയെടുപ്പോടെ നില്ക്കുന്നു. വിളവെടുപ്പു കഴിയുന്നതുവരെ നോക്കുകുത്തി കാവലിരിക്കും, രാവും പകലും.
കരിമഷികൊണ്ട് കണ്ണെഴുതിയ നോക്കുകുത്തി സുന്ദരനായിരുന്നു. ഇരു ദിശകളിലെക്കും നോട്ടം പായിച്ച് നോക്കുകുത്തി നിന്നു. നോക്കുകുത്തികളെ ഉണ്ടാക്കാന്‍ എളുപ്പമാണ്. വക്കു പൊട്ടിയ ചട്ടിയും ഇത്തിരി വൈക്കോലും മതി. പക്ഷെ നോക്കുകുത്തിയുടെ പണി അത്ര എളുപ്പമല്ല. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. നോക്കുകുത്തി നക്ഷത്രങ്ങളെ നോക്കി ചിരിച്ചു. ഒരു കണക്കില്‍ പറഞ്ഞാല്‍ നക്ഷത്രങ്ങളും നോക്കുകുത്തികളാണ്. നോക്കുകുത്തികള്‍ മാലാഖമാരാണ്, കാവല്‍ മാലാഖമാര്‍. നോക്കുകുത്തി അതില്‍ അഭിമാനം കൊണ്ടു.
നോക്കുകുത്തിക്ക് ഉയരത്തില്‍ നില്‍ക്കാം. ഗ്രാമം മുഴുവന്‍ നോക്കികാണാം. വയലിനരികിലൂടെ ഒഴുകുന്ന പുഴയും അതിനുമുകളിലെ കയറുപാലവും, പുഴയുടെ അക്കരെയുള്ള റോഡും നോക്കുകുത്തി നോക്കി നില്‍ക്കാറുണ്ട്. അതുവരെ ബസ്സ് വരും. അവിടെനിന്നു ബസ്സ് കയറാനാണ് തന്റെ കാല്ച്ചുവട്ടിലൂടെ ആളുകള്‍ ധൃതിയില്‍ നടന്നു പോയിക്കൊണ്ടിരുന്നത്.
ഭ്രാന്തന്‍ ആ ഗ്രാമത്തിനു സുപരിചിതനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു ഇടവപ്പാതി കാലത്താണ് ഭ്രാന്തന്‍ വഴിതെറ്റി ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നത്. മഴപെയ്യുന്ന രാത്രികളില്‍ അയാള്‍ പാടത്തിനു അടുത്തുള്ള നെല്ലുപുരയുടെ ഇറയത്തു കിടന്നു. അല്ലാത്തപ്പോള്‍ രാത്രിയില്‍ എത്തിച്ചേരുന്നയിടം അയാള്‍ക്ക് വിശ്രമസ്ഥലമായി. ഭ്രാന്തന്റെ തലമുടിയും താടിയും ജടപിടിച്ചുകിടന്നു. മുഖം കരുവാളിച്ചിരുന്നു. പക്ഷെ ആ കണ്ണുകളില്‍ വെളിച്ചമുണ്ടായിരുന്നു.
രാത്രിയില്‍ ഭ്രാന്തന്‍ നോക്കുകുത്തിക്ക് കൂട്ടിരിക്കും. നോക്കുകുത്തി കൌതുകത്തോടെ ഗ്രാമം നോക്കിക്കാണുന്പോള്‍ ഭ്രാന്തന്‍ പറയും.
'ഈ ലോകത്തിന്റെ ഒരു കൊച്ചു പൊട്ടു മാത്രമാണ്. അനന്തമായി നീണ്ടു കിടക്കുന്ന ജീവിതത്തിന്റെ ഇടറി വീണ ഒരു പഴുത്ത ഇല മാത്രം'.
പുഴയ്ക്കക്കരെയുള്ള റോഡിനും അപ്പുറം ലോകമുണ്ടെന്നു പറഞ്ഞു കൊടുത്തത് ഭ്രാന്തനായിരുന്നു.
നോക്കുകുത്തിക്ക് മുന്പുള്ള ജീവിതം അഥവാ ലോകം നോക്കുകുത്തിക്ക് അത്ഭുതമായിരുന്നു. നോക്കുകുത്തി ചോദിച്ചു.
'ഞാന്‍ വരുന്നതിനും മുന്പ് ഈ ലോകമുണ്ടായിരുന്നു, അല്ലെ?...
നീ ഇവിടെ വന്നിട്ട് എത്ര നാളായി?'
'ഞാനും നീയും തമ്മില്‍ യുഗങ്ങളുടെ അന്തരമുണ്ട്'
അയാളുടെ കണ്ണുകളില്‍ ചക്രവാളങ്ങള്‍ക്കപ്പുറത്തുനിന്നു വന്നു വീഴുന്ന നക്ഷത്രങ്ങളുടെ വെളിച്ചം.
തുരുന്പ് പിടിച്ച കാലചക്രം കറങ്ങുന്ന ശബ്ദം ചെവിയില്‍ വന്നലച്ചു.
അന്തകാരത്തിനു മീതെ വെളിച്ചത്തിന്റെ വെള്ളിടിവാളുകള്‍ വന്നു വീണു.
ഭ്രാന്തന്റെ പുഞ്ചിരിയിലൂടെ യുഗങ്ങള്‍ക്കപ്പുറത്തുനിന്നു നിലാവിന്റെ നേര്ത്ത കണങ്ങള്‍ അരിച്ചു വന്നു.
'യുഗങ്ങള്‍ക്ക് മുന്പേ നീ ഏകനായിരുന്നുവോ?'
'എകാന്തതകളോടു കൂട്ടുകൂടുന്പോഴാണ് ഞാനോറ്റയല്ലെന്നു മനസിലാവുന്നത്!!' ഭ്രാന്തന്‍ ചിരിച്ചു.
ഭ്രാന്തന്‍ തീപ്പെട്ടിയുരച്ച് മെഴുകുതിരി കത്തിച്ചു വച്ചു.
പുഴയില്‍ നിന്നു വന്ന കാറ്റ് മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട് ഓടിപ്പോയി.
ഭ്രാന്തന്‍ കൈകള്‍ കഴുത്തില്‍ പിണച്ചുകെട്ടി, ഒരു കാല്‍ മറ്റേ കാലിനു മുകളിലേക്ക് ഉയര്ത്തിവച്ചുകൊണ്ട് വെറും നിലത്തു ആകാശത്തേക്ക് നോക്കി കിടന്നു.
നോക്കുകുത്തി മണം പിടിച്ചു കൊണ്ടു പറഞ്ഞു.
'ശാരദേച്ചീടെ അടുക്കളെന്നു മീങ്കൂട്ടാന്റെ മണം വരണുണ്ട്...'
നോക്കുകുത്തി ഭ്രാന്തനെ നോക്കി. അയാള്‍ കിടന്നു കൊണ്ടു ആകാശത്തെ നക്ഷത്രങ്ങളെ നോക്കുകയാണ്.
'നിനക്കെങ്ങനെയാ ഭ്രാന്തു തുടങ്ങിയത്?' നോക്കുകുത്തി ചോദിച്ചു.
ഭാന്തന്‍ ചിരിച്ചു, നിര്‍ത്താതെ. പിന്നെ ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു.
'ഭ്രാന്ത് ഈ ലോകത്തു ജീവിക്കാനുള്ള ഒരു പ്രേരണ... അത് ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും'
* * * * *
'ഓ... പാട്ടു തുടങ്ങി..'
'അയാളവിടെ പാടിക്കോട്ടേ.. വേറെ ശല്യമൊന്നുംല്യാലോ'
'ഇന്നു ശാരദേച്ചീടെ വക എന്തേലും സ്പെഷ്യല്‍ കിട്ടീട്ട് ണ്ടാവും അതാ ത്ര സന്തോഷം, അല്ലാ ഈ ശാരദേചീക്കു മാത്രെന്തേ ആ ഭ്രാന്തനോട് ഇത്രക്കു സോഫ്റ്റ്കോര്‍ണര്‍?'
ചോറു പാത്രത്തിലെക്കിട്ടുകൊണ്ടു രാജി ചോദിച്ചു.
ആനന്ദ് ചിരിച്ചു കൊണ്ടു കറി ചോറിലേക്കോഴിച്ചു കൊണ്ടു പറഞ്ഞു.
'ചേച്ചിക്കു മാത്രല്ല, ഇവിടെ എല്ലാര്‍ക്കും ഭ്രാന്തനെ ഇഷ്ടാ'
രാജി ചോദ്യഭാവത്തില്‍ നോക്കി.
' അത് നീയിവിടെ വരുന്നതിനും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നൊരു പെരുമഴക്കാലത്ത്, കുലം കുത്തിയൊഴുകുന്ന പുഴയിലേക്ക്, പാലത്തില്‍ നിന്നു തെന്നി വീണ ശാരദേച്ചീടെ ഇളയ കുട്ടിയെ ആ ഭ്രാന്തനാണ് രക്ഷിച്ചത്. കുലം കുത്തിയൊഴുകുന്ന പുഴയില്‍ നിന്നു അയാള്‍ കുഞ്ഞിനെ കൊണ്ടു കയറി വരുന്നതു...'
അയാള്‍ക്കിപ്പോഴും അത് അവിശ്വസനീയതയോടെയേ ഓര്‍ക്കാനാവുന്നുളു...
രാജിയുടെ മുഖത്ത് അത്ഭുതം. അവള്‍ പാട്ടു കടന്നുവന്ന ജനലിനു നേരെനോക്കിനിന്നു.
' എനിക്ക് തോന്നുന്നതു അയാള്‍ക്ക് ഭ്രാന്തില്ലെന്നാ'
'അയാള്‍ക്ക് ഭ്രാന്തിലെങ്കില്‍ പിന്നാര്‍ക്കാ ഭ്രാന്ത്??' ആനന്ദ് ചിരിച്ചു.
അവള്‍ കതകു തുറന്ന് ഇരുളിലേക്കു നോക്കി.
അകലെ നോക്കുകുത്തിക്ക് ചുവട്ടില്‍ ഒരു മെഴുകുതിരിയുടെ വെട്ടത്തിലിരുന്നുകൊണ്ടു ഭ്രാന്തന്‍ പാട്ടു പാടുകയാണ്.
കയ്യിലിരുന്ന സ്റ്റീല്‍പ്ലേറ്റില്‍ അയാള്‍ താളം പിടിക്കുന്നുണ്ട്. അരികിലിരുന്നുകൊണ്ട് ശാരദേച്ചീടെ രണ്ടു മക്കളും അയാളെ സാകൂതം നോക്കുന്നു. ചോറു കൊണ്ടു വന്ന പാത്രവുമായി കുട്ടികള്‍ തിരിച്ചു പോയിട്ടും അയാള്‍ പാട്ടു നിര്‍ത്തിയിട്ടില്ല. പാടത്തിനപ്പുറത്ത് ഒഴുകുന്ന പുഴയുടെ ശബ്ദം കേള്‍ക്കാം. പുഴയ്ക്കു കുറുകെയുള്ള, മന്ദമുലയുന്ന തൂക്കുപാലവും ഇരുളില്‍ നേര്‍ത്തതായി കാണാം. പാലത്തിന്റെ ചവിട്ടുപടികളെല്ലാം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.
മലവെള്ളമോഴുകുന്ന പുഴയില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ കയറി വരുന്ന ആകെ നനഞ്ഞ ഒരു പ്രാകൃത മനുഷ്യന്‍. അയാളുടെ കൈകളില്‍ വെള്ളം കുടിച്ച്, ബോധമില്ലാതെ കിടന്നിരുന്ന ഒരു കൊച്ചുകുഞ്ഞുമുണ്ടായിരുന്നു. അലമുറയിട്ടു കരയുന്നവരുടെ കൈകളിലേക്ക് കുഞ്ഞിനെ ഏല്‍പ്പിച്ച് അയാള്‍ നടന്നു പോയി, അവദൂതനെപ്പോലെ.
'അയാളിപ്പോഴോന്നും നിര്‍ത്തില്ല, നീ വന്നു എന്തേലും കഴിക്ക്'
രാജി വാതിലടച്ചു.
ഭ്രാന്തന്‍ പാട്ടിന്റെ താളത്തിനോപ്പിച്ച് ചുവടുവച്ചുകൊണ്ടു എഴുന്നേറ്റു.
നോക്കുകുത്തിക്ക് ചിരിപൊട്ടി.
'അപ്പൊ പാട്ടു മാത്രല്ല, ഡാന്‍സും അറിയാം ല്ലേ?'
ഭ്രാന്തന്‍ ചുവടുവച്ച്, പാത്രത്തില്‍ താളം പിടിച്ച് പാടിക്കൊണ്ടിരുന്നു.
'മതി നിര്‍ത്തിക്കോ, രാഘവേട്ടന്‍ വരുന്നുണ്ട്'
പാലത്തിനു മുകളില്‍ ടോര്‍ച്ചിന്റെ നേര്‍ത്ത മിന്നാമിന്നി വെട്ടം.
ഭ്രാന്തന്‍ പാത്രം നിലത്തു വച്ച് നോക്കുകുത്തിയുടെ മുളങ്കന്പില്‍ ചാരിനിന്നു.
രാഘവേട്ടന്‍ അടുത്തെത്തിയപ്പോള്‍ ഭ്രാന്തന്‍ വെളിച്ത്തിലെക്കു കയറിനിന്നു.
'ചോടുണ്ടോ?'
ഭ്രാന്തന്‍ തലയാട്ടി. പിന്നെയെന്തോ പറയാനുള്ളതു പോലെ തല ചൊറിഞ്ഞുനിന്നു.
രാഘവേട്ടന്‍ പോക്കറ്റില്‍ നിന്നും രണ്ടു ബീഡിയെടുത്ത് നീട്ടി.
ഭ്രാന്തന്‍ അത് ചാടിപ്പിടിച്ചു വാങ്ങി.
രാഘവേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ നോക്കുകുത്തി പറഞ്ഞു.
'എന്തൊരു നാറ്റാ അയാളെ, കള്ളും ബീഡിയും തന്ന് അയാളാ നിന്നെ വഷളാക്കുന്നെ..'
മെഴുകുതിരിയുടെ തീയ്യില്‍ നിന്നും ബീഡി കത്തിച്ചു വലിച്ചു കൊണ്ടു ഭ്രാന്തന്‍ ചോദിച്ചു.
'പക്ഷെ അയാളെ ആരും വഷളനെന്നു വിളിക്കുന്നില്ലല്ലോ!!'
ഭ്രാന്തന്‍ നോക്കുകുത്തിക്കുതാഴെയിരുന്ന് ബീഡി വലിച്ചുകൊണ്ടു ആകാശത്തേക്ക് പുകചുരുളുകള്‍കൊണ്ട് വളയങ്ങളുണ്ടാക്കി.
കണ്ണടച്ചു കിടന്നുറങ്ങുന്ന ഗ്രാമത്തിനു മുകളിലൂടെ നോക്കുകുത്തി നോക്കി. മെഴുകുതിരി ഉരുകി തീര്‍ന്നിരിക്കുന്നു. ആകാശത്ത് ചന്ദ്രതാരങ്ങളും ഉറങ്ങിക്കഴിഞ്ഞു. തന്റെ കാല്‍ച്ചുവട്ടില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന മനുഷ്യന്‍ ഭ്രാന്തനാണ്. നോക്കുകുത്തി തന്നോടു തന്നെ പറഞ്ഞു...
Friday, June 8, 2007
പൊഴിയാനിനി ബാക്കിയുള്ളത്...
തിരകളിലേക്ക് ഇടറിവീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കാതെ അവന്‍ തിരിഞ്ഞുനടന്നു.
ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്പ്പത്തിനു ജീവന്‍ വയ്ക്കുന്നുവോ? വിരല്‍ തൊട്ടപ്പോള്‍ വീണാധാരിയുടെ വിരലനങ്ങുന്നു. വീണയുടെ നാദം പൊഴിഞ്ഞുവോ?
പോക്കുവെയില്‍ കാഴ്ച്ചകള്‍ക്കിടയിലൂടെ അവന്‍ നടന്നു. അവന്‍റെ ചെവികളില്‍ രുദ്രവീണാധാരിയുടെ ശില്‍പ്പത്തില്‍ നിന്നും പൊഴിഞ്ഞ സംഗീതം അലയടിക്കുകയാണ്...
നഗരത്തിനു നടുവിലെ ഉദ്യാനത്തിലെ വല്ലിക്കുടിലിനു ചുവട്ടില്‍ ഇരിക്കുകയായിരുന്നു. പൂവിടരുകയും കൊഴിയുകയും ചെയ്യുന്നവരുടെ ലോകം, പൂവിടരുകയും കൊഴിയാതിരിക്കുകയും ചെയ്യുന്ന ലോകം കാത്തിരിക്കുകയാണ്. അപ്പൊള്‍ മരണമുണ്ടാവില്ലേ?...
മരണത്തിന്‍റെ കറുപ്പിന് ഏഴഴകും നല്കി ഭയത്തെ അകറ്റാന്‍ ശ്രമിക്കുകയാണ്.
ആകാശത്തിനു ചുവട്ടിലെ മനോഹരഭൂമിയിലെന്തിനേ നിരാശകളും നൊന്പരങ്ങളും?
ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന, പരന്ന് വട്ടത്തിലുള്ള, നീണ്ട ഞെട്ടിയുള്ള പൂവുകള്‍ കൊഴിഞ്ഞുകിടക്കുന്ന സിമെന്‍റു ബെഞ്ച് വ്രിത്തിയാക്കഇ അവന്‍ അതില്‍ കയറിയിരുന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം. പിന്നെ ബഹളം വച്ച് ഒരുകൂട്ടം കുട്ടികള്‍ നടന്നു പോകുന്നു.
'കേള്‍ക്കാനുണ്ടോ മുത്തശ്ശ്യേ?'
'എന്ത്?'
'വീണയുടെ ശബ്ദം?'
'നിക്ക്യൊന്നും കേള്‍ക്കനില്ല്യ കുട്ട്യേ.. നിനക്കെന്താ പറ്റിയേ?'
അപ്പോ ശരിക്കും ഇല്ല്യാ? പക്ഷേ ഞാന്‍ കേട്ടതോ?
അനിയത്തി വീണാധാരിയുടെ ശില്പ്പത്തിലെ വീണയില്‍ കണ്ണും നട്ട് ഇരിക്കുകയാണ്. 'ഇതുപോലൊന്ന്, നിക്കും..' ഒളികണ്ണിട്ടുകൊണ്ട് ചോദിച്ചു.
'നീ കേട്ടോടീ?'
'ന്ത്?'
'വീണയുടെ ശബ്ദം?'
അവള്‍ ചിരിച്ചുകൊണ്ട്, തലവെട്ടിച്ച് കണ്ണുകള്‍ രണ്ടുവട്ടം ചിമ്മിത്തുറന്ന് അകത്തേക്ക് ഓടിപ്പോയി.
കുട്ടികളുടെ ശബ്ദം നടന്നു പോകുന്നു.
മരത്തില്‍ നിന്നും പൂവുകള്‍ കൊഴിയുന്നുണ്ട്. മടിയിലേക്കു വീണ വാടിയ ഒരു പൂവിതള്‍ അവന്‍ കയ്യിലെടുത്തു. വാടിയ, നിറം മങ്ങിയ, ചുക്കിച്ചുളിഞ്ഞ ഒരിതള്‍. മനോഹരമായ ഒരു ഭൂതകാലത്തിന്‍റെ തിരുശേഷിപ്പ്....
അവന്‍ കാലുകള്‍ ബെഞ്ചിലേക്കുകയറ്റിവച്ചു. പിന്നെ കൈകൊണ്ട് കാലുകളില്‍ ചുറ്റിപ്പിടിച്ച് തല കാല്‍മുട്ടുകളിലേക്കമര്‍ത്തിവച്ചു.
അലറിമരത്തിന്‍റെ ചുവട്ടിലെ തണലില്‍, ചരലുനീക്കി വ്രിത്തിയാക്കി കൊത്തങ്കല്ലുകളിക്കാന്‍ അവര്‍ വട്ടം കൂടിയിരുന്നു.
'ഇത് പെങ്കുട്ട്യോള് കളിക്കണ കളിയല്ലേ?.. നിനക്കെന്താ ഇവിടെ കാര്യം?'
മുഖങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
അവന്‍ തലയുയര്‍ത്തിനോക്കി. ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. അവന്‍ തല പിന്നോട്ടു ചായ്ച്ച് കണ്ണടച്ചുകിടന്നു.
'ന്താ കുട്ട്യേ ത്രിസന്ധ്യ നേരത്ത് ഉറങ്ങ്വാ? ങ്ങട് വന്നിരുന്ന് നാമം ചൊല്ല്വാ..' മുത്തശ്ശിയാണ്. കത്തുന്ന നിലവിളക്കിനു മുന്നിലിരുന്ന് അനിയത്തി നാമം ചൊല്ലുന്നുണ്ട്. അവന്‍ ഉമ്മറപ്പടിയില്‍ നിന്ന് എഴുന്നേറ്റ് അകത്തേക്കുനടന്നു. പിന്നെ മേശവലിപ്പില്‍ നിന്നും എഴുതാത്ത നോട്ട്ബുക്കിന്‍റെ ഏടുകളില്‍ ഫൌണ്ടന്‍ പേന കുടഞ്ഞ് മഷി വീഴ്ത്തി. പിന്നെ വിരലുകൊണ്ട് അതു പടര്‍ത്തി.
മഷി പരന്നുകിടക്കുന്നത് ചോരയുടെ നിറത്തിലാണ്.
അവന്‍ ഞെട്ടി കണ്ണുതുറന്നു. ചുണ്ടിനുമുകളില്‍ നിന്നും തണുപ്പ് ഒലിച്ചിരങ്ങുന്നു. തൊട്ടുനോക്കി. ചോരയാണ്. മൂക്കില്‍ നിന്നും ഒലിച്ചിരങ്ങുന്ന ചോര.
ഒരിക്കല്‍ മൂക്കില്‍ നിന്നും ചോരവന്നപ്പോള്‍ അനിയത്തി കരഞ്ഞുകൊണ്ട് ഓടിവന്നത്.
'ദേ, നോക്ക്, ചോരവരുന്നൂ.. ' അവളുടെ മുഖത്തുമുഴുവന്‍ ചോരപുരണ്ടിരുന്നു, തുടച്ചപ്പോള്‍ കൈകളിലും. പിന്നെ വാടിക്കുഴഞ്ഞ് മടിയിലേക്കു വീണത്...
അവനിറങ്ങിനടന്നു. ഇരുട്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ ചിരിച്ചു.
ആറുവരിയുള്ള റോഡിന്‍റെ മദ്ധ്യത്തിലുടെയുള്ള ഒറ്റവരിക്കല്ലുകൊണ്ടു തീര്‍ത്ത ഡിവൈഡറിനുമീതെക്കൂടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനടക്കുകയാണ്, അവനിപ്പോള്‍...
ഇടവും വലവും പാഞ്ഞുപോകുന്ന വാഹനങ്ങളുടെ നടുവില്‍ വിടര്‍ത്തിപ്പിടിച്ച കൈകള്‍ കൊണ്ട് ബാലന്‍സു ചെയ്ത് അവന്‍ ഒറ്റവരിക്കല്ലിനു മീതെ നടന്നു.
അപ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങിയിരുന്നു.
കത്തിത്തുടങ്ങിയ അവന്‍റെ ഹ്രിദയം തണുത്തുതുടങ്ങി. മഴപിന്നെയും ശക്തിയേറുകയാണ്.
പെയ്ത വെള്ളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കുകയാണ്. മഴപിന്നെയും...
ജലനിരപ്പ് ഉയരുകയാണ്..
വെള്ളം മുട്ടോളമെത്തി. പിന്നെയുമുയര്‍ന്ന് നെഞ്ചോളം...
അവന്‍ നടത്തം തുടരുകയാണ്.. മഴപിന്നെയും...
പിന്നെ സാഗരത്തിന്നലകള്‍ കേള്‍ക്കായി.. ചെവിയില്‍ വന്നലയ്ക്കുന്ന സാഗരത്തിന്‍റെ നൂപുരധ്വനി.
കടലിലേക്ക് തുറന്നിട്ടിരിക്കുന്ന പടിപ്പുരവാതില്‍..
തിരകളിലേക്കു വീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിക്കതെ അവന്‍ നടന്നു, പടിപ്പുരവാതിലും കടന്ന്. ഉമ്മറപ്പടിയില്‍ കൊത്തിവച്ച ശില്പ്പത്തിനു ജീവന്‍ വച്ചിരുന്നു. അന്തരീക്ഷത്തില്‍ വീണയുടെ നാദം നിറഞ്ഞു നിന്നു...
Monday, May 28, 2007
ഞാന്‍ ഇവിടെ.....
നെറുക നനച്ച് കവിളിലൂടെ ചുറ്റിപ്പിടിക്കുന്ന മഴനാരുകള്‍....
മഴതോരും വരെ ഞാനിവിടെ കയറിനിന്നോട്ടെ, ഈ ബൂലോകത്തിന്‍റെ ഇറയത്ത്?
കാലത്തിന്‍റെ ഇടവഴിയിലെ നീര്‍ച്ചാലുകളില്‍ നൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്.....
മഴതോരും വരെ.....
നൊമ്പരങ്ങളുടെ കണ്ണീരുതോരും വരെ......
ഞാന്‍ ഇവിടെ.....