മുളം കാടുകള്‍ പോലെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍..
ബാല്‍ക്കണിയുടെ കൈവരിയില്‍ കയ്യുന്നിവച്ച് അവന്‍ ചാരനിറത്തില്‍ നിന്ന ആകാശത്തേക്കു നോക്കിനിന്നു.
പഞ്ഞിക്കെട്ടു പോലെ മേഘങ്ങള്‍ പതിയെ ആകാശത്തേക്കു കയറി വരുന്നുണ്ടായിരുന്നു. മേഘങ്ങള്‍ക്കിടയിലൂടെ മിന്നിത്തുടങ്ങുന്ന നക്ഷത്രങ്ങള്‍.
സോഡിയം വേപ്പര്‍ ലാമ്പിന്റെ വെള്ളി വെളിച്ചത്തില്‍ കുളിച്ചു രാത്രിയിലേക്കു നീണ്ടു കിടക്കുന്ന റോഡ്.
ബാല്‍ക്കണിയില്‍നിന്നു നോക്കിയാല്‍, വലിയ ആല്‍മരങ്ങള്‍ക്കും, ഒരാളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ചെടികള്‍ക്കുമിടയില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന കുരിശുകള്‍ മാത്രമുള്ള സെമിത്തെരിയാണ്.
സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ച് മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു.
'കാറ്റുകൊണ്ടു ഉറങ്ങിപ്പോയോ?'
അയാള്‍ ഞെട്ടി കണ്ണുതുറന്നു.
അതെ ഈ കാറ്റ്.. കാറ്റിനു നല്ല മണം.
അയാള്‍ വിരല്‍ ചൂണ്ടി. സെമിത്തേരിയുടെ അറ്റത്തേക്ക്.
പച്ചമണ്ണില്‍ പൂഴ്ന്നു നിന്ന കുരിശിന്റെ അടിയില്‍നിന്നും ഉയരുന്ന കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും പുക!
സെമിത്തേരിയില്‍നിന്നുള്ള മണം.
'മരണത്തിന്റെ മണം'
സാമുവല്‍ ജോണ്‍സ് ചിരിച്ചു. സിഗരറ്റു കറ പുരണ്ട പല്ലുകള്‍ കാണിച്ചു ചിരിച്ചു.
അയാള്‍ മൂക്കിന്റെ അറ്റത്തേക്കു താഴ്ന്നു നിന്ന കണ്ണടയുടെ മുകളിലൂടെ അവനെ കൂര്‍പ്പിച്ചു നോക്കി.
പിന്നെ സിഗരറ്റു കറ പുരണ്ട പല്ല് കാണിച്ചു ചിരിച്ചു.
അയാളുടെ ചിരി പേടിപ്പെടുത്തുന്നതായിരുന്നു, എന്നും.
ആദ്യം കാണുമ്പോഴും ഇങ്ങനെയായിരുന്നു.
കറ പുരണ്ട കൂര്‍ത്ത കൊമ്പല്ലു കാണിച്ചു കൊണ്ടുള്ള തണുത്ത ചിരി.
അന്ന് ഉറക്കം വരാത്തൊരു രാത്രിയില്‍ ഫ്ലാറ്റിനു പുറത്തെ വരാന്തയില്‍ സെമിത്തേരിയിലെ ഇരുട്ടിലേക്കു നോക്കിയിരിക്കുകയായിരുന്നു. അകലെ കത്തിത്തീര്‍ന്ന മെഴുകു തിരിയുടെ അവസാനത്തെ നാളം കാറ്റിലുലയുന്നു.
രാത്രിയുടെ തണുപ്പ് വസ്ത്രം തുളച് അകത്തു കയറുന്നുണ്ടായിരുന്നു.
'എന്താ ഇരുട്ടത്ത് വെളിച്ചമില്ലാതെ?'
വാച്ച്മാന്‍ ആയിരിക്കും എന്നാണ് കരുതിയത്.
അയാളുടെ കയ്യിലും വെളിച്ചമില്ലായിരുന്നു.
രാവെളിച്ചതില്‍ അയാളുടെ മുഖത്തെ പാതിഭാഗം കാണാമായിരുന്നു.
തടിച്ച കറുത്ത ഫ്രെയിം വച്ച കണ്ണടയും നരവീണ കുറ്റിത്താടിയുമുള്ള മുഖം.
ചിരിക്കുമ്പോള്‍ കോമ്പല്ലുകള്‍ പുറത്തു കാണാം.
'വെറുതെ.. ഉറക്കം വരുന്നില്ല!'
അവന്‍ അയാളെ തുറിച്ചു നോക്കി.
മനസിലായില്ലെന്നു മുഖം പറയുന്നതു കൊണ്ടായിരിക്കണം അയാള്‍ സ്വയം പരിചയപ്പെടുത്തി.
സാമുവല്‍ ജോണ്‍സ് - ഫ്ലാറ്റ് നമ്പര്‍ 301-ലെ പുതിയ അന്തേവാസി.
സെമിത്തേരിയുടെ നിശബ്ദതകളിലെ തേങ്ങലുകള്‍. ആത്മാക്കള്‍ വിശ്രമിക്കുന്ന മാര്‍ബിള്‍കല്ലറയുടെ മുകള്‍ഭാഗം ചന്ദനത്തിരിയുടെ ചാരവും വാടിയ പൂക്കളും വീണു വിളറിവെളുത്തു കിടന്നു.
രാത്രികാലങ്ങളില്‍ പുകച്ചുരുള്‍ പോലെ മഞ്ഞ് അവയ്ക്കു മുകളിലൂടെ പറന്നുനടന്നു.
'മരണത്തിലേക്ക് എത്ര ദൂരമുണ്ട്?'
'ജീവിതത്തിന്റെ അറ്റത്തോളം! പക്ഷെ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. ചിലര്‍ മരണത്തിനു ശേഷമാണ് ശരിക്കും ജീവിതം ആരംഭിക്കുന്നത്.'
'അതെ.. മഹാത്മാക്കളും, പിന്നെ അലഞ്ഞു തിരിയുന്ന വെറും ആത്മാക്കളും'
സാമുവല്‍ ജോണ്‍സ് തിരിഞ്ഞ് അയാളെ നോക്കി.
ആ നോട്ടത്തില്‍ നിസംഗതക്കയ്ക്കപ്പുറത്ത് ഒന്നുമില്ലായിരുന്നു.
സാമുവല്‍ ജോണ്‍സിന്റെ നോട്ടത്തില്‍നിന്നോളിച്ചോടാന്‍ ശ്രമിച്ച അയാളുടെ കണ്ണുകള്‍ എത്തിയത് സെമിത്തേരിയുടെ ഒരു കല്ലറയ്ക്കടുത്ത് വളര്‍ന്നു നിന്ന മരത്തിലായിരുന്നു.
ആ കല്ലറയ്ക്കകത്തെ ആത്മാവും മരത്തിന്റെ വേരുകളും കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും.
മരത്തിനു ചുറ്റും മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു,
ആത്മാവുകളുടെ കണ്ണുകളായിരിക്കണം.
അയാള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും സാമുവല്‍ ജോണ്‍സ് പൊയ്ക്കഴിഞ്ഞിരുന്നു.
നീണ്ട വരാന്തയിലെ അങ്ങേ അറ്റത്തുമാത്രം ചെറിയവട്ടത്തില്‍ ബള്‍ബു കത്തുന്നു. ഇയാള്‍ ഇത്രപെട്ടന്ന്‍ എവിടെയ്ക്കപ്രത്യക്ഷനായി?
*****
സാമുവല്‍ ജോണ്‍സ് ചാരുകസേരയില്‍ കണ്ണടച്ചു മലര്‍ന്നു കിടക്കുകയായിരുന്നു. ചുറ്റും സിഗരറ്റു ചാരം ചിതറിക്കിടന്നു. അയാളുടെ വിരലുകള്‍ക്കിടയിരുന്ന സിഗരറ്റു കുറ്റിയില്‍ നിന്നു പുക അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേര്‍ന്നു.
കാറ്റ് വന്നു മെഴുകുതിരി ഊതിക്കെടുത്തി.
'ശവപ്പെട്ടിക്കകത്തെ ഇരുട്ടാണ്,
ശവപ്പെട്ടികള്‍ മനുഷ്യന്റെ ആത്യന്തികമായ ഡെസ്റ്റിനേഷന്‍.
ശവപ്പെട്ടിക്കുള്ളിലെ അനക്കമില്ലാത്ത ഇരുട്ടിലേക്കുള്ള പ്രയാണമാണ് ജീവിതം'
അയാള്‍ സാമുവല്‍ ജോണ്‍സ് ഇരുന്ന കസേരയിലേക്ക് തുറിച്ചു നോക്കി.
സിഗരറ്റു കുറ്റിയുടെ അറ്റത്തെ ചുവന്ന കനല്‍ എരിയുന്നതുമാത്രം കാണാം, പുകച്ചുരുളുകള്‍ ഇരുട്ടിലെക്കി ലയിച്ചു ചേരുന്നതും. പിന്നെ ആ കനലും അണഞ്ഞു പോയി.
കാറ്റുപോലും നിശ്ചലമായിരിക്കുന്നു.
അനക്കമില്ലാത്ത ഇരുട്ടാണ് ചുറ്റും.
കറന്റു വന്നപ്പോള്‍ ചാരുകസേരയില്‍ സാമുവല്‍ ജോണ്‍സ് ഇല്ലായിരുന്നു.
റൂമിനകത്തു മുഴുവന്‍ സിഗരറ്റു ചാരം വീണു കിടന്നു.
ഇയാളിതെവിടെ പോയി!!
ജനലിനപ്പുറത്തെ മരത്തില്‍ വിരിഞ്ഞു നിന്ന പൂവിന്റെ മണവും സിഗരറ്റു പുകയും കലര്‍ന്ന രൂക്ഷ ഗന്ധം റൂമില്‍ നിറഞ്ഞു നിന്നു.
പുറത്തെ രാത്രിയില്‍ ഇലയനക്കങ്ങള്‍ക്കൊപ്പം നായ്ക്കളുടെ ഓരിയിടലും മാത്രം കേള്‍ക്കാം.
അയാള്‍ ചാരുകസേരയിലേക്ക് തുറിച്ചു നോക്കി.
അത് ജീര്‍ണിച്ച മരത്തടിയായിരുന്നു. അതില്‍ വിരിച്ചിരുന്ന തുണി പഴകിദ്രവിച്ചതായിരുന്നു.
അയാളൊന്നു തൊട്ടപ്പോഴേക്കും അത് പൊടിഞ്ഞു താഴെ വീണു.
റൂമിനു പുറത്ത് കട്ടപിടിച്ചു കിടന്ന ഇരുട്ട് ജനലിലൂടെ തള്ളിയകത്തു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അതെ.. ശവപ്പെട്ടി വേണം.
പിറ്റേന്ന് അയാളൊരു ശവപ്പെട്ടി വാങ്ങി.
അയാള്‍ അത്, ചാരവും ഉരുകിയ മെഴുകുതിരികളും വാടിയ പൂക്കളും ചിതറിക്കിടന്ന തറയില്‍ വച്ച്.
പിന്നെ അയാള്‍ അതില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്ന് മൂടി വച്ചു.
ശവപ്പെട്ടിക്കകാതെ നിശ്ചലമായ ഇരുട്ട്!!!
ആ കറുത്ത ശവപ്പെട്ടിക്കു പുറത്ത് വെളുത്ത അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു.
സാമുവല്‍ ജോണ്‍സ്
ജനനം : 1983 നവംബര്‍ 10
മരണം: .....