Wednesday, September 22, 2010

ചുരത്തിലെ ഒമ്പതാമത്തെ വളവ്...


ചുരത്തിലെ ഒമ്പതാമത്തെ വളവിനുമപ്പുറമുള്ള ബസ്സ്‌സ്റ്റോപ്പില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരിക്കും..
പ്രതീക്ഷകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഇലഞ്ഞിമരത്തിനുതാഴെ,
നിലാവിന്റെ കസവുകൊണ്ട് അരികുതുന്നിയ പട്ടുപുടവ ചുറ്റി നിന്നവള്‍...
'ഇത് അടിവാരം.. ഇവിടെ നിന്ന് ഏകദേശം പത്തു മിനുറ്റെടുക്കും നിങ്ങള്ക്കിറങ്ങേണ്ട  സ്റ്റോ പ്പെത്താന്‍, അവസാനത്തെ ഹെയര്‍പ്പിന്‍ വളവുകഴിഞ്ഞ്'
സീറ്റില്‍ അടുത്തിരിക്കുന്ന കണ്ണടക്കരനാണ്.  ഗൌതമന്‍ ചിരിച്ചു.
ബസ്സിലും തീവണ്ടിയിലുമുള്ള അപരിചിതരോടുള്ള ചങ്ങാത്തം അയാള്‍ വെറുത്തു.  വെറും മിനുട്ടുകളും ചിലപ്പോള്‍ മണിക്കൂറുകളും മാത്രമുള്ള ചങ്ങാത്തങ്ങള്‍.
അയാള്‍ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.വെയിലുദിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന കോടമഞ്ഞ്.
കോടമഞ്ഞിന്റെ മൂടുപടത്തിനിടയിലൂടെ ദൂരെ കാണുന്ന ഗിരിനിരകള്‍.

വലത്തേ സൈഡിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് നിര്‍വികാരതയുടെ വെളുപ്പ്‌.
അലക്ഷ്യമായി ഇടത്തേകയ്യിലെ ഹാന്‍ഡ്ബാഗില്‍ തെരുപ്പിടിച്ചു കൊണ്ട് അവള്‍ ബസ്സിന്റെ മുന്നിലെ ചില്ലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
നടക്കാതെപോയ സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയാകാം, മുഖത്തെ വിളര്‍ച്ചയ്ക്കു പിന്നില്‍.
ഇടത്തേ കയ്യിലെ ഹാന്‍ഡ്ബാഗില്‍ അലക്ഷ്യമായി ഇഴഞ്ഞുകൊണ്ടിരുന്ന നീലരോമങ്ങളുള്ള വെളുത്ത കൈതണ്ടയും നീണ്ടുകൂര്‍ത്ത വിരലുകളും.

'അതിങ്ങനെയല്ല.. ദേ, ഇവിടെ നോക്ക്.'
വെളുത്തു നീണ്ടു കൂര്‍ത്ത വിരലുകള്‍ ടെക്സ്റ്റ്‌ബുക്കിലെ വരികള്‍ക്കു പിന്നാലെ ഇഴഞ്ഞുനീങ്ങി.
'പരീക്ഷയുടെ തലേന്നു വരെ നീ എന്തു നോക്കിയിരിക്ക്യാ?'.  അനസൂയ അവന്റെ തലയ്ക്കൊരു കിഴുക്കു കൊടുത്തു.
ലൈബ്രറിയിലെ പൊടിപിടിച്ച ബുക്കുകളുടെ മനംമടുപ്പിക്കുന്ന ഗന്ധം അവള്‍ മുന്നിലേക്കിട്ടു.
അക്ഷരങ്ങളും ചിഹ്നങ്ങളും കണ്മുന്നില്‍ നൃത്തം വച്ചു.
'വിജ്ഞാനം പെറ്റുകിടക്കുന്ന ലൈബ്രറിയിലെ ഇരുണ്ടമൂലകള്‍ നമുക്കന്തിന്?  വരൂ.. നമുക്ക് പോകാം.. അനന്തമേഘപഥങ്ങളില്‍ വിഹംഗങ്ങളായി സ്വച്ചന്ദം പറന്നു നടക്കാം..
ഭുജംഗങ്ങളെപോലെ ഭൌമകമ്പനങ്ങള്‍ കാതോര്‍ത്തു കൊണ്ട് ഇഴഞ്ഞു നടക്കാം..'
'ദേ പിന്നേം ഭ്രാന്തിളകിയോ? കഷ്ടം'
ഗൌതമന്‍ ഇറങ്ങി നടന്നു. വിളഞ്ഞ നെല്‍വയലുകള്‍ക്കിടയിലൂടെ.  നെല്‍ചെടികള്‍ വിളകള്‍ കോര്‍ത്തു മാലയിട്ട് നമ്രശിരസ്ക്കരായ് നിന്നു.
ചെറിയ മത്സ്യക്കുഞ്ഞുങ്ങള്‍ വെള്ളത്തിനു മുകളില്‍ വന്നു സൂര്യനെ എത്തിനോക്കി.  തൊട്ടുവക്കില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കാത്തു കൊറ്റികള്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്തു.
അയാള്‍ കാറ്റിന്റെ മണം പിടിച്ചു നടന്നു.

ഈണത്തിലുള്ള കൊയ്ത്തുപാട്ടു കേട്ടുകൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.  ബസ്സ്‌ ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുക്കുകയാണ്.
കറുത്ത വലിയ ഫ്രെയ്മുള്ള കണ്ണടയും  വച്ച്, കയ്യില്‍ ഒരു ഓഫീസു ബാഗുമായി ഒരാള്‍ കയറി. ഗൌതമന്റെ സീറ്റിനടുത്ത്‌ വന്നു നിന്നു നോക്കി.
ഗൌതമന്‍ ഇടതു വശത്തെ ഒഴിഞ്ഞ സീറ്റില്‍ വച്ചിരുന്ന ബാഗെടുത്തു മടിയില്‍ വച്ച് നീങ്ങിയിരുന്നു.  കണ്ണടക്കാരന്‍ ഇരുന്നു കൊണ്ട് പറഞ്ഞു.
'താങ്ക്സ്'
അയാള്‍ ശബ്ദ മില്ലാതെ ചിരിച്ചു കാണിച്ചു.
'തിങ്കളാഴ്ച യായതു കൊണ്ടാനിത്ര തിരക്ക്. അല്ലെങ്ങില്‍ സീറ്റെല്ലാം കാലിയായിരിക്കും.'
അയാള്‍ വെറുതെ ബസ്സിലൂടെ കണ്ണോടിച്ചു.
സീറ്റുകളിലെല്ലാം ആളുകളുണ്ട്.  ഒന്നുരണ്ടു പേര്‍ നില്‍ക്കുന്നുമുണ്ട്.

അയാളുടെ ചുണ്ടിന്റെ കോണിലൊരു ചിരിയുയര്‍ന്നു. ഇതാണോ തിരക്ക്!!
അയാള്‍ കണ്ട ബസ്സുകളിലെ തിരക്കെന്ന് വച്ചാല്‍ സൂചി കുത്താനിടമില്ലാത്തത്ര ആള്‍ക്കൂട്ടം ബസ്സിനുള്ളില്‍ നില്‍ക്കുന്നതും പിന്നെയും എട്ടുപത്തുപേര്‍ തുറന്നു കിടക്കുന്ന ഡോറിനുപുറത്തു തൂങ്ങിക്കിടക്കുന്നതുമാണ്.
ബസ്സിലെ തിരക്ക് ദൂരെനിന്നു കാണുമ്പോഴേ അയാള്‍ക്കു ശ്വാസം മുട്ടും.  പിന്നെ ഓഫീസിലേക്കുള്ള മൂന്നുകിലോമീറ്റെര്‍ ദൂരം നടന്നു പോകും.  റോഡരികില്‍ കല്ലുപാകിയ നടപ്പാതയിലൂടെ.
നടപ്പാതയിലേക്കു തൊട്ടാവാടികളും കമ്മ്യുണിസ്റ്റുപച്ചയും  പിന്നെ പേരറിയാത്ത ഒരു പാടു ചെടികളും കയറി വന്നിരുന്നു.
കമ്പിവേലി കെട്ടി തിരിച്ച പാര്‍ക്കിനുള്ളില്‍ മോര്‍ണിംഗ് വാക്കിനു വന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും.  വാര്‍ദ്ധക്ക്യതിന്റെ ഏകാന്തതയില്‍ നിന്നിതിരിനേരം രക്ഷപ്പെടാനുള്ള ഒരിടമായിരിക്കും അവര്‍ക്കിത്.   പാര്‍ക്ക് അവിടെയെത്തുന്ന സന്ദര്‍ശകരെപോലെ തന്നെ നരച്ചു കിടന്നു.
നാലുമൂലയ്ക്കലും നില്‍ക്കുന്ന നിറംമങ്ങിയ ചുവന്ന കടലാസു പൂവുകള്‍ വിരിഞ്ഞു നില്‍ക്കുന്ന മുള്ളുള്ള ചെടിയും, കരിഞ്ഞ പുല്ലുകളുള്ള ലോണും.
റോഡിനിരുവശത്തും മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുള്ളത് കൊണ്ട് നടത്തം സുഖകരം തന്നെയാണ്.

വേനല്‍ക്കാലങ്ങളില്‍ അരളിമരങ്ങളില്‍ മഞ്ഞപൂവുകള്‍ വിടര്‍ന്നുനിന്നു.
കാറ്റുവീശുമ്പോള്‍ പൂക്കള്‍ മഴയായ് റോഡിലേക്ക് വീണു.
പലപ്പോഴും അയാള്‍ ഓഫീസിലെത്താന്‍ വൈകി.
വീണുകിടക്കുന്ന പൂവുകള്‍ അയാള്‍ കയ്യിലെടുത്തു നോക്കിനിന്നു.
അയാളും പൂവും തമ്മില്‍ കാലങ്ങളുടെ അന്തരമുണ്ടായിരുന്നു.  പൂവ് കൊഴിഞ്ഞു വീഴുന്ന നേരങ്ങളില്‍  അയാള്‍ ഒരു കൊച്ചുകുട്ടിയായി.  കുഞ്ഞുവിരലുകള്‍ക്കിടയില്‍ പൂവിതള്‍ തിരുകി വച്ച് ഇടറുന്ന കാലുകളുമായി, കിളിര്‍ത്തു വരുന്ന കുഞ്ഞരിപല്ലു കാണിച്ചു ചിരിച്ചുകൊണ്ട്, കുഞ്ഞുവാവ മുറ്റത്ത്‌ ഓടിനടന്നു,  കുഞ്ഞുങ്ങള്‍ക്ക്‌ മാത്രമറിയാവുന്ന ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട്.
പൂവ് കൈവെള്ളയില്‍ വെച്ചു കൊണ്ട് അയാള്‍ പിന്നെയും ആ ശബ്ദങ്ങളുണ്ടാക്കി.

'നിങ്ങള്‍ എവിടെക്ക്യ?'
അയാള്‍ കണ്ണുതുറന്നു നോക്കി.  കണ്ണടക്കാരന്‍ അയാളെ തുറിച്ചു നോക്കുന്നു.
അയാളിറങ്ങേണ്ട സ്ഥലം പറഞ്ഞു.
'ഇവിടെനിന്നും രണ്ടാമത്തെ സ്റ്റോപ്പ്‌ ആണ്. എന്നുവച്ചാ ആദ്യം അടിവാരം സ്റ്റോപ്പ്‌, അത് കഴിഞ്ഞാ ചുരമാണ്.  ചുരം കഴിഞ്ഞുള്ള ആദ്യത്തെ സ്റ്റോപ്പ്‌.
ഇവിടെ ആദ്യമായാണോ?'
'അതെ'
'എവിടെനിന്നാ വരുന്നേ?' കണ്ണടക്കാരന്‍ വിടുന്ന ലക്ഷണമില്ല..
എവിടെനിന്നാണ്?
'ഇത്തിരി ദൂരേന്ന്'
'എന്ന് വച്ചാ സ്ഥലം?'
പേരില്ലാത്ത നാടുകളുണ്ടാവില്ലേ?
അക്ഷരങ്ങളും വാക്കുകളുമുണ്ടാവുമ്പോള്‍ പേരുകളും വരുന്നു.  എന്നിട്ടും പലപ്പോഴും പലതിനും പേരുകളില്ല!
നീണ്ടു കിടക്കുന്ന വയലേലകളിലെ, വലിയ ആല്‍മരം വളര്‍ന്നു നിന്നിരുന്ന തുരുത്തിനെ ആളുകള്‍ വിളിച്ചിരുന്നത് അരയാല്‍ദ്വീപെന്നാണ്.
അവിടെ ഒരു സര്‍പ്പക്കാവുണ്ടായിരുന്നു.  മഞ്ഞള്‍ കലക്കിയൊഴിച്ച് വിളക്കു വെക്കാന്‍ ഒരു വൃദ്ധന്‍, വൈകുന്നേരങ്ങളില്‍  അവിടെ വരാറുണ്ട്.  അയാള്‍ക്കു പേരുണ്ടായിരുന്നോ?
ചിത്രശലഭങ്ങള്‍ അവിടെത്തെ കാട്ടുപൂക്കളെ ഉമ്മ വച്ചു പറന്നുനടന്നു.  ഓണക്കാലത്ത് തുമ്പികള്‍ കൂട്ടമായി സര്‍പ്പക്കളത്തിന് ചുറ്റും പറന്നു നടന്നു.
വെയില്‍ മൂക്കുമ്പോള്‍ സര്‍പ്പങ്ങള്‍ മാളങ്ങളില്‍ നിന്നും പുറത്തു വന്നിരുന്നു വെയിലുകൊണ്ടു.
ഉച്ച നേരങ്ങളില്‍ ആരും അവിടെ പോയില്ല.
ആല്‍മരത്തിന്റെ ശിഖരങ്ങളില്‍ നിന്നും തൂങ്ങി നിന്ന വേരുകളില്‍ ഉഞ്ഞാലാടാന്‍ കുട്ടികള്‍ വയലിലൂടെ നടന്നു തുരുത്തീലെത്തീയിരുന്നു.

'വരാം.. എന്തായാലും നേരത്തെ വരാം മോളെ.'
കണ്ണടക്കാരന്‍ മൊബൈല്‍ ഫോണിലാണ്.  സംസാരത്തിന് ശേഷം അയാള്‍ ഗൌതമനോട് പറഞ്ഞു.
'മകളാണ്.. ഇന്നവളുടെ പിറന്നാളാണ്.  ഇന്ന് ഓഫീസില്‍ നിന്നും ഹാഫ് ഡേ ലീവ് എടുത്തിരിക്കുകയാണ്. ഉച്ചയ്ക്ക് ചെറിയൊരു സദ്യയും പിന്നെ ഒരു സിനിമയും.  ഇത്രയും കൊണ്ടു മോള് ഹാപ്പിയാവും.'
'മോള്‍ക്കെത്ര വയസ്സായി?'
'ആറു വയസ്സ്.. മഹാ കുസൃതിയാ. പിറന്നാളായിട്ട് സ്കൂളിലൊന്നും പോയിട്ടില്ല ഇന്ന്.

ഗൌതമന്റെ ചോദ്യം അയാളിലെ ഉത്സാഹം കൂട്ടി. പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'നിങ്ങളെങ്ങോട്ടാ പോവുന്നത്? ജോലിചെയ്യുകയാണോ?'
'ചുരത്തിലെ ഒമ്പതാമത്തെ വളവു കഴിഞ്ഞുള്ള സ്റ്റോപ്പില്‍'
'അവിടെ?'
ബസ്സ്‌സ്റൊപ്പിലെ ഇടതുവശത്തുള്ള ചായക്കടയുടെ വലത്തേ സൈഡിലൂടെ താഴോട്ടുള്ള ഇടവഴിയിലൂടെ, ആ ഇടവഴിയിലൂടെ അഞ്ചുമിനുട്ട് നടന്നാല്‍ പൂഴി നിറഞ്ഞ ഒരു വഴിയിലെത്തും,  അതിന്റെ ഡെഡ്എന്‍ഡില്‍ എത്തിയാല്‍ അവിടെയൊരു ഇലഞ്ഞിമരം കാണാം.  പൂത്തുനില്‍ക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍, ചന്ദനനിറമുള്ള പട്ടുപാവാടയും ചുറ്റി അവള്‍ നില്‍ക്കുന്നുണ്ടാവും.
'ആര്?'
'അതറിയേണ്ടത് തന്നെയാണ് എന്റെയും ആവശ്യം'.
മൂക്കിലേക്ക് താഴ്ന്നു നിന്ന കണ്ണടയ്ക്കു മുകളിലൂടെ അയാള്‍ ഗൌതമനെ അത്ഭുതത്തോടെ നോക്കി.
'എങ്ങിനെയറിയാം അവിടെ അങ്ങിനെ ഒരാള്‍ കാത്തു നില്‍ക്കുന്നുവെന്ന്?'

കാത്തു നില്‍പ്പിന്റെ അര്‍ഥങ്ങള്‍ നിങ്ങക്കറിയില്ല.
മേഘങ്ങള്‍ ചുവന്നു തുടുത്ത്, ആകാശം കറുത്ത് തുടങ്ങുന്ന സന്ധ്യകളില്‍ അവര്‍ തോളുരുമ്മിയിരുന്നു, ചക്രവാളങ്ങളില്‍ ചിറകടിച്ചു പറക്കുന്ന പറവകളുടെ ശബ്ദം കേള്‍ക്കാന്‍ കാത്തുനിന്നു.
പറവകള്‍ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടു പറന്നു പോയി.
പക്ഷെ എല്ലായിപ്പോഴും കാത്തിരുപ്പുകള്‍ സഫലങ്ങളായില്ല.
നീലിച്ച രോമങ്ങളുള്ള കൈത്തണ്ടയുള്ളവള്‍ അവസാനമായി പറഞ്ഞു, അല്ല ഒരു SMS  ആയിരുന്നു.
കോളേജിലെ അവസാനദിവസത്തിനു ശേഷം എന്നോ ഒരിക്കല്‍, എപ്പഴോ സ്വിച്ച്ഡ് ഓഫായിപ്പോയ മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ട SMS.
'കോളേജ് ഗൈറ്റിനു പുറത്തെ സ്റ്റോറിന്റെ വരാന്തയില്‍ ഞാന്‍ കാത്തിരുന്നു. ഐ ട്രൈഡ് റ്റു കോള്‍ യു. ബട്ട് യു വേര്‍ സ്വിച്ച്ഡ് ഓഫ്‌.  ഇനി കാത്തു നില്‍ക്കുന്നതിലര്‍‍ത്ഥമില്ല.'
അര്‍ത്ഥമില്ലാത്ത കാത്തിരുപ്പ്.
ഒരര്‍ത്ഥത്തില്‍ കാത്തിരുപ്പിന്റെ വിജയം അതിന്റെ പരിസമാപ്ത്തി ശുഭമാവുമ്പോള്‍ മാത്രമാണ്.
വ്യര്‍ത്ഥമായ കാത്തിരുപ്പിനോടുവില്‍ നീ തിരഞ്ഞെടുത്ത വഴി തന്നെയാണു ശരി.  നമ്മള്‍ തമ്മില്‍ രണ്ടു ചക്രവാളങ്ങള്‍ക്കിടയിലുള്ളത്ര ദൂരമുണ്ടായിരുന്നു.  എന്നിലെ ഞാനും നിന്നിലെ ഞാനും ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ ജീവിക്കുന്ന അപരിചിതരായിരുന്നു.  വിരല്‍ കോര്‍ത്തു നടന്നപ്പോഴൊക്കെ എനിക്കത് മനസിലാവുന്നുണ്ടായിരുന്നു.  നീയതറിയുന്ന കാലം, നിന്റെ കാത്തിരുപ്പിന്റെ അവസാനമെന്തായിരുന്നെന്ന് നിനക്ക് മനസിലാവും.  ഒരു യാത്രാമൊഴിയോ ഒരു തുള്ളി കണ്ണുനീരോ അതിന്റെ അര്‍ഥങ്ങള്‍ മാറ്റുന്നില്ല..

'നിങ്ങളീ നാട്ടുകാരനല്ലേ? ആ ബസ്സ്‌ സ്റ്റോപ്പില്‍ ഒരു ചായക്കടയില്ലേ?'
'ഉണ്ട്'
'അതിന്റെ വലത്തേ സൈഡിലായി താഴേക്ക്‌ ഒരിടവഴിയില്ലേ?'
'ഉണ്ട്'
'എനിക്കതറിയാം, ഞാനിവിടെ ആദ്യമായിരുന്നിട്ടു കൂടി.'
'എങ്ങിനെ?'
ഓഫീസില്‍ നിന്നും വൈകിയിറങ്ങിയ ഒരു രാത്രിയിലാണ് അവള്‍ ആദ്യമായി വന്നത്.  ഏകദേശം മുഴുവനും വിജനമായ റോഡും, റോഡിനൊരു വശത്ത് മതില്‍ കെട്ടി തിരിച്ച കൃഷിതോട്ടവും. മറുവശത്ത് ഉരുളന്‍ പാറക്കല്ലുകള്‍  നിറഞ്ഞ് തരിശായിക്കിടക്കുന്ന ഭൂമിയും മാത്രം.  നിലാവു വഴികാട്ടി മുന്നില്‍ നടന്നു.
ആ റോഡിലാണ് അവള്‍ നിന്നിരുന്നത്.  ചന്ദനനിറമുള്ള പട്ടുപാവാടയുമുടുത്തുകൊണ്ട്.
അവളാണ് പറഞ്ഞത്, ചുരത്തിലെ ഒമ്പതാമത്തെ വളവും, അതിനടുത്തുള്ള ഇലഞ്ഞിമരവും.
അതു പറഞ്ഞതിന് ശേഷം അവള്‍ എപ്പോഴാണ് പോയ്മറഞ്ഞത്‌?
ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ടിരുന്നു.  നെറ്റിയുടെ വലതുവശത്ത്  വേദനിക്കുന്നുണ്ടായിരുന്നു.

അയാള്‍ കണ്ണടക്കാരനെ നോക്കി.
പിന്നെ ഒന്നും പറയാതെ തിരിഞ്ഞ് ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
എട്ടാമത്തെ വളവും കഴിഞ്ഞ് ബസ്സ്‌ മുന്നോട്ടു പോയികൊണ്ടിരുന്നു.
മൂളിപ്പാട്ടും പാടി കണ്ടക്റ്റര്‍ ടിക്കറ്റു കൊടുത്തുകൊണ്ട് പുറകിലെ സീറ്റിനടുത്തേക്ക്‌ നടന്നുപോയി.
കണ്ണടക്കാരന്‍ ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കുന്നതിനെപ്പറ്റിയും സിനിമയ്ക്ക് പോവുന്നതിനെപ്പറ്റിയും ആലോചിച്ചിരുന്നു.
വലതു വശത്തെ സീറ്റിലിരുന്ന നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടി അതെ മ്ലാനഭാവത്തോടെ ബസ്സിനു പുറത്തേക്കു നോക്കിയിരുന്നു.
ഒമ്പതാമത്തെ ഹെയര്‍പ്പിന്‍ വളവു വളയ്ക്കാന്‍ ശ്രമിച്ച ബസ്സ്‌ ഡ്രൈവര്‍, കണ്ട്രോള്‍ പോയി പുറകോട്ടുനീങ്ങിക്കൊണ്ടിരുന്ന ബസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടു..
താഴ്ചയിലേക്ക് പതിച്ച ആര്‍ത്തനാദത്തിനിടയ്ക്ക് ഗൌതമന്‍ കണ്ണടക്കാരനെയും നീല രോമങ്ങളുള്ള വെളുത്ത കൈതണ്ടയുള്ള പെണ്‍കുട്ടിയെയും തിരഞ്ഞു.
ഒമ്പതാമത്തെ വളവിനു മപ്പുറത്തെ ബസ്സ്‌സ്റ്റൊപ്പിനടുത്തുള്ള ഇലഞ്ഞിമരത്തില്‍ കാറ്റുവീശി.

പൂവുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു.